

ഇന്ത്യൻ സിനിമയുടെ വിസ്മയമാണ് നടൻ മമ്മൂട്ടി. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ്റെ 16-ാമത് വാർഷികത്തോടനുബന്ധിച്ച്, വൈകല്യമുള്ള നിർദ്ധനരെ സഹായിക്കാൻ നടപ്പിലാക്കിയ സൗജന്യ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ പദ്ധതി 'കാതോട് കാതോരത്തിന്റെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്
ഈ വർഷം തന്നെ തേടിയെത്തിയ പത്മഭൂഷൺ പുരസ്കാരത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പത്മഭൂഷൺ' എന്ന വാക്ക് പ്രേക്ഷകർക്ക് ആഘോഷിക്കാനുള്ളതാണെന്നും, താൻ അതേ കുറിച്ച് ഒരുപാട് സംസാരിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു. "കെയർ ആൻഡ് ഷെയറിന്റെ 16-ാം വാർഷികം ആഘോഷിക്കുന്നതിനപ്പുറത്തേക്ക് ഒരു പത്മശ്രീ ആഘോഷവും വേണ്ട. ഞാൻ തന്നെ മറന്നിരിക്കുന്നു,' അദ്ദേഹം പറഞ്ഞു.
താൻ 'പത്മഭൂഷൺ മമ്മൂട്ടി' എന്ന് പറയാറില്ല എന്നും, അത് തന്നെ ബാധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, എന്നെ പത്മഭൂഷൺ കൂട്ടി വിളിക്കേണ്ടത് പ്രേക്ഷകരാണ്. എന്നിരുന്നാലും എന്നെ മമ്മൂട്ടി എന്ന് മാത്രം വിളിച്ചാൽ മതി, അദ്ദേഹം കൂട്ടിചേർത്തു. അതേസമയം പത്മഭൂഷൺ പുരസ്കാരത്തിന് അർഹമായതിന് പിന്നാലെ രാജ്യത്തോട് മമ്മൂട്ടി നന്ദി പറഞ്ഞിരുന്നു.
'കളങ്കാവൽ' ആണ് മമ്മൂട്ടിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. കഴിഞ്ഞ ദിവസം ലൊസാഞ്ചൽസിലെ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ മമ്മൂട്ടിയും അദ്ദേഹം അഭിനിച്ച ഭ്രമയുഗം എന്ന ചിത്രവും പ്രദർശിപ്പിച്ചിരുന്നു. 'പദയാത്ര,' 'പാട്രിയറ്റ്,' തുടങ്ങിയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങൾ.
English Summary: Mammootty said that the Padma Bhushan is merely an honour and that he remains “just Mammootty.”