സൗരവ് ഗാംഗുലി മുതല്‍ ധോണി വരെ: വിജയങ്ങള്‍ക്കും പരാജയങ്ങള്‍ക്കും പിന്നിലെ സത്യം

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളെ വെള്ളിത്തിരയില്‍ എത്തിക്കുകയെന്നതു നിര്‍മാതാക്കളെ സംബന്ധിച്ച് ഒരു വലിയ റിസ്‌കാണ്
സൗരവ് ഗാംഗുലി മുതല്‍ ധോണി വരെ: വിജയങ്ങള്‍ക്കും പരാജയങ്ങള്‍ക്കും പിന്നിലെ സത്യം
Published on

ക്രിക്കറ്റ് ഇന്ത്യയുടെ ഒരു വികാരമാണ്. എന്നാല്‍, ഈ വികാരത്തെ വെള്ളിത്തിരയില്‍ പകര്‍ത്തുമ്പോള്‍ പലപ്പോഴും ബോളിവുഡിന് പിഴയ്ക്കാറുണ്ട്. സൗരവ് ഗാംഗുലിയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന 'ദാദ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നതോടെ, വീണ്ടും ചര്‍ച്ചയാകുന്നത് എന്തുകൊണ്ടാണ് ഇത്തരം ക്രിക്കറ്റ് സിനിമകള്‍ പലപ്പോഴും ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുന്നത് എന്നതാണ്.

വിജയത്തിന്റെയും പരാജയത്തിന്റെയും കണക്കുകള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളെ വെള്ളിത്തിരയില്‍ എത്തിക്കുകയെന്നതു നിര്‍മാതാക്കളെ സംബന്ധിച്ച് ഒരു വലിയ റിസ്‌കാണ്. 'എം എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന ചിത്രം ഈ വിഭാഗത്തില്‍ ഒരു നാഴികക്കല്ലാണ്. ക്രിക്കറ്റ് ആരാധകര്‍ക്കു മാത്രമല്ല, സാധാരണ പ്രേക്ഷകര്‍ക്കും ഹൃദ്യമായി തോന്നിയതുകൊണ്ടാണ് ആ ചിത്രം വന്‍വിജയമായത്. ധോണിയുടെ ബാല്യം, റെയില്‍വേയിലെ ജോലി, കഠിനാധ്വാനം എന്നിവ സിനിമയില്‍ മികച്ച രീതിയില്‍ ആവിഷ്‌കരിച്ചു. എന്നാല്‍ ഇതിനുശേഷം വന്ന 83, സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ്, ഷാബാഷ് മിഥു, അസ്ഹര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഈ വിജയം ആവര്‍ത്തിക്കാനായില്ല.

വെല്ലുവിളിയാകുന്ന മുന്‍വിധികള്‍

ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് ക്രിക്കറ്റ് താരങ്ങളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ എല്ലാം തന്നെ അറിയാം. ലോകകപ്പ് ഫൈനലിലെ ധോണിയുടെ സിക്‌സറോ, ലോര്‍ഡ്‌സിലെ ഗാംഗുലിയുടെ ജഴ്‌സി വീശലോ, 83-ലെ ലോകകപ്പ് വിജയമോ എന്താണെന്ന് പ്രേക്ഷകര്‍ക്കു മുന്‍കൂട്ടി അറിയാം. കഥ എന്താണെന്നു പ്രേക്ഷകര്‍ക്ക് അറിയാമെന്നിരിക്കെ, അതിനെ എങ്ങനെ വൈകാരികമായി അവതരിപ്പിക്കുന്നുവെന്നതാണു സിനിമയുടെ വിജയം തീരുമാനിക്കുന്നത്. പല ബയോപിക്കുകളും വെറുമൊരു ഹൈലൈറ്റ് റീല്‍ പോലെ തോന്നുന്നത് ഇതുകൊണ്ടാണ്.

