നീണ്ട അവധിക്കാലം കഴിഞ്ഞ് യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികളുടെ പെട്ടികളിൽ നാട്ടിലെ സ്നേഹം തുളുമ്പുന്ന വിഭവങ്ങൾ എപ്പോഴുമുണ്ടാകും. വറുത്ത പൊടികളുടെ മണവും, അമ്മയുണ്ടാക്കിയ അച്ചാറിന്റെ രുചിയും ഗൾഫിലെ ജീവിതത്തിന് ചെറിയൊരു ആശ്വാസമാണ്. എന്നാൽ, ഇത്തരത്തിൽ നാട്ടിൽ നിന്നും പ്രിയപ്പെട്ട ഭക്ഷണസാധനങ്ങളുമായി വിമാനം കയറാൻ തയ്യാറെടുക്കുന്നവരാണോ നിങ്ങൾ? എങ്കിൽ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് ആ ലഗേജ് ഒന്നുകൂടി പരിശോധിക്കുന്നത് നന്നായിരിക്കും. കാരണം, നാട്ടിൽ നിന്നുള്ള നിങ്ങളുടെ പ്രിയപ്പെട്ട പല വിഭവങ്ങൾക്കും വിമാനത്തിൽ കർശന വിലക്കുണ്ട്.
സുരക്ഷാ കാരണങ്ങളാൽ എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ളതും എണ്ണയുടെ അംശം കൂടുതലുള്ളതുമായ വസ്തുക്കൾക്കാണ് വിമാനത്താവളങ്ങലിൽ പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യൻ ഏവിയേഷൻ അതോറിറ്റിയായ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദ്ദേശങ്ങളും യുഎഇയിലെ കസ്റ്റംസ് നിയമങ്ങളും അനുസരിച്ചാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണസാധനങ്ങളുടെ കാര്യത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് തേങ്ങയുടെ ഉപയോഗത്തിലാണ്. ഉണക്കത്തേങ്ങ അഥവാ കൊപ്ര, പൊടിച്ച ഉണക്കത്തേങ്ങ എന്നിവ യാതൊരു കാരണവശാലും വിമാനത്തിൽ കൊണ്ടുപോകാൻ അനുവദിക്കില്ല. ഇവ ഹാൻഡ് ബാഗേജിലോ (ക്യാബിൻ ലഗേജ്) ചെക്ക്-ഇൻ ലഗേജിലോ ഉൾപ്പെടുത്താൻ പാടില്ല.
എന്നാൽ പച്ചത്തേങ്ങ ചിരവിയത് ഈ രണ്ട് ലഗേജുകളിലും കൊണ്ടുപോകുന്നതിന് തടസ്സമില്ല. അതുപോലെ, മുഴുവനായുള്ള തേങ്ങ ക്യാബിൻ ലഗേജിൽ അനുവദിക്കില്ലെങ്കിലും ചെക്ക്-ഇൻ ലഗേജിൽ ഉൾപ്പെടുത്താവുന്നതാണ്. ഇന്ത്യക്കാരുടെ ലഗേജിലെ പ്രധാന ഇനമായ സുഗന്ധവ്യഞ്ജനങ്ങൾക്കും സമാനമായ നിയന്ത്രണങ്ങളുണ്ട്. മുളകുപൊടി ഉൾപ്പെടെയുള്ള ഏത് തരം സുഗന്ധവ്യഞ്ജനങ്ങളും പൊടിയായോ അല്ലാതെയോ ഹാൻഡ് ലഗേജിൽ കൊണ്ടുപോകാൻ അനുവദിക്കില്ല. ഇവ നിർബന്ധമായും ചെക്ക്-ഇൻ ലഗേജിൽ തന്നെ ഉൾപ്പെടുത്തണം.
