കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) ആവശ്യങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജന്തര്‍ മന്തറിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് കരുത്തുപകര്‍ന്ന വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകന്‍ സോനം വാങ്ചുക് അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. വ്യാഴാഴ്ച രാത്രി വൈകി ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹം സമരം അവസാനിപ്പിച്ചത്. 26 ദിവസമായി അദ്ദേഹം നിരാഹാരത്തിലായിരുന്നു. കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദ, ഡോ. ജിതേന്ദ്ര സിങ്, ലഡാക്കിലെ അപെക്‌സ് ബോഡിയിലെ മുതിര്‍ന്ന നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചത്.
വിവിധ വിഷയങ്ങളില്‍ സര്‍ക്കാരുമായി നടത്തിയ ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്കും രാജ്യത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള അക്രമസംഭവങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് സമരം അവസാനിപ്പിക്കുന്നതെന്ന് വാങ്ചുക് എക്‌സിലൂടെ വ്യക്തമാക്കി. ഉപവാസം അവസാനിപ്പിച്ചതിന് ശേഷം പുറത്തുവിട്ട ആദ്യ സന്ദേശത്തില്‍, പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമെതിരെ കേസെടുക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി വാങ്ചുക് വ്യക്തമാക്കി. അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കുന്നതുവരെ ജന്തര്‍ മന്തറിലെ പ്രതിഷേധം തുടരുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ അറിയിച്ചു.
പ്രതിഷേധക്കാര്‍ സമാധാനം പാലിക്കണമെന്ന് വാങ്ചുക് ആഹ്വാനം ചെയ്തു. സമാധാനപരമായ പ്രതിഷേധത്തെ ദുരുപയോഗം ചെയ്ത് അക്രമം അഴിച്ചുവിടാന്‍ ചില 'സാമൂഹിക വിരുദ്ധ ശക്തികള്‍' ശ്രമിക്കുന്നതായി അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. 'മറുഭാഗം എന്ത് ചെയ്താലും നമ്മുടെ മറുപടി പുഷ്പങ്ങള്‍ മാത്രമായിരിക്കണം. എന്തുവിലകൊടുത്തും ഈ പാരമ്പര്യം കാത്തുസൂക്ഷിക്കണം,' അദ്ദേഹം പറഞ്ഞു. ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചതായി വാങ്ചുക് കൂട്ടിച്ചേർത്തു.
കര്‍ശന നിയമവും ഫാസ്റ്റ് ട്രാക്ക് കോടതികളും
ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്നും പുതിയ കര്‍ശന നിയമം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച കരട് നിര്‍ദേശം വെള്ളിയാഴ്ച കേന്ദ്ര കാബിനറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. അര്‍ദ്ധരാത്രിയില്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് മോദിയുടെ ഈ പ്രഖ്യാപനം ഉണ്ടായത്. ബോംബെ, ഡല്‍ഹി, കല്‍ക്കത്ത, മധ്യപ്രദേശ് ഹൈക്കോടതികളിലാണ് ഫാസ്റ്റ്ട്രാക്ക് കോടതികള്‍ സ്ഥാപിക്കുക. 'ചോദ്യപേപ്പര്‍ ചോര്‍ച്ച നിസ്സാര വിഷയമല്ല. ഇത് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും കടുത്ത ദുരിതത്തിലാക്കുന്നു. ഇതിനകം നിരവധി കുറ്റവാളികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുണ്ട്. 22 ലക്ഷത്തോളം വിദ്യാര്‍ഥികളുടെ പരീക്ഷകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ നടത്തുകയും ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തു. വിദ്യാര്‍ഥികളുടെ ഭാവിയും ക്ഷേമവുമാണ് ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനം', പ്രധാനമന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത് ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണെന്നും അവരുടെ ബുദ്ധിശക്തിയെ പരിതാപകരമായ രാത്രി വീഡിയോയിലൂടെ പരിഹസിക്കരുതെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചു. 'മിസ്റ്റര്‍ മോദി, ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണ് നമ്മുടെ വിദ്യാര്‍ഥികളുടെ ആവശ്യം. അവരുടെ ബുദ്ധിശക്തിയെ പരിതാപകരമായ രാത്രി വീഡിയോയിലൂടെ പരിഹസിക്കരുത്', രാഹുല്‍ കുറിച്ചു. ധര്‍മേന്ദ്ര പ്രധാനെ മാറ്റണം, വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി വേണം, മാപ്പ് പറയണം എന്നീ മൂന്ന് ആവശ്യങ്ങളും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.
Education rights activist Sonam Wangchuk ended his 26-day indefinite hunger strike after discussions with Union ministers and Ladakh leaders at Medanta Hospital in Gurugram. Wangchuk said he decided to end the protest following progress in talks with the government and to prevent possible violence. He also stated that the Centre assured him no criminal cases would be filed against students and youth who participated in the protest. Meanwhile, Cockroach Janata Party (CJP) founder Abhijit Deepke said the Jantar Mantar protest would continue until Union Education Minister Dharmendra Pradhan resigns. Prime Minister Narendra Modi wished Wangchuk a speedy recovery, while the Centre also announced plans for stricter anti-paper leak laws and fast-track courts to ensure speedy trials in examination paper leak cases.