സൗരവ് ഗാംഗുലി മുതല്‍ ധോണി വരെ: വിജയങ്ങള്‍ക്കും പരാജയങ്ങള്‍ക്കും പിന്നിലെ സത്യം
സിനിമ കാണാന്‍ തിയറ്ററിലെത്തുമ്പോള്‍ ടിക്കറ്റ് വില കൂടുന്നുണ്ടോ? മള്‍ട്ടിപ്ലക്‌സുകളിലെ 'ഡൈനാമിക് പ്രൈസിങ്' ചതിക്കുഴികള്‍ക്ക് പിന്നില്‍

ബോളിവുഡിന്റെ സ്ഥിരം ഫോര്‍മുല

ക്രിക്കറ്റ് ബയോപ്പിക്കുകളില്‍ പലതും ബാല്യം, കഷ്ടപ്പാടുകള്‍, സെലക്ഷന്‍, വിജയം എന്നിങ്ങനെയുള്ള ഒരേ പാറ്റേണ്‍ പിന്തുടരുന്നു. ഇതില്‍നിന്ന് വ്യത്യസ്തമായ ഒരു കഥയോ അല്ലെങ്കില്‍ വൈകാരികമായ സംഘര്‍ഷങ്ങളോ കണ്ടെത്താന്‍ സംവിധായകര്‍ക്കു പലപ്പോഴും കഴിയുന്നില്ല. കൂടാതെ, ഉയര്‍ന്ന ബജറ്റില്‍ നിര്‍മിക്കുന്ന ഇത്തരം ചിത്രങ്ങളില്‍ സ്റ്റേഡിയം റീക്രിയേഷനും വിഎഫ്എക്‌സും മറ്റും വരുമ്പോള്‍ നിര്‍മാണച്ചെലവ് ക്രമാതീതമായി കൂടുന്നു. ഇതു ലാഭകരമാക്കുകയെന്നത് വലിയൊരു വെല്ലുവിളിയാണ്.

ബിസിനസ് തന്ത്രം മാറുന്നു

ബോക്‌സ് ഓഫീസ് മാത്രം ലക്ഷ്യമിട്ടല്ല ഇപ്പോഴത്തെ നിര്‍മ്മാണം. ഒടിടി പ്ലാറ്റ്ഫോമുകള്‍, സാറ്റലൈറ്റ് അവകാശങ്ങള്‍, സംഗീത അവകാശങ്ങള്‍ എന്നിവയിലൂടെ വലിയൊരു വരുമാനം ഇപ്പോള്‍ ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തിയേറ്ററുകളില്‍ വലിയ പരാജയം നേരിട്ടാലും ചില ചിത്രങ്ങള്‍ ഒടിടിയില്‍ മികച്ച അഭിപ്രായം നേടാറുണ്ട്. 'കൗണ്‍ പ്രവീണ്‍ താംബെ?' ഇതിനൊരു ഉദാഹരണമാണ്.

വലിയ താരപദവിയുള്ളവരുടെ ജീവിതകഥകള്‍ പറയുമ്പോള്‍ ലഭിക്കുന്ന മാര്‍ക്കറ്റിങ് സൗകര്യം ഈ സിനിമകളെ നിര്‍മാതാക്കള്‍ക്കു പ്രിയപ്പെട്ടതാക്കുന്നു. എന്തായാലും, ഒരു ക്രിക്കറ്റ് താരത്തിന്റെ ജീവിതം സിനിമയാക്കുമ്പോള്‍ അത് കേവലം ഒരു കായിക സിനിമയായി ഒതുങ്ങാതെ, ഒരു മികച്ച നാടകീയ അനുഭവമായി മാറണമെന്നതാണു വിജയത്തിന്റെ താക്കോല്‍.

Summary

Cricket is an emotion in India. Yet, when that emotion is brought to the big screen, Bollywood often misses the mark. With the first look of Dada, the upcoming biopic based on the life of Sourav Ganguly, now out, the debate has resurfaced: why do cricket films so often fail at the box office? The marketing advantage of telling the stories of iconic cricketers makes these projects attractive to producers. But ultimately, the key to success lies in making a cricketer's life story more than just a sports film—it has to deliver a compelling and emotionally engaging cinematic experience.

Madism Digital
madismdigital.com