Donald Trump  
International

അമേരിക്കയുമായി ധാരണയിലെത്താൻ ഇറാന് ആഗ്രഹമുണ്ടെന്ന് ട്രംപ്

ഇറാന്റെ ആണവ പദ്ധതി സമാധാനപരമാണെന്നും ആണവായുധങ്ങൾ വികസിപ്പിക്കാൻ ഇതുവരെ തങ്ങൾ ശ്രമങ്ങൾ നടത്തിയിട്ടില്ലന്നും ഇറാൻ ആവർത്തിക്കുന്നുണ്ട്

Madism Desk

സൈനിക നീക്കത്തിൽ നിന്നും രക്ഷനേടുന്നതിനു യുഎസുമായി ധാരണയിലെത്താൻ ഇറാന് ആഗ്രഹമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടയിലാണ് ട്രംപിന്റെ അവകാശവാദം. ഇറാൻ തങ്ങളുമായി കരാറിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് തനിക്ക് പറയാൻ സാധിക്കുമെന്നായിരുന്നു ട്രംപിൻ്റെ മറുപടി.

ടെഹ്‌റാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കുള്ള സമയം അതിക്രമിച്ചുവെന്ന് കഴിഞ്ഞ ദിവസം ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം അമേരിക്കയുമായുള്ള ചർച്ചകൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് നിലവിൽ തീരുമാനമില്ലെന്നും എങ്കിലും, പരസ്പര ബഹുമാനവും വിശ്വാസവും ഊട്ടിയുറപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലുള്ള ചർച്ചകൾക്ക് ഇറാൻ തയ്യാറാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു.

പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിക്കുന്ന സാഹചര്യത്തിൽ ഇറാൻ്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ മേധാവിയായ അലി ലാരിജാനി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തിയതായി റഷ്യ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര വിഷയങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്തുവെന്നും റഷ്യ വിശദീകരിച്ചു. കൂടാതെ ഇറാന്റെ ആണവ പദ്ധതി സമാധാനപരമാണെന്നും ആണവായുധങ്ങൾ വികസിപ്പിക്കാൻ ഇതുവരെ തങ്ങൾ ശ്രമങ്ങൾ നടത്തിയിട്ടില്ലന്നും ഇറാൻ ആവർത്തിക്കുന്നുണ്ട്.

English Summary: US President Donald Trump said Iran wants to reach an agreement with the United States to avoid military action, amid rising tensions in West Asia over Iran’s nuclear programme and US military deployments.