

ന്യൂയോര്‍ക്ക്: ആർട്ടെമിസ് 2 സംഘം ഭൂമിയില്‍ തിരിച്ചെത്തി. ഇന്ത്യൻ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് സ്പ്ലാഷ് ഡൗൺ ചെയ്തു. 50 വർഷങ്ങൾക്കിപ്പുറം ചന്ദ്രന്റെ ചാരത്തെത്തി മടങ്ങിയ ആർട്ടിമിസ് II മനുഷ്യരാശിയുടെ പുതിയ ചരിത്രമാണ് കുറിച്ചിരിക്കുന്നത്. ദൗത്യം പൂർണവിജയം കൈവരിച്ചുവെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ ഭൂമിയിൽ നിന്ന് ദൃശ്യമാകാത്ത ചന്ദ്രന്റെ വശം കണ്ടാണ് ഒറയോൺ പേടകം ചന്ദ്രനെചുറ്റിവന്നത്. നാലേ കാലിന് ചന്ദ്രൻ്റെ പിന്നിലേക്ക് പോയ പേടകവുമായി നാൽപ്പത് മിനുട്ടോളം പൂർണമായ ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടിരുന്നു.
2022 മനുഷ്യരില്ലാതെ തന്നെ ആർട്ടെമിസ് 1 ചന്ദ്രനെ വലംവെച്ച് തിരികെയെത്തിയിരുന്നു. ദൗത്യം വിജയകരമായതോടെയാണ് 1972ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം മനുഷ്യരെ വഹിച്ചുള്ള മിഷന് നാസ തയ്യാറെടുത്തത്. കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കുക്ക്, ജെറമിഹാൻസൻ എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും നിർണായക ദൗത്യവുമായി ചന്ദ്രനിലേക്ക് പോയത്. പത്ത് ദിവസത്തോളം ചന്ദ്രനെ വലംവെച്ച് ചിത്രങ്ങൾ പകർത്തിയ നാലംഗ സംഘം മനുഷ്യർ ഇതുവരെ കണ്ടിട്ടില്ലാത്ത അപൂർവ്വം കാഴ്ച്ചകൾക്ക് സാക്ഷിയായെന്നാണ് നാസ പങ്കുവെച്ച വിവരം. ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന ഖ്യാതിയും ഈ നാലംഗസംഘത്തിനാവും.
ആർട്ടിമെസ് 4 ദൗത്യത്തിൽ ചന്ദ്രനിൽ മനുഷ്യർ കാലുകുത്തുമെന്നാണ് അമേരിക്കയും നാസയും അവകാശപ്പെടുന്നത്. ചന്ദ്രനിലെ വിഭവങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്ന ഗവേഷണങ്ങൾ വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച നാസ, പുതിയ ദൗത്യം പൂർത്തിയാക്കുന്നതോടെ വലിയ നേട്ടം കൈവരിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. ചന്ദ്രനിലെ വാട്ടർ ഐസും ഹീലിയം 3യും ആര് നിയന്ത്രിക്കുമെന്നതിനെക്കുറിച്ച് അമേരിക്ക 2026ന് മുൻപ് തന്നെ ആലോചിച്ച് തുടങ്ങിയിരുന്നുവെന്ന് വിലയിരുത്തുന്നവരും കുറവല്ല.
English Summary: NASA’s Artemis II mission successfully returned to Earth after a historic Moon flyby, marking humanity’s first such journey in over 50 years.