

ആഗോള വിപണിയുടെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കുമായി പൂർണ്ണമായും തുറന്നുകൊടുത്തതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി അറിയിച്ചു. ലെബനനിലെ വെടിനിർത്തലിന്റെ പശ്ചാത്തലത്തിലാണ് ഇറാന്റെ ഈ സുപ്രധാന നീക്കം. ഫെബ്രുവരിയിൽ നടന്ന യുഎസ്-ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് ആഴ്ചകളോളം ഇറാൻ ഈ കപ്പൽപ്പാത അടച്ചിട്ടിരിക്കുകയായിരുന്നു. നിലവിൽ ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ ഏപ്രിൽ 22-ന് അവസാനിക്കാനിരിക്കെയാണ് അതുവരെയുള്ള കാലയളവിലേക്ക് കപ്പൽ ഗതാഗതം അനുവദിച്ചിരിക്കുന്നത്. ഇറാന്റെ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിച്ചിട്ടുള്ള നിശ്ചിത പാതയിലൂടെയാകും കപ്പലുകളുടെ സഞ്ചാരം.
ട്രംപിന്റെ പ്രതികരണം: ഉപരോധം തുടരും
ഹോർമുസ് കടലിടുക്ക് വ്യാപാരത്തിനായി സജ്ജമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ചു. എന്നാൽ, ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ പൂർത്തിയാകുന്നത് വരെ അവർക്കെതിരെയുള്ള നാവിക ഉപരോധം കർശനമായി തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. മിക്ക വിഷയങ്ങളിലും ധാരണയായെന്നും ചർച്ചകൾ വേഗത്തിൽ പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എണ്ണവിലയിൽ വൻ ഇടിവ്
ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു. ഒരു ഘട്ടത്തിൽ ബാരലിന് 98 ഡോളറിന് മുകളിൽ എത്തിയിരുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വില പ്രഖ്യാപനത്തിന് പിന്നാലെ 90 ഡോളറിന് താഴേക്ക് പോയി. അമേരിക്കൻ ബെഞ്ച്മാർക്കായ എൻവൈഎംഎക്സ് ക്രൂഡ് ഓയിൽ വിലയിലും വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. യുദ്ധത്തിന് മുൻപ് 70 ഡോളറിൽ താഴെയായിരുന്ന എണ്ണവില മാർച്ചിൽ 119 ഡോളർ വരെ ഉയർന്നിരുന്നു.
ഉണർവോടെ വിപണികൾ
ഹോർമുസ് കടലിടുക്ക് തുറന്നത് യൂറോപ്യൻ, അമേരിക്കൻ ഓഹരി വിപണികളിലും വലിയ മുന്നേറ്റത്തിന് കാരണമായി. പാരിസിലെ സി.എ.സി (CAC), ഫ്രാങ്ക്ഫർട്ടിലെ ഡി.എ.എക്സ് (DAX) സൂചികകൾ 2 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ലണ്ടൻ വിപണിയിലും നേരിയ ഉയർച്ചയുണ്ടായി. അമേരിക്കൻ വിപണിയായ ഡോ ജോൺസ് 1.3 ശതമാനവും എസ് ആന്റ് പി (S&P) 0.7 ശതമാനവും നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്