

തിരുവനന്തപുരം: ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിന് നാഴികക്കല്ലായ മലയാളി താരം സഞ്ജു സാംസണിന് സ്വീകരണമൊരുക്കാൻ കേരള സർക്കാർ. തിരുവനന്തപുരത്ത് നടക്കുന്ന സ്വീകരണ പരിപാടിയുടെ തിയതിയും സമയവും സഞ്ജുവിന്റെ സൗകര്യം പരിഗണിച്ച് തീരുമാനിക്കും. പരിപാടിയുടെ ഏകോപന ചുമതല മന്ത്രി വി ശിവൻകുട്ടിക്കാണ്.
ടി20 ലോകകപ്പ് ഫൈനലിലും സെമിഫൈനലിലും, കൂടാതെ വെസ്റ്റ് ഇൻഡീസിനെതിരായ അവസാന സൂപ്പർ 8 മത്സരത്തിലും ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു സഞ്ജു സാംസൺ. ലോകകപ്പിലെ അഞ്ച് മത്സരങ്ങൾ മാത്രം കളിച്ചിട്ടും 321 റൺസുമായി മികച്ച പ്രകടനമാണ് സഞ്ജു ഗ്രൗണ്ടിൽ കാഴ്ചവെച്ചത്. മൂന്ന് അർധ സെഞ്ച്വറികൾ നേടിയ സഞ്ജു 24 സിക്‌സും നേടി. സൂപ്പർ എട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താവാതെ 97 റൺസ് നേടിയ സഞ്ജു സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസ് അടിച്ചെടുത്തു.
ഫൈനലിൽ ന്യൂസിലൻഡിനെതിരെ 46 പന്തിൽ 89 റൺസും സഞ്ജു നേടി. ഗ്രൂപ്പ് ഘട്ടത്തിൽ അഭിഷേക് ശർമ അസുഖബാധിതനായതിനെ തുടർന്ന് നമീബിയക്കെതിരായ മത്സരത്തിൽ മാത്രം അവസരം ലഭിച്ച സഞ്ജു, പിന്നീട് നടന്ന മത്സരങ്ങളിൽ പ്ലേയിംഗ് ഇലവനിൽ ഉണ്ടായിരുന്നില്ല. എന്നാൽ സൂപ്പർ 8ൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റ് സെമിയിലെത്താതെ പുറത്താകുമെന്ന ഘട്ടത്തിലാണ് പ്ലേയിംഗ് ഇലവനിലേക്ക് സഞ്ജുവിനെ ഉൾപ്പെടുത്തുന്നത്.
English Summary: The Kerala government has decided to organize an official reception for Sanju Samson in Thiruvananthapuram after his outstanding performance in the ICC Men's T20 World Cup.