

മധ്യപ്രദേശിലെ ബിയാവ്രയിലെ അജ്നാർ നദി സ്വന്തം കൈകൾക്കൊണ്ട് വൃത്തിയാക്കിയ 21കാരൻ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സുരേന്ദ്ര സിങ് ചൗധരി എന്ന ബി എസ് സി വിദ്യാർത്ഥിയാണ് നദി ശുചീകരിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. ഓൺലൈനിൽ ‘ബിട്ടു തബാഹി’ എന്ന പേരിലാണ് സുരേന്ദ്ര അറിയപ്പെടുന്നത്.
മാലിന്യം നിറഞ്ഞ നദിയുടെ ശുചീകരണത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങളാണ് സുരേന്ദ്ര സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ ഈ പ്രവർത്തി നദി ശുചീകരിക്കുന്നതിനായുള്ള ഒരു കൂട്ടായ പ്രവർത്തനത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. സുരേന്ദ്രയുടെ ഈ പരിശ്രമത്തെ പ്രശംസിച്ചിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപാദ. അദ്ദേഹമടക്കം നദി വ്യത്തിയാക്കുന്നവർക്ക് പത്മ പുരസ്കാരം നൽകണമെന്നും ചിന്മയി പറഞ്ഞു.
സുരേന്ദ്രയുടെ വീഡിയോകളും ചിത്രങ്ങളും വൈറലായതിന് പിന്നാലെ ദി ഓഷ്യൻ ക്ലീനപ്പ് സിഇഒയും ഡച്ചുകാരനുമായ ബോയൻ സ്ലാറ്റ് അദ്ദേഹത്തെ തനിക്കൊപ്പം ജോലി ചെയ്യാൻ ക്ഷണിച്ച വാർത്തയോട് പ്രതികരിച്ചാണ് ചിന്മയി തന്റെ പ്രതികരണം എക്സിൽ കുറിച്ചത്.
“രാഷ്ട്രീയക്കാർ ചെയ്യുമെന്ന് അവകാശപ്പെട്ട ജോലി ഒടുവിൽ ഈ മിടുക്കനായ കുട്ടിയാണ് ചെയ്തത്. അദ്ദേഹത്തിനൊപ്പവും അദ്ദേഹത്തിന് കീഴിലും പ്രവർത്തിച്ചിരുന്നവരും ഒരുപക്ഷെ ഈ പേരിൽ പണം തട്ടിയെടുത്തിട്ടുണ്ടാകാം. വിദേശത്ത് അദ്ദേഹത്തിന് മികച്ച ഭാവിയാണുള്ളത്, അവിടെ അദ്ദേഹത്തിന് അർഹിക്കുന്ന ബഹുമാനവും ലഭിക്കും. നമ്മൾ മലിനമാക്കുന്ന നദികളും അവയുടെ പവിത്രതയും അദ്ദേഹത്തെ സംരക്ഷിക്കുകയും വഴികാട്ടുകയും ചെയ്യട്ടെ. അദ്ദേഹത്തിന് മികച്ചൊരു ഭാവി ആശംസിക്കുന്നു,” ചിന്മയി കുറിച്ചു.
സുരേന്ദ്രയുടെ വീഡിയോയ്ക്ക് പിന്നാലെ, സെവേന്ദ്ര എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവും തനിക്ക് ചുറ്റുമുള്ള ജലസ്രോതസ്സുകൾ വൃത്തിയാക്കുന്ന പ്രവർത്തനത്തിലൂടെ ശ്രദ്ധ നേടുന്നുണ്ട്. ഇന്ത്യയിൽ ഇത്തരത്തിൽ നദി വൃത്തിയാക്കുന്ന ട്രെൻഡ് കൊണ്ടുവന്ന ജെൻസിയോട് നന്ദി പറയുന്ന കമന്റുകളും ഇവരുടെ പോസ്റ്റുകൾക്ക് താഴെ കാണാം. ഇതിന് പ്രതികരിച്ച ചിന്മയി, ഇരുവർക്കും പത്മ പുരസ്കാരം നൽകണമെന്ന് അഭിപ്രായപ്പെട്ടു. “ഈ രണ്ട് പേർക്കും പത്മ പുരസ്കാരം നൽകണം,” എന്നാണ് ചിന്മയി കുറിച്ചത്. ഈ മുന്നേറ്റം തുടരുന്നവരെ രാഷ്ട്രീയക്കാർ തടയരുതെന്നും ചിന്മയി ആവശ്യപ്പെട്ടു.
Chinmayi Sripaada praised 21-year-old Bittu Tabahi for cleaning the polluted Ajnar River in Madhya Pradesh. After his efforts went viral, The Ocean Cleanup CEO Boyan Slat invited him to work abroad. Chinmayi also praised another Gen Z activist, Sevendra, and urged that both receive Padma Awards for their environmental efforts.