വെറും 15,000 ഡോളര്‍ ബഡ്ജറ്റ്, ലക്ഷങ്ങളുടെ കാഴ്ച്ചക്കാര്‍: യൂട്യൂബില്‍ ജനിക്കുന്ന പുതിയ ഹൊറര്‍ വിപ്ലവം

തിയേറ്ററുകളില്‍ വലിയ തരംഗം സൃഷ്ടിച്ച ഈ മൈക്രോബഡ്ജറ്റ് ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് വാരിക്കൂട്ടിയത് രണ്ട് ദശലക്ഷത്തിലധികം ഡോളറാണ്.
വെറും 15,000 ഡോളര്‍ ബഡ്ജറ്റ്, ലക്ഷങ്ങളുടെ കാഴ്ച്ചക്കാര്‍: യൂട്യൂബില്‍ ജനിക്കുന്ന പുതിയ ഹൊറര്‍ വിപ്ലവം
Published on

വലിയ ലൈറ്റുകളോ, അത്യാധുനിക ക്യാമറകളോ, പ്രശസ്തരായ താരങ്ങളോ ഇല്ല. ആകെയുള്ളത് ക്യാമറ ചലിപ്പിക്കാന്‍ അറിയാവുന്ന ഒരു കൈയും ഭയത്തിന്റെ പുതിയൊരു ലോകം ഒളിപ്പിച്ചുവെച്ച ഒരു ലാപ്‌ടോപ്പും മാത്രമാണ്. സ്‌കൂള്‍ ക്ലാസ് കഴിഞ്ഞെത്തി, സ്വന്തം കിടപ്പുമുറിയുടെ വാതിലടച്ച്, കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ വെളിച്ചത്തില്‍ വിസ്മയങ്ങള്‍ തീര്‍ത്തിരുന്ന ഒരു ഇരുപതുകാരന്‍ ഇന്ന് ഹോളിവുഡിന്റെ വലിയ വേദിയിലേക്ക് നടന്നു കയറുകയാണ്.

കെയ്ന്‍ പാര്‍സണ്‍സ് എന്ന ആ യുവാവ് തന്റെ സ്‌കൂള്‍ കാലത്ത് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത 'ബാക്ക്‌റൂംസ്' (Backrooms) എന്ന ചെറിയ വീഡിയോ ഇന്ന് ഹോളിവുഡിലെ പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ A24-ന്റെ വരാനിരിക്കുന്ന വലിയ ഹൊറര്‍ ചിത്രമായി മാറിയിരിക്കുന്നു. ഇത് കെയ്‌ന്റെ മാത്രം കഥയല്ല; പരമ്പരാഗത സിനിമയുടെ അതിര്‍വരമ്പുകളെ തച്ചുടച്ചുകൊണ്ട് യൂട്യൂബിന്റെ മണ്ണില്‍ വേരൂന്നി വളരുന്ന ഒരു പുതിയ ഹൊറര്‍ വിപ്ലവത്തിന്റെ തുടക്കമാണ്.

വെറും 15,000 ഡോളര്‍ ബഡ്ജറ്റ്, ലക്ഷങ്ങളുടെ കാഴ്ച്ചക്കാര്‍: യൂട്യൂബില്‍ ജനിക്കുന്ന പുതിയ ഹൊറര്‍ വിപ്ലവം
നിപ: രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 77 പേര്‍, ഹൈ റിസ്‌ക് വിഭാഗത്തില്‍ 11 പേര്‍, കണ്‍ട്രോള്‍ റൂം തുറന്നു

ഈ മാറ്റത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കൈല്‍ എഡ്വേര്‍ഡ് ബോള്‍ എന്ന സ്വതന്ത്ര സംവിധായകന്‍ വെറും 15,000 ഡോളര്‍ (ഏകദേശം 12 ലക്ഷം രൂപ) ബഡ്ജറ്റില്‍ നിര്‍മ്മിച്ച 'സ്‌കിനാമാരിങ്ക്' (Skinamarink) എന്ന ചിത്രം. ഇന്റര്‍നെറ്റിലെ ചെറു ചര്‍ച്ചകളില്‍ നിന്ന് തുടങ്ങി, പിന്നീട് തിയേറ്ററുകളില്‍ വലിയ തരംഗം സൃഷ്ടിച്ച ഈ മൈക്രോബഡ്ജറ്റ് ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് വാരിക്കൂട്ടിയത് രണ്ട് ദശലക്ഷത്തിലധികം ഡോളറാണ്. കോടികള്‍ മുടക്കി വലിയ പരസ്യങ്ങള്‍ നല്‍കി തിയേറ്ററുകളില്‍ ആളുകളെ എത്തിക്കാന്‍ പാടുപെടുന്ന വന്‍കിട സ്റ്റുഡിയോകള്‍ക്ക് മുന്നിലാണ്, ഡിജിറ്റല്‍ ലോകത്തെ ഒരു കൂട്ടം ചെറുപ്പക്കാര്‍ തങ്ങളുടെ തനത് ശൈലിയിലൂടെ ഈ അത്ഭുതം പ്രവര്‍ത്തിച്ചു കാണിക്കുന്നത്.

