Iran flag image credit: instagram
International

ഇറാന് ഇരുട്ടടിയായി അമേരിക്കയുടെ സാമ്പത്തിക ഉപരോധം; 2000 കോടിയുടെ ഭക്ഷ്യവസ്തുക്കൾ കെട്ടിക്കിടക്കുന്നു

ജനകീയ പ്രക്ഷോഭം ശക്തമായതോടെ രാജ്യത്ത് ഇന്റർനെറ്റും ടെലിഫോൺ കണക്ഷനുകളും അധികൃതർ വിച്ഛേദിച്ചു

Madism Desk

ടെഹ്റാൻ: ആഭ്യന്തര കലഹം മൂർച്ഛിക്കുന്നതിനിടെ ഇറാന് ഇരുട്ടടിയായി അമേരിക്കയുടെ സാമ്പത്തിക ഉപരോധം. ഇറാനിയൻ റിയാലിന്റെ വിനിമയ നിരക്ക് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വിപണിയിൽ കൂപ്പുകുത്തി. ഇതോടെ രാജ്യത്തേക്ക് ഭക്ഷ്യ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. വർഷങ്ങളായി ഇറക്കുമതി ചെയ്യാനായി നൽകുന്ന സബ്‌സിഡി നേരത്തെ ആയത്തുള്ള അലി ഖമീനി ഭരണകൂടം നിർത്തലാക്കിയിരുന്നു. അതേസമയം കറൻസിയുടെ വിനിമയ നിരക്ക് കുറഞ്ഞതോടെ രാജ്യത്ത് വിലക്കയറ്റവും അതിരൂക്ഷമായിട്ടുണ്ട്. ഇതിനെതിരെ നടക്കുന്ന പ്രേക്ഷോഭത്തിൽ 32 ലേറെ പേർ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ടുകൾ.

അതേസമയം രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകരുകയും ആഭ്യന്തര സംഘർഷം ശക്തമാവുകയും ചെയ്തതോടെ ഇറാനും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധവും പ്രതിസന്ധിയിലാണ്. ഇന്ത്യയിൽ നിന്നും ഇറാനിലേക്ക് പ്രധാനമായും കയറ്റുമതി ചെയ്തിരുന്നത് ബസ്മതി അരിയാണ്. നിലവിൽ ഇറാനിലേക്ക് കയറ്റുമതി ചെയ്ത 2000 കോടി രൂപ വരുന്ന ഭക്ഷ്യ വസ്തുക്കൾ വിവിധ രാജ്യങ്ങളിലായി കെട്ടികിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. പ്രതിവർഷം ഏകദേശം 12 ടൺ അരിയാണ് ഇന്ത്യ ഇറാനിലേക്ക് കയറ്റുമതി ചെയ്തിരുന്നത്, ഏകദേശം 12000 കോടിയോളം രൂപയുടെ കയറ്റുമതിയാണിത്.

യുഎസ് സാമ്പത്തിക ഉപരോധം നിലനിൽക്കുന്നതിനാൽ മറ്റു രാജ്യങ്ങളുമായി ബാങ്ക് ഇടപാടുകൾ നടത്തുന്നതിനും ഇറാൻ തടസം നേരിടുന്നുണ്ട്. പല പ്രതിസന്ധികൾക്കിടയിലും ഇറാനും ഇന്ത്യയുമായി വ്യാപാരം തുടർന്നിരുന്നത് ബാർട്ടർ വ്യവസ്ഥയിലായിരുന്നു. ഇറാനിൽ നിന്നും ക്രൂഡ് ഓയിൽ സ്വീകരിക്കുന്ന ഇന്ത്യ ബസ്മതി അരി, തേയില, മരുന്നുകൾ എന്നിവ ഇറാന് നൽകുമായിരുന്നു. ഇനി ഈ വ്യാപാര കരാർ സാധ്യമാകില്ലെന്നാണ് സൂചന.

ഇസ്രായേലുമായി നടന്ന സംഘർഷത്തിന് ശേഷമാണ് ഇറാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. കഴിഞ്ഞ രണ്ട് ആഴ്ചകളായി ആയത്തുള്ള അലി ഖമീനി ഭരണകൂടത്തിനെതിരെ വൻ പ്രതിഷേധമാണ് രാജ്യത്ത് അരങ്ങേറുന്നത്. ജനകീയ പ്രക്ഷോഭം ശക്തമായതോടെ രാജ്യത്ത് ഇന്റർനെറ്റ്, ടെലിഫോൺ ബന്ധങ്ങൾ അധികൃതർ വിച്ഛേദിച്ചിട്ടുണ്ട്. അതേസമയം അമേരിക്ക തങ്ങളുടെ ടാങ്കർ വിമാനങ്ങൾ ഖത്തറിൽ എത്തിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ആഭ്യന്തര പ്രശ്നങ്ങൾ നിയന്ത്രിക്കാനാവാതെ ഇറാൻ അധികൃതരും ഭരണകൂടവും പ്രയാസപ്പെടുമ്പോൾ അമേരിക്ക ആക്രമിക്കാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്.

English Summary: US economic sanctions have severely hit Iran’s economy, causing currency collapse, food import restrictions, and nationwide protests. Trade with India has stalled, leaving food exports worth ₹2,000 crore stranded.