

മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ 50 ലക്ഷം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ. നവഭാരത് ആഗ്രോ മൾട്ടിസ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി നടത്തിപ്പുകാരി സോണിയ സെബാസ്റ്റ്യനെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിട്ടും പ്രതിയെ പൊലീസ് പിടികൂടാത്തത് വിവാദമായതിനെത്തുടർന്നാണ് അറസ്റ്റ്.
കൊച്ചിയിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റായ ഉമേഷ് കുമാറിൽനിന്ന് സൊസൈറ്റിയിൽ നിക്ഷേപിക്കാനെന്ന വ്യാജേന സോണിയ 50 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. സോണിയയുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക മാറ്റിയെങ്കിലും ഇത് സൊസൈറ്റിയിൽ നിക്ഷേപിച്ചില്ലെന്നു പരാതിയിൽ പറയുന്നു. നിതിൻ ഗിരീഷ്, അലക്സിൻ, അലൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. അലൻ യുകെയിലേക്കു കടന്നതായാണ് വിവരം.
പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി സോണിയയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്ക് ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാനും കൂടുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനും കാരണമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ എറണാകുളം സെഷൻസ് കോടതിയും സോണിയയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
കോതമംഗലം കേന്ദ്രീകരിച്ച് ‘നവഭാരത് ആഗ്രോ മൾട്ടിസ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി’ എന്ന പേരിൽ പുതിയ ശാഖ തുറന്നാണ് സോണിയ പുതിയ നിക്ഷേപങ്ങൾ സ്വീകരിച്ചത്. ഇന്ന് തൊടുപുഴയിൽ പുതിയ ശാഖ തുറക്കാനിരിക്കെയാണ് അറസ്റ്റ് നടന്നത്. ആറ്റിങ്ങൽ കോടതിയിലുള്ള മറ്റൊരു വഞ്ചനാ കേസിലും സോണിയ പ്രതിയാണെന്നാണ് പരാതിക്കാരൻ പറയുന്നു.
നവഭാരത് ആഗ്രോ മൾട്ടിസ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിക്ക് കേരളത്തിൽ പ്രവർത്തനാനുമതിയില്ലെന്നാണ് വിവരം. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ മാത്രം പ്രവർത്തിക്കാനാണ് അനുമതി. സോണിയ സെബാസ്റ്റ്യനെ അറസ്റ്റ് വൈകിച്ചതിനു പിന്നിൽ കൊച്ചിയിലെ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരാണെന്ന് ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു.
English Summary: Sonia Sebastian, operator of Navbharat Agro Multistate Cooperative Society, has been arrested by Ernakulam North Police in a ₹50 lakh investment fraud case. The accused allegedly cheated a chartered accountant by diverting funds instead of investing them. The High Court had earlier rejected her anticipatory bail citing risk of influencing witnesses and further crimes.