പരിമിതികളില്‍ വിരിയുന്ന ഭയം

കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഭീകരതയും സസ്‌പെന്‍സും സൃഷ്ടിക്കാന്‍ കഴിയും എന്നതാണ് ഹൊറര്‍ സിനിമകളുടെ ഏറ്റവും വലിയ സവിശേഷത. വലിയ ഗ്രാഫിക്‌സോ ചെലവേറിയ സെറ്റുകളോ അല്ല, മറിച്ച് പ്രേക്ഷകന്റെ ഭാവനയെ ഉണര്‍ത്തുന്ന നിഗൂഢതയാണ് ഹൊറര്‍ സിനിമകളുടെ ജീവന്‍. വര്‍ഷങ്ങളായി യൂട്യൂബില്‍ വിഭവങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് പരമാവധി ദൃശ്യഭംഗി എങ്ങനെ ഉണ്ടാക്കാം എന്ന് സ്വയം പഠിച്ചെടുത്ത ഒരു തലമുറയ്ക്ക് ഈ മേഖല വളരെ എളുപ്പത്തില്‍ വഴങ്ങുന്നു. ലൈറ്റ് അണയ്ക്കുമ്പോള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു രൂപം എന്ന ലളിതമായ ആശയത്തിലൂടെ മൂന്ന് മിനിറ്റ് മാത്രമുള്ള 'ലൈറ്റ്‌സ് ഔട്ട്' (Lights Out) എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കി ലോകത്തെ ഞെട്ടിച്ച ഡേവിഡ് എഫ്. സാന്‍ഡ്ബെര്‍ഗ് ഇതിനൊരു മികച്ച ഉദാഹരണമാണ്. സ്വന്തം വീട്ടില്‍ ഭാര്യയെ മാത്രം ഉള്‍പ്പെടുത്തി ചെയ്ത ആ വീഡിയോ പിന്നീട് വാര്‍ണര്‍ ബ്രദേഴ്‌സ് വലിയൊരു ഫീച്ചര്‍ ഫിലിം ആക്കി മാറ്റുകയും, അദ്ദേഹത്തെ 'അനബെല്ലെ: ക്രിയേഷന്‍' പോലുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ അമരത്ത് എത്തിക്കുകയും ചെയ്തു.

യൂട്യൂബില്‍ കോമഡി സ്‌കിറ്റുകളിലൂടെ ശ്രദ്ധേയനായ കറി ബാര്‍ക്കറുടെ 'ഒബ്‌സെഷന്‍' (Obsession) എന്ന ചിത്രവും ഈ വഴിയിലൂടെയാണ് ചരിത്രം കുറിച്ചത്. ചിത്രത്തിന്റെ നിര്‍മ്മാണച്ചിലവിന്റെ ഇരുന്നൂറിലധികം ഇരട്ടിയാണ് അത് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ഓസ്ട്രേലിയന്‍ ഇരട്ട സഹോദരന്മാരായ ഡാനി ഫിലിപ്പുവും മൈക്കല്‍ ഫിലിപ്പുവും തങ്ങളുടെ 'റാക്കാ റാക്കാ' ചാനലിലൂടെ ആക്ഷനും കോമഡിയും ചെയ്ത് നേടിയ പരിചയസമ്പത്താണ് 2023-ല്‍ 'ടോക്ക് ടു മീ' (Talk to Me) എന്ന സൂപ്പര്‍ഹിറ്റ് ഹൊറര്‍ ചിത്രത്തിലേക്ക് മാറ്റിയെടുത്തത്. ക്യാമറയ്ക്ക് മുന്നില്‍ പ്രേക്ഷകരെ എങ്ങനെ മുള്‍മുനയില്‍ നിര്‍ത്തണമെന്ന് ഇവര്‍ക്ക് നന്നായി അറിയാമായിരുന്നു. അതിനായി അവര്‍ക്ക് വലിയ കോലിന്റെയും പരസ്യങ്ങളുടെയും സഹായം വേണ്ടി വന്നതുമില്ല.

