തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ തർക്കമുണ്ടായിരുന്ന മണ്ഡലങ്ങളിലേയും സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസ് അന്തിമഘട്ടത്തിലെത്തി. കണ്ണൂരിൽ മുൻ മേയർ ടി. ഒ. മോഹനനും കോന്നിയിൽ സതീഷ് കൊച്ചുപറമ്പിലും മത്സരിക്കുമെന്നാണ് വിവരം. നേമത്ത് കെ. എസ്. ശബരീനാഥനും ആറന്മുളയിൽ അബിൻ വർക്കിയും സ്ഥാനാർത്ഥികളായി പരിഗണിച്ചിട്ടുണ്ട്. വാമനപുരത്ത് സുധീർ ഷാ പാലോട്, നെയ്യാറ്റിൻകരയിൽ എൻ. ശക്തൻ, റാന്നിയിൽ പഴകുളം മധു, ഇടുക്കിയിൽ റോയ് കെ. പൗലോസ്, ഏറ്റുമാനൂരിൽ നാട്ടകം സുരേഷ് എന്നിവരുടെ പേരുകളും നിർദേശമായി ഉയർന്നിട്ടുണ്ട്.
അതേസമയം, ചില മണ്ഡലങ്ങളിൽ ഇനിയും ഏകോപനം സാധ്യമായിട്ടില്ല. പെരുമ്പാവൂർ, ഉദുമ, പട്ടാമ്പി, ചടയമംഗലം ഉൾപ്പെടെ അഞ്ചോളം മണ്ഡലങ്ങളിൽ തർക്കം തുടരുകയാണ്. ഈ സീറ്റുകളിലെ അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ടിരിക്കുകയാണ്. എംപിമാർ ആരും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കിയിരുന്നു. മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ നടന്ന മാരത്തോൺ ചർച്ചയിലാണ് തീരുമാനമുണ്ടായത്. ചർച്ച വെളുപ്പിന് 2.15-ഓടെയാണ് അവസാനിച്ചത്.
കൊച്ചിയിൽ മുഹമ്മദ് ഷിയാസ് സ്ഥാനാർത്ഥിയാകുമെന്നും സൂചനയുണ്ട്. മുഴുവൻ സ്ഥാനാർത്ഥി പട്ടികയും ഇന്ന് പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ അറിയിച്ചു. തർക്കമുള്ള സീറ്റുകളിലെ അന്തിമ തീരുമാനങ്ങൾ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി.
English Summary: Congress finalized candidates for most disputed seats after long talks, though a few constituencies still await high command decisions.