

താര സംഘടനയിലെ പൊട്ടിത്തെറി സോഷ്യല്‍ മീഡിയയില്‍ വ്യക്തി ഹത്യയിലേക്ക് തിരിയുന്ന നിലയില്‍ പുരോഗമിക്കുമ്പോള്‍ പ്രശ്‌ന പരിഹാര നീക്കങ്ങളും സജീവം. ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ രാജിലേക്ക് നയിച്ച തര്‍ക്കങ്ങളില്‍ രണ്ട് പക്ഷമായി തിരിഞ്ഞ സംഘടനയിലെ അംഗങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. രാജി വച്ച ഭരണ സമിതിക്ക് പിന്നാലെ നിലവില്‍ വന്ന ഭരണ ചുമതലയുള്ള അഡ്‌ഹോക്ക് കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ രമേഷ് പിഷാരടി എംഎല്‍എയുടെ നേതൃത്വത്തിലാണ് അനുനയ ശ്രമങ്ങള്‍ പുരോഗമിക്കുന്നത്.
നിലവില്‍ താരസംഘടനയില്‍ ഒരു വിഭാഗം അന്‍സിബ ഹസ്സന് പിന്തുണ നല്‍കുന്നവരാണ്. ശ്വേത മേനോന് പിന്തുണയ്ക്കുന്ന മറ്റൊരു വിഭാഗവും സംഘടനയിലുണ്ട്. ഇരുപക്ഷവും നിലപാട് കടുപ്പിക്കുമ്പോള്‍, പരസ്യ പ്രചാരണങ്ങള്‍ ഉള്‍പ്പെടെ അവസാനിപ്പിക്കാനും വിവാദം തണുപ്പിക്കാനുമാണ് രമേഷ് പിഷാരടിയും സംഘവും ശ്രമിക്കുന്നത്. അന്‍സിബയെ പിന്തുണയ്ക്കുന്ന സംഘത്തിലുള്ളവരെ നേരിട്ട് ബന്ധപ്പെട്ട് ശ്വേത മേനോന്‍ പക്ഷത്ത് നിന്നും ഇനി പ്രശ്‌നങ്ങളോ പ്രകോപനങ്ങളോ ഉണ്ടാകില്ലെന്ന ഉറപ്പാണ് അഡ്‌ഹോക്ക് കമ്മിറ്റി നല്‍കുന്നതെന്നാണ് സിനിമ മേഖലയില്‍ നിന്നും പുറത്തുവരുന്ന സൂചന.
ഭരണ സമിതി പൂർണമായി രാജി വച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് വരെ അമ്മയെ നയിക്കുന്നതിനായാണ് എന്നതാണ് അഡ്‌ഹോക് കമ്മിറ്റിയെ നിയോഗിച്ചത്. എംഎല്‍എ കൂടിയായ രമേശ് പിഷാരടി നയിക്കുന്ന കമ്മിറ്റിയില്‍ മുന്‍ മന്ത്രി ഗണേശ് കുമാര്‍ സുരേഷ് കൃഷ്ണ, കൃഷ്ണ പ്രഭ, സാദിഖ്, ഡോ. റോണി, ആശ അരവിന്ദ്, കലാഭവന്‍ ഷാജോണ്‍, ദേവി ചന്ദന എന്നിവരാണ് കമ്മിറ്റി മെമ്പര്‍മാര്‍. ജഗദീഷിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പിഷാരടിയെ അഡ്ഹോക്ക് കമ്മിറ്റിയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. നാല് മാസമാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി.
