ന്യൂഡൽഹി: അമ്പലപ്പുഴയിൽ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കില്ലെന്ന് കോൺഗ്രസ്. മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻ സിപിഐഎം നേതാവ് ജി സുധാകരനെ പിന്തുണക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. സിറ്റിങ് എംഎൽഎ എച്ച് സലാമിനെയാണ് സിപിഐഎം സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്. പാർട്ടിയിൽ നിന്ന് കടുത്ത അവഗണന നേരിടുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് ജി സുധാകരൻ പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ചത്. കൂടുമാറ്റത്തിന് താൽപ്പര്യമില്ലെന്നും അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്നും പിന്നീട് വ്യക്തമാക്കുകയായിരുന്നു. അതേസമയം ജി സുധാകരന്റെ കൂടുമാറ്റം ശക്തമായി പ്രതിരോധിക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം.
എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് അമ്പലപ്പുഴ. അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 11125 വോട്ടുകൾക്കാണ് എച്ച് സലിം കോൺഗ്രസ് സ്ഥാനാർത്ഥി എം ലിജുവിനെ പരാജയപ്പെടുത്തിയത്. ഇത്തവണ കോൺഗ്രസ് പിന്തുണ ലഭിക്കുന്നതോടെ വോട്ടുനിലകളിൽ മാറ്റം വരുമെന്നാണ് വിലയിരുത്തൽ. ജി സുധാകരന് പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ തമ്മിൽ ചർച്ച നടത്തിയിട്ടുണ്ട്.
മാർച്ച് 12-നാണ് ജി സുധാകരൻ പാർട്ടിവിട്ടത്. പാർട്ടിക്കെതിരെ മത്സരിക്കില്ലെന്നും പാർട്ടിക്കെതിരെ ആക്ഷേപം ഉന്നയിക്കില്ലെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ വ്യക്തിഹത്യ ശ്രമങ്ങളുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിരുന്നു. സ്വതന്ത്രനായി മത്സരിക്കാൻ നിശ്ചയിച്ചപ്പോൾ ആരുടെയും പിന്തുണ തേടില്ലെന്നായിരുന്നു പ്രതികരണം. എന്നാൽ ആരെങ്കിലും പിന്തുണ പ്രഖ്യാപിച്ചാൽ പരിശോധിച്ച് തീരുമാനമെടുക്കാമെന്നും ജി സുധാകരൻ വ്യക്തമാക്കിയിരുന്നു.
English Summary: Congress will not field a candidate in Ambalappuzha and has decided to support independent candidate G Sudhakaran against CPI(M)