

2026 ലോകകപ്പിൽ നടന്ന ഏറ്റവും വലിയ ഏറ്റുമുട്ടലായിരുന്നു വാഷിങ്ടണിലെ ല്യൂമെൻ ഫീൽഡിൽ നടന്നത്. അക്ഷരാർത്ഥത്തിൽ നടന്നത് രണ്ട് ഡാർക്ക് ഹോഴ്സ് ടീമുകളുടെ നേർക്കുനേർ പോരാട്ടമായിരുന്നു. നോക്കൗട്ട് റൗണ്ടിൽ വിജയം ഉറപ്പിച്ച സെനഗലിനെ അതിമനോഹരമായ കംബാക്കിലൂടെ നാട്ടിലേക്ക് പറഞ്ഞയച്ചാണ് ബെൽജിയം ക്വാർട്ടർ ഫൈനലിലേക്ക് കടന്നത്.
24ാം മിനിറ്റിൽ ഹബിബ് ദിയാരയും 51ാം മിനിറ്റിൽ ഇസ്മായില സാറും സെനഗലിനായി സ്‌കോർ ചെയ്ത്, പിന്നീട് പ്രധിരോധ കോട്ട തീർക്കുകയായിരുന്നു ടീം. ഡിബ്രുയിനും ലുക്കാക്കുവും ഡോകുവും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സെനഗൽ വല തൊടാൻ ബെൽജിയത്തിന് കഴിഞ്ഞില്ല. 85ാം മിനിറ്റിലും ഗോൾ വഴങ്ങാത്ത അവസ്ഥയിൽ ഗാലറിയിൽ സെനഗൽ ആരാധകർ വിജയാഘോഷം തുടങ്ങി.
എന്നാൽ 86ാം മിനിറ്റിൽ കളി നേരെ എതിർവശത്തേക്ക് തിരിഞ്ഞു. പകരക്കാരനായി ഇറങ്ങിയ ലുക്കാക്കു ബെൽജിയത്തിന്റെ ലക്ഷ്യം കണ്ടു. 2018ൽ ബെൽജിയത്തെ മൂന്നാം സ്ഥാനത്തേക്ക് എത്തിച്ച ലുക്കാക്കുവിന്റെ അതേ സപിരിറ്റ് ലോകം വീണ്ടും കണ്ടു. കൃത്യം മൂന്ന് മിനിറ്റിന് ശേഷം 89ാം മിനിറ്റിൽ യൂറി ടീലെമാൻസിലൂടെ രണ്ടാം ഗോളും പിറന്നു. ബെൽജിയം ആരാധകർ ഗാലറി കയ്യടക്കി. 2026 ലോകകപ്പിലെ ഏറ്റവും മനോഹരമായ കംബാക്ക്.
സെനഗലിന് ഇത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ലഭിച്ചെന്ന് ഉറപ്പിച്ച പ്രീകോർട്ടർ പ്രവേശന ടിക്കറ്റ് മൂന്ന് മിനുറ്റുകൾകൊണ്ട് നഷ്ടപ്പെടുന്നു. സമയം അവസാനിച്ചതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. ആദ്യമുണ്ടായിരുന്ന ആത്മവിശ്വാസം പിന്നീട് സെനഗൽ കളിക്കാരുടെ മുഖത്ത് കാണാൻ സാധിച്ചില്ലെങ്കിലും വിട്ടുകൊടുക്കാൻ അവർ ഒരുക്കമല്ലായിരുന്നു. പക്ഷെ അവസാന നിമിഷം അവർക്കായി കാത്തുവെച്ചത് വാറിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു.
പെനാൽറ്റി സ്പോട്ടിൽവെച്ച് യൂറി ടീലെമാൻസിനെ സെനഗലിന്റെ ലമിൻ കാമറ ഫൗൾ ചെയ്തത് പരിശോധിക്കാൻ റഫറിയും വാർ റഫറിമാരും എടുത്തത് ഏഴ് മിനുറ്റാണ്. പിന്നീട് ബെൽജിയത്തിന് അനുകൂലമായി പെനൽറ്റി വിധിക്കുകയായിരുന്നു. ഈ തീരുമാനത്തെ സെനഗൽ താരങ്ങൾ ശക്തമായി ചോദ്യം ചെയ്തു. പക്ഷെ കോപ്പ അമേരിക്ക ഫൈനലിലുണ്ടായ വിവാദങ്ങൾക്ക് ശേഷം ടീമിന് വിഷയത്തിൽ ഇടപെടാൻ പരിമിധിയുണ്ടായിരുന്നു.
മത്സരശേഷം ഫുട്ബോൾ ലോകത്തും സമൂഹമാധ്യമങ്ങളിലും വാർ തീരുമാനം വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. ഫൗൾ ഉണ്ടായിരുന്നില്ലെന്നും, ടീലെമാൻസ് തന്നെ കോൺടാക്ട് തേടിയതാണെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. കൂടാതെ, ഇത് വാർ ഇടപെടേണ്ട തരത്തിലുള്ള കേസ് അല്ലായിരുന്നുവെന്നും നിരവധി ആരാധകരും മാധ്യമങ്ങളും അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം, ലാമിൻ കാമര, ടീലെമാൻസിന്റെ കാലിൽ വ്യക്തമായി തട്ടിയതിനാൽ നിയമപ്രകാരം അത് പെനാൽറ്റി തന്നെയാണെന്നാണ് മറുവാദം.
കളി അവസാനിച്ചിട്ടും ഈ തീരുമാനം ഫുട്ബോൾ ലോകത്തെ രണ്ടുതട്ടിലാക്കിയ 2026 ലോകകപ്പിലെ വിവാദ വിഷയങ്ങളിലൊന്നായിട്ടുണ്ട്. യൂറോപ്പും ആഫ്രിക്കയും തമ്മിലുള്ള ചേരി തിരഞ്ഞ വിവാദമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. അമേരിക്കയിലാണ് ലോകകപ്പ് എന്നതുകൊണ്ടുതന്നെ സെനഗൽ പോലൊരു ടീമിനെ തഴഞ്ഞ് യോറോപ്യൻ ടീമായ ബെൽജിയത്തിന് അവസരം കൊടുക്കാനേ നോക്കുകയൊള്ളൂ എന്നാണ് പ്രധാന വാദം.
Belgium produced the biggest comeback of the 2026 FIFA World Cup, overturning a 2-0 deficit to beat Senegal after a dramatic extra-time finish. Romelu Lukaku and Youri Tielemans sparked the revival before a late VAR-awarded penalty sealed Belgium's place in the Round of 16. The decision, following a seven-minute review, has become one of the tournament's biggest controversies. Critics argued there was no clear foul, while others defended the call, leaving football fans across Europe and Africa sharply divided.