

ജോൺസൺ ആൻഡ് ജോൺസൺ ബേബി പൌഡറുകൾ ക്യാൻസറിന് കാരണമാകുന്നുവെന്ന ആരോപണം ശക്തമായിട്ട് കാലങ്ങളായി. പതിനായിരക്കണക്കിന് ഹർജികളാണ് ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ കോടതികളിൽ എത്തിയിരുന്നത്.
എന്നാലിപ്പോൾ ഈ ഹർജികളിലെല്ലാം ഒരു തീരുമാനമാക്കാൻ കമ്പനി തന്നെ നേരിട്ടെത്തിയിരിക്കുകയാണ്. പരാതിക്കാർക്ക് നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 5.5 ബില്യൺ ഡോളർ (ഏകദേശം 52,000 കോടി) ആണ് നഷ്ടപരിഹാരത്തുക. ജോൺസൺ ബേബി പൗഡറിന്റെ ഉപയോഗം ഗർഭാശയ അർബുദത്തിന് കാരണമായെന്ന് അവകാശപ്പെട്ട് പരാതി നൽകിയവരിൽ 76,000ത്തിലേറെപ്പേർക്കാണ് നഷ്ടപരിഹാരം ലഭിക്കുക.
പരാതിക്കാർക്ക് നഷ്ടപരിഹാരം നൽകാൻ ന്യൂജേഴ്സിയിലെ ഫെഡറൽ കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് നടപടി. എന്നിരുന്നാലും പരാതിക്കാരിൽ 95% പേരെങ്കിലും ഈ കരാർ അംഗീകരിച്ചാൽ മാത്രമേ തീരുമാനം അന്തിമമാവുകയുള്ളൂ. നഷ്ടപരിഹാരം അംഗീകരിച്ചാൽ പത്ത് വർഷം നീണ്ട നിയമപോരാട്ടങ്ങൾക്കാവും അന്ത്യമാവുക.
ജോൺസൺ ആൻഡ് ജോൺസണിന്റെ ബേബി പൗഡറുകളിൽ ആസ്ബെറ്റോസ് അടങ്ങിയിട്ടുണ്ടെന്നും ഇതിന്റെ നിരന്തര ഉപയോഗം മെസോതെലിയോമ ഉൾപ്പെടെയുള്ള അർബുദ ബാധയ്ക്ക് കാരണമായെന്നുമാണ് പരാതികളിലേറെയും. ഈ കേസുകളിൽ ഭൂരിഭാഗവും യുഎസിലെ ബഹുരാഷ്ട്ര കമ്പനി നേരത്തെ ഒത്തുതീർപ്പാക്കിയിരുന്നു.
കേസുകളിലെ ആരോപണങ്ങൾ "അടിസ്ഥാനരഹിതമാണെന്നും" എന്നാൽ കേസ് പൂർണ്ണമായും അവസാനിപ്പിക്കാനാണ് ഒത്തുതീർപ്പിന് തയാറായന്നുമാണ് കമ്പനി അറിയിക്കുന്നത്.
"ഇതുവരെ വിചാരണ ചെയ്ത ഭൂരിഭാഗം കേസുകളിലും വിജയിച്ചതുപോലെ, നിയമപോരാട്ടം തുടർന്നിരുന്നെങ്കിൽ കമ്പനി തന്നെ ജയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. എങ്കിലും, ഈ പ്രശ്നം പരിഹരിച്ച് മാറ്റിനിർത്താനും ജീവൻ രക്ഷിക്കുന്ന മരുന്നുകളും ഉപകരണങ്ങളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ ഒത്തുതീർപ്പിലൂടെ കമ്പനിക്ക് സാധിക്കും," വൈസ് പ്രസിഡന്ർറ് ഹാസ് പറയുന്നു.
2027-ൽ 3 ശതകോടി ഡോളർ (300 കോടി ഡോളർ) നൽകാനാണ് ജോൺസൺ ആൻഡ് ജോൺസൺ പ്രതീക്ഷിക്കുന്നത്. തുടർന്ന് 2028-ലും കൂടുതൽ തുക നൽകും. എന്നാൽ ഈ ഒത്തുതീർപ്പിൽ പങ്കാളികളാകുന്ന ആളുകളുടെ എണ്ണത്തെ ആശ്രയിച്ച് കരാറിലെ ആകെ തുക ഇതിലും ഉയർന്നേക്കാം.
തങ്ങളുടെ ടാൽക്ക് ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നും ആസ്ബസ്റ്റോസ് അടങ്ങിയിട്ടില്ലെന്നും, അത് കാൻസറിന് കാരണമായിട്ടില്ലെന്നും ജോൺസൺ ആൻഡ് ജോൺസൺ കാലങ്ങളായി വാദിക്കുന്നുണ്ട്.
2020-ൽ യുഎസിൽ ടാൽക്ക് അധിഷ്ഠിത ബേബി പൗഡർ വിൽക്കുന്നത് കമ്പനി അവസാനിപ്പിക്കുകയും, പകരം ചോളം ഉപയോഗിച്ചുള്ള ഉൽപ്പന്നത്തിലേക്ക് മാറുകയും ചെയ്തിരുന്നു. എന്നാൽ "ടെക്സാസ് ടു സ്റ്റെപ്പ്" എന്നറിയപ്പെടുന്ന തന്ത്രത്തിലൂടെ ഒരു ഷെൽ കമ്പനിയെ ഉപകമ്പനിയാക്കി, പാപ്പരത്ത ഹർജികൾ ഫയൽ ചെയ്ത് കേസുകൾ ഒത്തുതീർപ്പാക്കാൻ ജോൺസൺ ആൻഡ് ജോൺസൺ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. മൂന്ന് വർഷത്തിലേറെയായി നിർത്തിവെച്ചിരുന്ന നിയമനടപടികൾ 2025 മാർചിൽ വീണ്ടും ആരംഭിക്കുകയും ഓരോ പാപ്പരത്ത ഹർജിയും കോടതി തള്ളുകയുമായിരുന്നു.
മുൻപ് പാപ്പരത്ത ഹർജികൾ നൽകാൻ ശ്രമിക്കുന്നതിന് മുമ്പ്, ടാൽക്ക് കേസുകളിൽ ജോൺസൺ ആൻഡ് ജോൺസന്റെ കോടതി വിധികൾ സമ്മിശ്രമായിരുന്നു. ബേബി പൗഡർ അണ്ഡാശയ അർബുദത്തിന് കാരണമായെന്ന് ആരോപിച്ച 22 സ്ത്രീകൾക്ക് അനുകൂലമായി കോടിക്കണക്കിന് ഡോളറിന്റെ വിധിയുണ്ടായിട്ടുണ്ട്. ചില വിചാരണകളിൽ കമ്പനി പൂർണ്ണമായി ജയിച്ചപ്പോൾ, മറ്റു ചില കേസുകളിൽ അപ്പീൽ നൽകി ശിക്ഷാ തുക കുറയ്ക്കുകയും ചെയ്തിരുന്നു.