നെയ്യ്, പാചക എണ്ണ എന്നിവ ക്യാബിൻ ലഗേജിലും ചെക്ക്-ഇൻ ലഗേജിലും കൊണ്ടുപോകാമെങ്കിലും അവയുടെ അളവിൽ പ്രത്യേക നിയന്ത്രണങ്ങളുണ്ട്. വിമാനത്താവളങ്ങളിലെ ദ്രാവകങ്ങൾക്കുള്ള നിബന്ധനകൾ പാലിച്ചുകൊണ്ട് മാത്രമേ ഇവ ക്യാബിൻ ലഗേജിൽ കൊണ്ടുപോകാൻ പാടുള്ളൂ. എന്നാൽ ചെക്ക്-ഇൻ ലഗേജിൽ ഒരാൾക്ക് പരമാവധി അഞ്ച് കിലോ അല്ലെങ്കിൽ അഞ്ച് ലിറ്റർ മാത്രമേ കൊണ്ടുപോകാൻ സാധിക്കൂ. മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഏറ്റവും പ്രിയപ്പെട്ട അച്ചാറുകൾ രണ്ട് ലഗേജുകളിലും അനുവദിച്ചിട്ടുണ്ടെങ്കിലും, മുളക് അച്ചാർ കൊണ്ടുപോകുന്നവർ അത് നിർബന്ധമായും ചെക്ക്-ഇൻ ലഗേജിൽ മാത്രമേ വയ്ക്കാൻ പാടുള്ളൂ. കൂടാതെ, ദുബായ് കസ്റ്റംസിന്റെ പ്രത്യേക നിയമപ്രകാരം വെറ്റില, പാകം ചെയ്ത മറ്റ് ഭക്ഷണങ്ങൾ എന്നിവ യുഎഇയിലേക്ക് കൊണ്ടുവരുന്നതിന് പൂർണ്ണമായും വിലക്കുണ്ട്.
ഭക്ഷണസാധനങ്ങൾക്ക് പുറമെ യാത്രക്കാർ കൊണ്ടുപോകുന്ന മരുന്നുകളുടെ കാര്യത്തിലും അതീവ ജാഗ്രത ആവശ്യമാണ്. ഡോക്ടറുടെ പ്രത്യേക കുറിപ്പടി ആവശ്യമുള്ള നിയന്ത്രിത മരുന്നുകൾ യുഎഇയിലേക്ക് കൊണ്ടുവരുന്ന യാത്രക്കാർ യാത്രയ്ക്ക് മുൻപായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി മുൻകൂർ അനുമതി നേടിയിരിക്കണം. നിങ്ങൾ കഴിക്കുന്ന മരുന്നുകൾ ഈ നിയന്ത്രിത വിഭാഗത്തിൽ പെടുന്നതാണോ എന്ന് ഡോക്ടറുടെ അടുത്ത് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. യാത്രയിലുടനീളം മരുന്നിനൊപ്പം ഡോക്ടറുടെ കുറിപ്പടിയും നിർബന്ധമായും കരുതിയിരിക്കണം. എന്നാൽ, സാധാരണയായി ഉപയോഗിക്കുന്നതും മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് നേരിട്ട് വാങ്ങാവുന്നതുമായ മറ്റ് മരുന്നുകൾക്ക് ഈ മുൻകൂർ അനുമതി ആവശ്യമില്ല.
ഭക്ഷണത്തിനും മരുന്നിനും പുറമെ ഇ-സിഗരറ്റുകൾ, വേപ്പുകൾ, ബാറ്ററികൾ, പവർ ബാങ്കുകൾ, ഡ്രോണുകൾ, എളുപ്പത്തിൽ തീപിടിക്കുന്ന മറ്റ് വസ്തുക്കൾ എന്നിവയും വിമാനയാത്രയിൽ സുരക്ഷാ കാരണങ്ങളാൽ കർശനമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. വിമാനത്താവളങ്ങളിലെ നിയമങ്ങളും വ്യവസ്ഥകളും എപ്പോൾ വേണമെങ്കിലും മാറിയേക്കാമെന്നതിനാൽ ഓരോ യാത്രയ്ക്കും മുൻപായി അതത് എയർലൈനുകളുടെ വെബ്സൈറ്റുകളോ യുഎഇ എംബസിയുമായോ ബന്ധപ്പെട്ട് വിവരങ്ങൾ ഉറപ്പുവരുത്തുന്നത് വിമാനത്താവളങ്ങളിലെ പരിശോധനാ സമയത്തെ അനാവശ്യ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും.
Indian travelers heading to the UAE must adhere to strict baggage guidelines set by the Bureau of Civil Aviation Security (BCAS) and UAE Customs. Due to safety concerns regarding high oil content and flammability, several common items are restricted or completely banned. opra (dried coconut) and crushed dry coconut are not allowed in any baggage. Whole coconuts, spices in any form (including chili powder), and chili pickles cannot be carried in the cabin. Require prior online approval from the UAE Ministry of Health and Prevention (MoHAP) and must be accompanied by a valid doctor's prescription.