V. S. Achuthanandan Image Credit: Facebook
Kerala

പത്മവിഭൂഷൺ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് വിഎസ്സിന്റെ കുടുംബം

ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്കാരത്തേക്കാളും വലുതെന്ന് തങ്ങൾ വിശ്വസിക്കുന്നു

Madism Desk

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവായ വി എസ് അച്യുതാനന്ദന് മരണാന്തര ബഹുമതിയായി പ്രഖാപിച്ച പത്മവിഭൂഷൺ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് കുടുംബം. പുരസ്‌കാരം സ്വീകരിക്കുന്നതിൽ പാർട്ടിയുടെ നിലപാടിനെ വി എസ്സിന്റെ മകൻ വി എ അരുൺ കുമാർ അംഗീകരിച്ചതായി പാർട്ടിയെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്. അതേസമയം, കഴിഞ്ഞ ദിവസം തന്നെ പാർട്ടിയുടെ തീരുമാനം പരിഗണിക്കുമെന്ന് അരുൺ കുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

ഔദ്യോഗിക പുരസ്‌കാരം സ്വീകരിക്കുന്നതിൽ പിതാവ് നിലനിന്ന പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്കാരത്തേക്കാളും വലുതെന്ന് തങ്ങൾ വിശ്വസിക്കുന്നു. ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന സ്നേഹവായ്പുകൾക്ക് നന്ദിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ലഭിച്ച അറിയിപ്പിനൊപ്പമാണ് അരുൺ കുറിപ്പ് പങ്കുവെച്ചത്.

വി എ അരുൺ കുമാറിന്റെ പോസ്റ്റിന്റെ പൂർണരൂപം,

ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ 'പത്മവിഭൂഷൺ' അന്തരിച്ച എന്റെ പിതാവ് വി.എസ്. അച്യുതാനന്ദന് നൽകാൻ തീരുമാനിച്ച വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട്‌ ഇന്ന് വന്ന കത്ത് താഴെ പങ്കുവെക്കുന്നു.

ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളീയ പൊതുസമൂഹത്തിനൊപ്പം സഞ്ചരിച്ച വി.എസ്സിനോട് ജനങ്ങൾ കാണിക്കുന്ന സ്നേഹവും ബഹുമാനവും എന്നും ഞങ്ങൾക്ക് വലിയ കരുത്താണ്. ഈ പുരസ്കാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നു.

എങ്കിലും, ഇത്തരം ഔദ്യോഗിക പുരസ്കാരങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്. ആ മൂല്യങ്ങളെയും പാർട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദർശങ്ങൾക്കും പാർട്ടി നിലപാടുകൾക്കും ഒപ്പമായിരിക്കും ഇക്കാര്യത്തിൽ കുടുംബത്തിന്റെ തീരുമാനം.

വി.എസ്സിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്കാരത്തേക്കാളും വലുതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന സ്നേഹവായ്പുകൾക്ക് നന്ദി.

English Summary: VS Achuthanandan’s family declines posthumous Padma Vibhushan, citing his principles and public respect over official awards.