വെറും 15,000 ഡോളര്‍ ബഡ്ജറ്റ്, ലക്ഷങ്ങളുടെ കാഴ്ച്ചക്കാര്‍: യൂട്യൂബില്‍ ജനിക്കുന്ന പുതിയ ഹൊറര്‍ വിപ്ലവം
തോക്കെടുക്കാനും നക്സലൈറ്റ് ആകാനുമായിരുന്നു ആഗ്രഹം, പിന്തിരിപ്പിച്ചത് ചിരഞ്ജീവി: പവൻ കല്യാൺ

പ്രേക്ഷകരുടെ വലിയ കൂട്ടായ്മയും ഹോളിവുഡിന്റെ മാറ്റവും

യൂട്യൂബിലെ പ്രമുഖ ഗെയിമിംഗ് സ്രഷ്ടാവായ മാര്‍ക്കിപ്ലെയര്‍ (മാര്‍ക്ക് ഫിഷ്ബാക്ക്) 'അയണ്‍ ലങ്' (Iron Lung) എന്ന ഗെയിമിനെ സിനിമയാക്കി മാറ്റിയപ്പോള്‍, ഒരു വലിയ പരസ്യത്തിന്റെ പോലും സഹായമില്ലാതെ ദശലക്ഷക്കണക്കിന് ആളുകളാണ് അത് കാണാന്‍ കാത്തിരുന്നത്. കാരണം, വര്‍ഷങ്ങളായി ഹൊറര്‍ ഗെയിമുകള്‍ കളിച്ച് അദ്ദേഹം നേടിയെടുത്ത പ്രേക്ഷകരുടെ എണ്ണം ഒരു വലിയ രാജ്യത്തിലെ ജനസംഖ്യയേക്കാള്‍ വലുതായിരുന്നു.

ഹോളിവുഡിലെ വലിയ പ്രൊഡ്യൂസര്‍മാര്‍ ഇന്ന് പുതിയ സംവിധായകരെ തിരയാന്‍ ഫിലിം ഫെസ്റ്റിവലുകള്‍ക്ക് പുറമെ യൂട്യൂബിലേക്കും നോക്കുന്നത് ഇതുകൊണ്ടാണ്. ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യപ്പെടുന്ന ഒരു വീഡിയോ ക്ലിപ്പ് ഒരിക്കലും വ്യാജമായി നിര്‍മ്മിക്കാന്‍ കഴിയില്ല. ഒരു സിനിമയുടെ ആശയം പ്രേക്ഷകരെ എത്രത്തോളം ആകര്‍ഷിക്കുന്നുവെന്നും, അവര്‍ അത് മുഴുവനായി കാണുന്നുണ്ടോ എന്നും കൃത്യമായി മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കും.

മുൻപ് സിനിമ എന്നത് വലിയ സ്റ്റുഡിയോകളുടെയും കോടീശ്വരന്മാരുടെയും മാത്രം കുത്തകയായിരുന്നുവെങ്കില്‍, ഇന്ന് ആ ചിന്താഗതി പൂര്‍ണ്ണമായും മാറിയിരിക്കുന്നു. ഇന്റര്‍നെറ്റും സ്മാര്‍ട്ട്‌ഫോണും കൈമുതലായുള്ള ഏതൊരു സാധാരണക്കാരനും തന്റെ കഴിവ് തെളിയിക്കാനുള്ള ഏറ്റവും വലിയ സ്വതന്ത്ര വേദിയായി യൂട്യൂബ് മാറിക്കഴിഞ്ഞു. വലിയ ബഡ്ജറ്റുകളല്ല, മറിച്ച് മികച്ച ആശയങ്ങളും അത് ജനങ്ങളിലേക്ക് എത്തിക്കാനുള്ള പുതിയ വഴികളുമാണ് സിനിമയുടെ ഭാവി നിശ്ചയിക്കുന്നത് എന്ന് ഈ ചെറുപ്പക്കാര്‍ തെളിയിക്കുന്നു. സിനിമയെ സ്‌നേഹിക്കുന്ന, മുറിക്കുള്ളിലിരുന്ന് സ്വപ്നം കാണുന്ന ഓരോ സാധാരണക്കാരനും വലിയൊരു പ്രചോദനമാണ് യൂട്യൂബില്‍ നിന്ന് തുടങ്ങിയ ഈ പുതിയ ഹൊറര്‍ സിനിമാ വിപ്ലവം.

Summary

Summary

Kane Parsons' high school YouTube video 'Backrooms' is being adapted into a major upcoming horror film by the prominent Hollywood production house A24. This success story is more than just a personal milestone for Kane; it signifies the dawn of a new, YouTube-driven horror revolution that is actively breaking the traditional boundaries of cinema.

Madism Digital
madismdigital.com