കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ശമ്പള പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് നാളെ മുതൽ സമ്പൂർണ പണിമുടക്കിലേക്ക് നീങ്ങുന്നു. നിലവിൽ നടക്കുന്ന സമരത്തിൽ തന്നെ ആശുപത്രികൾ ദുരിതത്തിലാണ്. സർക്കാർ നിശ്ചയിച്ച വേതനം നൽകാൻ ആശുപത്രി തയ്യാറാണെന്നും, എന്നാൽ അടിസ്ഥാനശമ്പളം 40,000 തന്നെ വേണമെന്ന് നഴ്‌സുമാരുടെ സംഘടന നിർബന്ധം പിടിക്കുന്നതാണ് പ്രതിസന്ധിക്ക് പിന്നിലെന്നാണ് ആശുപത്രി മാനേജ്മെന്റുകളുടെ വാദം.
നാളെ ആരംഭിക്കുന്ന സമ്പൂർണ പണിമുടക്കിൽ നിന്നും അടിസ്ഥാന വേതനം അംഗീകരിച്ച ആശുപത്രിയിലെ നഴ്‌സുമാർ വിട്ടു നിൽക്കും. സമരം ആരംഭിച്ചതോടെ ഐസിയുവിലെയും അത്യാഹിത വിഭാഗത്തിലെയും രോഗികളുടെ പരിചരണത്തെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ മറ്റു ആശുപത്രികളിലേക്ക് മാറ്റുന്ന സാഹചര്യമുണ്ട്. കൂടാതെ ഐസിയുവിൽ വെന്റിലേറ്റർ സഹായം ആവശ്യമില്ലാത്ത രോഗികളെ മാറ്റുന്ന അവസ്ഥയും നിലവിലുണ്ട്.
പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നതിനും ഒ.പി. രോഗികളുടെ എണ്ണത്തിലും കുറവുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. നിലവിൽ സർക്കാർ ആശുപത്രി മാനേജ്മെന്റുകളെ സഹായിക്കുന്ന ഗസ്റ്റ് വിജ്ഞാപനമാണ് ഇറക്കിയതെന്നാണ് യുണൈറ്റഡ് നഴ്സസ് അസോസിയയേഷൻ വ്യക്തമാക്കിയത്. സ്വകാര്യ ആശുപത്രികൾ അവരുടെ ബാലൻസ് ഷീറ്റ് പുറത്ത് വിടണമെന്നും, സർക്കാരുകൾ സ്വകാര്യ ആശുപത്രികളുടെ ഫീസുകൾ ഏകീകരണം നടത്താമെന്നും യുണൈറ്റഡ് നഴ്സസ് അസോസിയയേഷൻ ആവശ്യപ്പെടുന്നുണ്ട്.
English Summary: Nurses in private hospitals across Kerala are set to begin an indefinite strike from tomorrow demanding a ₹40,000 basic salary