ടിനി ടോം തനിക്കെതിരെ അപകീര്‍ത്തികരവും സ്ത്രീ വിരുദ്ധവും മതപരമായ വിദ്വേഷം വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് നടി അന്‍സിബയുടെ പരാതി നല്‍കിയതോടെയാണ് താര സംഘടനയില്‍ ഭിന്നത രൂക്ഷായത്. തന്നെ 'ജിഹാദി' എന്ന് വിളിക്കുകയും മതംമാറ്റ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുകയും ചെയ്തതായി അവര്‍ ആരോപിച്ചു. പിന്നാലെ സംഘടനയുടെ നേതൃത്വത്തിന് എതിരെയും അന്‍സിബ തിരിഞ്ഞു. സംഘടനയിലെ പരാതികള്‍ നേതൃത്വം നിഷ്പക്ഷമായി അന്വേഷിക്കുന്നില്ലെന്നും താന്‍ നല്‍കിയ പരാതികള്‍ക്ക് വേണ്ട പരിഗണന ലഭിച്ചില്ലെന്നും അവര്‍ ആരോപിച്ചിരുന്നു. സംഘടനയുടെ സാമ്പത്തിക കണക്കുകളിലും ഭരണപരമായ കാര്യങ്ങളിലുമുള്ള സുതാര്യതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തി. ജനറല്‍ ബോഡി യോഗത്തില്‍ കണക്കുകള്‍ സംബന്ധിച്ച വ്യക്തത ഇല്ലായ്മ വലിയ വിവാദമായെന്നും അവര്‍ പറഞ്ഞു.
എന്നാല്‍, അന്‍സിബ ഉയര്‍ത്തിയ വാദം തള്ളുകയാണ് ശ്വേത മേനോനെ അനുകൂലിക്കുന്നവര്‍ ചെയ്തത്. അന്‍സിബ ഉന്നയിച്ച പരാതികള്‍ നേതൃത്വം തള്ളിക്കളഞ്ഞില്ലെന്നും അവ പരിശോധിക്കാന്‍ സമിതികള്‍ രൂപീകരിച്ചിരുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്. ചില വിഷയങ്ങളില്‍ നടപടികളും സ്വീകരിച്ചതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. സംഘടനയ്ക്കുള്ളില്‍ പരിഹരിക്കേണ്ട വിഷയങ്ങള്‍ അന്‍സിബ പൊതുവേദിയിലേക്ക് കൊണ്ടുപോയി വഷളാക്കി. അന്‍സിബ സംഘടനയുടെ ആഭ്യന്തര സംവിധാനങ്ങള്‍ മുഴുവന്‍ ഉപയോഗിക്കാതെ മാധ്യമങ്ങളിലൂടെ വിഷയങ്ങള്‍ വലുതാക്കിയെന്നും അവര്‍ ആരോപിക്കുന്നു.
ശ്വേത മേനോന്‍ വ്യക്തിപരമായ നേട്ടത്തിനല്ല പ്രവര്‍ത്തിച്ചത്. സാമ്പത്തിക കണക്കുകള്‍, ഭരണപരമായ തര്‍ക്കങ്ങള്‍ തുടങ്ങിയ പല പ്രശ്‌നങ്ങളും മുന്‍ കമ്മിറ്റികളുടെ കാലം മുതല്‍ നിലനിന്നിരുന്നവയാണെന്നും, അവയുടെ മുഴുവന്‍ ഉത്തരവാദിത്തവും ശ്വേതയുടെ നേതൃത്വത്തിന് മേല്‍ ചുമത്തുന്നത് നീതിയല്ലെന്നും ഈ വിഭാഗം പറയുന്നു. എന്നാല്‍
ആത്മാഭിമാനത്തിന് പ്രാധാന്യം നല്‍കി രാജിയെന്നാണ് ശ്വേത മേനോന്റെ നിലപാട്. 'ആരുടെയും പാവയാകില്ല' എന്നായിരുന്നു ശ്വേത യോഗത്തില്‍ ഉയര്‍ത്തിപ്പിടിച്ച നിലപാടെന്നും പിന്തുണയ്ക്കുന്നവര്‍ പറയുന്നു.
Efforts are underway to resolve the growing crisis within the actors' association as internal disputes continue to escalate and spill over into social media, where they have increasingly taken the form of personal attacks. The controversy, which led to the resignation of the executive committee headed by Shweta Menon, has divided members of the organization into opposing camps. Reconciliation initiatives are now being spearheaded by Ramesh Pisharody, who currently serves as the chairperson of the ad hoc committee overseeing the association's affairs. The leadership is attempting to bring together the rival factions and restore stability within the organization.