വിജയ് ചിത്രം ജനനായകന്റെ റിലീസ് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലെ തിയേറ്ററുകൾക്ക് 100 കോടി രൂപയിലേറെ നഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. ട്രേഡ് അനലിസ്റ്റായ രമേശ് ബാലയുടേതാണ് വിലയിരുത്തൽ. നേരത്തെ പൊങ്കൽ റിലീസായി ചിത്രം എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സെൻസർ ബോർഡുമായി തുടരുന്ന നിയമനടപടികൾ കാരണം ചിത്രം പ്രതിസന്ധിയിലാവുകയായിരുന്നു.
വിജയിയുടെ കരിയറിലെ അവസാന ചിത്രമെന്ന നിലയിൽ തമിഴ് ബോക്‌സോഫീസ് വലിയ പ്രതീക്ഷയോടെയാണ് ജനനായകനെ കാത്തിരിക്കുന്നത്. എന്നാൽ വലിയൊരു കാലതാമസം ചിത്രത്തിനെ വൻ കുരിക്കിലാണ് എത്തിച്ചതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ട്രേഡ് അനലിസ്റ്റ് രമേശ് ബാല പുറത്തുവിട്ടത്. ഏകദേശം 150 മുതൽ 200 കോടി കളക്ഷൻ നേടാനാകുന്ന ചിത്രമായിരുന്നു ജനനായകൻ എന്നാണ് അദ്ദേഹം റിപ്പോർട്ടിൽ വ്യക്തമാക്കിയത്.
നിലവിൽ ഇപ്പോൾ തമിഴ്‌നാട്ടിൽ പ്രദർശനം തുടരുന്ന ജീവയുടെ 'തലൈവർ തമ്പി തലൈമയിൽ' ഏകദേശം 30 കോടി രൂപയും പരാശക്തി ജനുവരിയിൽ മാത്രം തമിഴ്‌നാട് ബോക്‌സ് ഓഫീസിൽ ഏകദേശം 85 കോടി രൂപയും നേടി. ചിത്രം നിയമപരമായ തർക്കങ്ങൾ പരിഹരിച്ചാൽ, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ തിയറ്ററിലെത്തുമെന്നുള്ള അഭ്യൂഹങ്ങളുണ്ട്. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ വലിയ ചിത്രങ്ങളൊന്നും 'ജനനായക'നൊപ്പം മത്സരത്തിനുണ്ടാവില്ലെന്നാണ് റിപ്പോർട്ട്.
English Summary: The delayed release of Vijay’s film Jananaayakan due to censor and legal issues has reportedly caused theatre owners in Tamil Nadu losses exceeding ₹100 crore, according to trade analyst Ramesh Bala.