തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പത്തൊൻപത് പേരുടെ ജീവനെടുത്ത പുതിയ സ്ഫോടനം പടക്കനിർമ്മാണ മേഖലയിലെ സുരക്ഷാ വീഴ്ചകളിലേക്ക് ഒരിക്കൽ കൂടി ശ്രദ്ധ തിരിക്കുകയാണ് . ദക്ഷിണേന്ത്യയുടെ 'പടക്ക തലസ്ഥാനം' എന്നറിയപ്പെടുന്ന ശിവകാശി ഉൾപ്പെടുന്ന വിരുദുനഗർ ജില്ലയിൽ ഇത്തരം ദുരന്തങ്ങൾ ഒരു തുടർക്കഥയായി മാറിക്കഴിഞ്ഞു. ഇന്ത്യയിലെ പടക്ക നിർമ്മാണത്തിന്റെ തൊണ്ണൂറ് ശതമാനവും നടക്കുന്നത് തമിഴ്‌നാട്ടിലെ ശിവകാശി കേന്ദ്രീകരിച്ചാണ്. പടക്കനിർമ്മാണത്തിന് ആവശ്യമായ വരണ്ട കാലാവസ്ഥയും കുറഞ്ഞ നിക്ഷേപത്തിൽ കൂടുതൽ ഉൽപാദനം നടത്താനുള്ള സൗകര്യവുമാണ് ശിവകാശിയെ ഈ മേഖലയുടെ ആസ്ഥാനമാക്കി മാറ്റിയത്. എന്നാൽ ഇതേ അനുകൂല ഘടകങ്ങൾ തന്നെ പലപ്പോഴും തൊഴിലാളികളുടെ ജീവനെടുക്കുന്ന വില്ലനായും മാറുന്നു.
ശിവകാശിയിലെ മരണക്കെണികളെക്കുറിച്ചുള്ള കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഓരോ വർഷവും ശരാശരി ഇരുപതിലധികം വലിയ സ്ഫോടനങ്ങളാണ് ഈ മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2012-ൽ ശിവകാശിയിലെ ഓംശക്തി പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ 40 പേർ കൊല്ലപ്പെട്ടത് സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു. 2021-ൽ വിരുദുനഗറിലെ അച്ചൻകുളത്തുണ്ടായ സ്ഫോടനത്തിൽ 19 പേരും, 2023-ൽ കാഞ്ചീപുരത്തെ സ്ഫോടനത്തിൽ ഒൻപത് പേരും കൊല്ലപ്പെട്ടത് സുരക്ഷാ മാനദണ്ഡങ്ങൾ ഇന്നും കടലാസിലൊതുങ്ങുന്നു എന്നതിന്റെ തെളിവാണ്. തമിഴ്‌നാട്ടിലെ കഠിനമായ വേനൽച്ചൂടിൽ സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലെ ചെറിയ അശ്രദ്ധ പോലും വൻ ദുരന്തങ്ങളിലേക്ക് നയിക്കുന്നു.
കേരളത്തിലും പടക്ക നിർമ്മാണ ശാലകൾ വിതച്ച മുറിവുകൾ ചെറുതല്ല. പടക്കനിർമ്മാണം സജീവമായ പാലക്കാട് ജില്ലയിലെ മാത്തൂർ, ആലത്തൂർ മേഖലകളിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നടന്ന സ്ഫോടനങ്ങളിൽ അഞ്ചിലധികം തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. 2023-ൽ എറണാകുളം ജില്ലയിലെ വരാപ്പുഴയിൽ പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനം ജനവാസ മേഖലകളിലെ പടക്ക നിർമ്മാണത്തിന്റെയും സംഭരണത്തിന്റെയും അപകടസാധ്യതകൾ വെളിപ്പെടുത്തിയിരുന്നു. ജനവാസ മേഖലകളിലെ അനധികൃതമായ പടക്ക നിർമ്മാണ യൂണിറ്റുകളാണ് മിക്കപ്പോഴും വലിയ തോതിലുള്ള നാശനഷ്ടങ്ങൾക്ക് കാരണമാകുന്നത്.
സുരക്ഷാ പരിശോധനകളിലെ അലംഭാവമാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ പ്രധാന കാരണം. ലൈസൻസുള്ള പരിധിക്കപ്പുറം സ്ഫോടകവസ്തുക്കൾ ശേഖരിക്കുന്നതും മതിയായ വായുസഞ്ചാരമില്ലാത്ത ചെറിയ മുറികളിൽ കൂടുതൽ തൊഴിലാളികളെ നിയോഗിക്കുന്നതും അപകടങ്ങളുടെ ആഴം കൂട്ടുന്നു. പടക്കനിർമ്മാണത്തിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് കൃത്യമായ സുരക്ഷാ വസ്ത്രങ്ങളോ ശാസ്ത്രീയമായ പരിശീലനമോ ലഭിക്കാറില്ല എന്നതും വസ്തുതയാണ്. ഓരോ വലിയ ദുരന്തത്തിന് ശേഷവും അധികൃതർ കർശന നടപടികൾ പ്രഖ്യാപിക്കാറുണ്ടെങ്കിലും നിയമങ്ങൾ കർശനമായി നടപ്പിലാക്കാത്തിടത്തോളം പടക്കശാലകൾ പാവപ്പെട്ട തൊഴിലാളികളുടെ ശ്മശാനങ്ങളായി തുടരുമെന്ന മുന്നറിയിപ്പാണ് വിരുദുനഗറിലെ ചാരക്കൂനകൾ നൽകുന്നത്.
English Summary: 13 dead in blast at firecracker factory in Tamil Nadu.Preliminary reports suggest that the blast took place at firecracker manufacturing units in Kattanarpatti village of the district.