കോഴിക്കോട്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കാനില്ലെന്ന് വെൽഫെയർ പാർട്ടി. പകരം, സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികൾക്കൊപ്പം നിൽക്കാനാണ് പാർട്ടി തീരുമാനം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകുമെന്നാണ് വിവരം. യുഡിഎഫിനെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് നാളെ ജില്ലാ അടിസ്ഥാനത്തിൽ യോഗങ്ങൾ ചേരും.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 18 മണ്ഡലങ്ങളിൽ മത്സരിച്ചിരുന്ന വെൽഫെയർ പാർട്ടി ഇത്തവണ മത്സരത്തിൽ നിന്ന് പിന്മാറിയാണ് യുഡിഎഫിനെ പിന്തുണയ്ക്കുന്നത്. കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ യുഡിഎഫുമായി ധാരണയിലെത്തി വെൽഫെയർ പാർട്ടി മത്സരിച്ചിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് ഈ നിയമസഭ തെരഞ്ഞെടുപ്പിലും സഹകരണം തുടരാൻ തീരുമാനിച്ചിരിക്കുന്നത്.
English Summary: Welfare Party has decided not to contest the Kerala Assembly elections and will instead support UDF candidates across the state