
രാജ്യം ഉറ്റുനോക്കുന്ന നിർണായക നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം അൽപ്പസമയത്തിനുള്ളിൽ. കേരളം, പശ്ചിമബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ ഫലസൂചനകളാണ് അൽപ്പസമയത്തിനുള്ളിൽ ലഭ്യമാവുക. തൃണമൂൽ കോൺഗ്രസ്-ബിജെപി-സിപിഐഎം-കോൺഗ്രസ് എന്നിവർ പരസ്പരം ഏറ്റുമുട്ടിയ പശ്ചിമബംഗാളിലാണ് ഏറ്റവും ആകാംഷ. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി ബംഗാളിൽ വലിയ ആത്മവിശ്വാസത്തിലാണ്. എക്സിറ്റ് പോൾ പ്രവചനങ്ങളും ബിജെപി ക്യാംപിന് ആശ്വാസമാണ്. പഴയപ്രതാപകാലത്തേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണ് സംസ്ഥാനത്ത് സിപിഐഎം, യുവനിരയെ പുറത്തിറക്കി കമ്യൂണിസ്റ്റ് കാലഘട്ടം തിരികെ പിടിക്കാനാണ് പാർട്ടിയുടെ ശ്രമം. കോൺഗ്രസും ഇത്തവണ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.
തമിഴ്നാട്ടിൽ ഇത്തവണ പതിവിന് വിപരീതമായി നടൻ വിജയ് നയിക്കുന്ന ടിവികെ എന്ത് മാറ്റങ്ങളുണ്ടാക്കുമെന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. ഡിഎംകെ നേതൃത്വത്തിലുള്ള സെക്യുലർ പ്രോഗ്രസീവ് സഖ്യം ഭരണം നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. അതേസമയം എഐഎഡിഎംകെ-ബിജെപി സഖ്യം വലിയ നേട്ടമുണ്ടാക്കില്ലെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നുണ്ട്. 234 നിയമസഭാ മണ്ഡലങ്ങളിലായി 4654 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. അസമിൽ ഇത്തവണയും ബിജെപി നേതൃത്വത്തിലുള്ള നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് സഖ്യം അധികാരത്തിലേറുമെന്നാണ് പ്രവചനം. കോൺഗ്രസ്, സിപിഐഎം റായിജോർ ദൾ, അസം ജാതീയ പരിഷത്ത്, സിപിഐ(എംഎൽ) ലിബറേഷൻ, ഓൾപാർട്ടി ഹിൽ ലീഡേഴ്‌സ് കോൺഫറൻസ് എന്നിവർ ഉൾപ്പെടുന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള അസം സോൻമിലിറ്റോ മോർച്ച വലിയ നേട്ടമുണ്ടാക്കില്ലെന്നും പ്രവചനങ്ങൾ വ്യക്തമാക്കുന്നു. ഓൾ ഇന്ത്യ എൻ ആർ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യവും കോൺഗ്രസ് നേതൃത്വത്തിലുള്ള സെക്യുലർ പ്രോഗ്രസീവ് സഖ്യവും തമ്മിലാണ് പുതുച്ചേരിയിലെ പോരാട്ടം. എൻഡിഎ സഖ്യം അധികാരം നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ ട്രെൻഡ്.
English Summary: Live counting updates from West Bengal and Tamil Nadu elections show early trends, party leads, and key constituency results as counting progresses.