

തമിഴ്നാട് പൊള്ളാച്ചിക്കുസമീപം വാല്‍പ്പാറയില്‍ നടന്ന വാഹനാപകടത്തില്‍ പൊലിഞ്ഞ ഒമ്പതുപേര്‍ക്ക് വിടപറയാൻ നാടൊരുങ്ങുമ്പോള്‍ നൊമ്പരമായി മാറിയിരിക്കുകയാണ് സംഘത്തിന് നേതൃത്വം നൽകിയ പാറമ്മല്‍ എല്‍പി സ്‌കൂള്‍ പ്രധാന അധ്യാപികയായ അജിത(54). മലപ്പുറം പെരിന്തല്‍മണ്ണ പുലാമന്തോള്‍ സ്വദേശിനിയായ അജിത, നാടിന് പ്രിയപ്പെട്ട ടീച്ചറായിരുന്നു.
പുലാമന്തോള്‍ ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഏറെ കാലം സേവനമനുഷ്ടിച്ച അവർ, ഈ കാലയളവില്‍ നാടിന്റെ പ്രിയപ്പെട്ട അധ്യാപികയായി മാറി. ഹൈസ്‌കൂള്‍ അധ്യാപികയായിരുന്ന അജിത ഹിന്ദി, രസതന്ത്രം എന്നീ വിഷയങ്ങളാണ് പഠിപ്പിച്ചിരുന്നത്. പിന്നീട്, വിരമിക്കലിന് കുറച്ച് വര്‍ഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, പാങ്ങിലെ പാറമ്മല്‍ എല്‍പി സ്‌കൂളിലേക്ക് പ്രധാനാധ്യാപികയായി മാറുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കുമ്പോള്‍, പ്രിയപ്പെട്ട അധ്യാപികയ്ക്കും കൂട്ടാളികള്‍ക്കും യാത്രപറയാനൊരുങ്ങി നില്‍ക്കുകയാണ് നാട്. ഭര്‍ത്താവും രണ്ട് പെണ്‍കുട്ടികളും അമ്മയും അടങ്ങുന്നതാണ് കുടുംബം. അജിതയ്ക്ക് പുറമെ, റംല(52), സുഹറ(43), ആശ(41), മജീദ്(43), സാജിത(45), ഷക്കീല(37), റുഖിയ(39), ഹിഷാം(12) എന്നിവരും അപകടത്തില്‍ മരിച്ചു.
മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ ഇന്നു രാവിലെയാണ് മലപ്പുറത്ത് എത്തിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെ പൊള്ളാച്ചി ഗവ. ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‍മോര്‍ട്ടം പുലര്‍ച്ചെ നാലോടെയാണ് പൂര്‍ത്തിയായത്. തുടർന്ന് 6.10നാണ് മൃതദേഹങ്ങളും വഹിച്ചുള്ള ആംബുലൻസുകൾ കേരളത്തിലേക്ക് തിരിച്ചത്. പോലീസ് അകമ്പടിയിൽ എത്തിച്ച മൃതദേഹങ്ങൾ പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് പൊതുദര്‍ശനത്തിന് വച്ചിരിക്കുന്നത്.
വാൽപ്പാറയിലെ 13ാം വളവില്‍നിന്ന് മറിഞ്ഞ ട്രാവലര്‍ പതിച്ചത് ഒൻപതാം വളവിലായിരുന്നു. പാങ്ങ് പാറമ്മല്‍ എല്‍പി സ്‌കൂളിലെ അധ്യാപകരും സ്‌കൂളിലെ മറ്റു സ്റ്റാഫുമാരും അടങ്ങിയ 16 പേരടങ്ങുന്ന വാഹനത്തിലെ മറ്റു പേര്‍ ചികിത്സയിലാണ്. മൂന്നു പേരുടെ അവസ്ഥ വളരെ ഗുരുതരമാണ്.