'ദൃശ്യം' സിനിമ കാരണം ആരും കൊലപാതകങ്ങൾ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി മോഹൻലാൽ. ജോർജുകുട്ടി ഒരു ക്രിമിനൽ അല്ലെന്നും, സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ മാത്രമാണ് അയാൾ ശ്രമിച്ചതെന്നും 'ദൃശ്യം 3'യുടെ ട്രൈലർ ലോഞ്ചിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മോഹൻലാലിന്റെ വാക്കുകൾ:
ദൃശ്യം സിനിമ ഉണ്ടാവുന്നതിനു മുൻപേ എത്രയോ കേസുകൾ അങ്ങനെ നടന്നിട്ടുണ്ട്. ഒരു സാധാരണ കുടുംബത്തിലാണ് ഒരു കൊലപാതകം നടക്കുന്നതെങ്കിൽ, പ്രാഥമിക അന്വേഷണം നടത്തുന്നത് വീടിന്റെ സെപ്റ്റിക് ടാങ്കിൽ ആയിരിക്കും. സ്വാഭാവികമായും അവിടെ തന്നെയായിരിക്കും അവർ കുഴിച്ചിടുന്നത്. ആദ്യമായിട്ട് ദൃശ്യത്തിലൂടെയല്ല ഇതൊക്കെ സംഭവിക്കുന്നത്.
ജോർജുകുട്ടിയെ ഒരിക്കലുമൊരു ക്രിമിനലായിട്ട് ഞാൻ കണ്ടിട്ടില്ല. ഇതൊരു സിനിമയാണ് 'മേക്ക് ബിലീഫാണ്'. കൊലപാതകത്തിന് 20 വർഷങ്ങൾക്കൊക്കെ ശേഷം പിടിക്കപ്പെട്ട സംഭവങ്ങളൊക്കെയുണ്ട്. പോലീസിനെ ഒരുപാട് കാലത്തേക്കൊന്നും കബളിപ്പിക്കാൻ സാധിക്കില്ല. സിനിമ കണ്ടത്കൊണ്ട് ആരെങ്കിലും ക്രിമിനലാകുമെന്നും ഞാൻ വിശ്വസിക്കുന്നില്ല. 'സ്ഫടികം' സിനിമ കണ്ടിട്ട് ചിലർ മുണ്ടൂരി പോലീസുകാരുടെ തലയിൽ ഇടിച്ചു. അവരെയൊക്കെ പോലീസുകാരും നന്നായി കൈകാര്യം ചെയ്തിരുന്നു. സിനിമയെ, സിനിമയായി തന്നെ കാണാൻ പഠിച്ചാൽ മതി. ദൃശ്യത്തിലേക്ക് വന്നാൽ ജോർജുകുട്ടി ഒരു അപരാധവും ചെയ്തിട്ടില്ല. സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ അയാൾ ശ്രമിച്ചു.
'ദൃശ്യം' എന്ന ചിത്രത്തിന്റെ വരവോടെ കേരളത്തിൽ സംഭവിച്ച പല സമാന കൊലപാതകങ്ങൾക്കും 'ദൃശ്യം മോഡൽ' എന്ന പ്രചാരണമാണ് ലഭിക്കുന്നത്. ഇതു സംബന്ധിച്ച ചോദ്യത്തിന് ,മറുപടി നൽകുകയായിരുന്നു മോഹൻലാൽ. ത്രില്ലർ-ഇൻവെസ്റ്റിഗേഷൻ ഴോണറിൽ മലയാള സിനിമയിൽ ബെഞ്ച് മാർക്ക് സൃഷ്ടിച്ച ഫ്രാഞ്ചൈസിയാണ് 'ദൃശ്യം'. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായി ആഗോളതലത്തിൽ തന്നെ വലിയ കാത്തിരിപ്പാണ്. മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ, കലാഭവൻ ഷാജോൺ, മുരളി ഗോപി, കെബി ഗണേഷ്‌കുമാർ, വീണ നന്ദകുമാർ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
English Summary: Mohanlal clarified that no murders have happened because of 'Drishyam' and said Georgekutty is not a criminal, but a man trying to protect his family. He made the remarks during the trailer launch of 'DRISHYAM 3'.