1947 ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയും ആഹ്ലാദത്തിമര്‍പ്പിലായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയായി സേവനമനുഷ്ഠിച്ച ഗവര്‍ണര്‍ ജനറലായി ലോര്‍ഡ് ലൂയിസ് മൗണ്ട്ബാറ്റണ്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവര്‍ണര്‍ ജനറലായി സത്യപ്രതിജ്ഞ ചെയ്തതായിരുന്നു ആ ദിവസത്തിലെ ആദ്യ ഔദ്യോഗിക ചടങ്ങ്. ഡല്‍ഹിയില്‍ മാത്രം മൂന്നൂറോളം പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍ നടന്നു. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ രാഷ്ട്രപിതാവായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ നാമം അലയടിച്ചു. പുറത്ത് ജനക്കൂട്ടത്തിന്റെ 'മഹാത്മാഗാന്ധി കി ജയ്' വിളികള്‍ മുഴങ്ങിക്കേട്ടു. എന്നാല്‍, ആ ചരിത്ര നിമിഷത്തില്‍ ഗാന്ധി മാത്രം ഡല്‍ഹിയിലുണ്ടായിരുന്നില്ല.
സ്വാതന്ത്ര്യത്തിനും ഭയത്തിനും മധ്യേ ഒരു നഗരം
സ്വാതന്ത്ര്യദിനത്തിന് രണ്ടാഴ്ച മുമ്പ് ഗാന്ധി ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. കശ്മീരിലെ നാല് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം കല്‍ക്കത്തയിലെത്തി. ഒരു വര്‍ഷം മുമ്പ് 'ഡയറക്ട് ആക്ഷന്‍ ഡേ'യോടെ ആരംഭിച്ച വര്‍ഗ്ഗീയ കലാപങ്ങള്‍ അവിടെ അടങ്ങിയിരുന്നില്ല. അത് ബംഗാളിന്റെ ഗ്രാമീണ മേഖലകളില്‍ നിന്നും ബിഹാറിലേക്കും അവിഭക്ത പ്രവിശ്യകളിലേക്കും ഒടുവില്‍ പഞ്ചാബിലേക്കും പടര്‍ന്നുപിടിച്ചിരുന്നു. 'പരസ്പര ഭയവും അവിശ്വാസവും മൂലം കത്തികളും വടികളുമായി ജനങ്ങള്‍ തെരുവിലിറങ്ങി. വര്‍ഗ്ഗീയ കൊലപാതകങ്ങള്‍ നടക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല', എന്ന് 1975-ല്‍ പുറത്തിറങ്ങിയ ലാറി കോളിന്‍സും ഡൊമിനിക് ലാപിയറും എഴുതിയ 'ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്' എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ചുവടുവെക്കുമ്പോള്‍, കല്‍ക്കത്തയിലെ 30 ലക്ഷത്തോളം ജനങ്ങള്‍ കടുത്ത പട്ടിണിയിലായിരുന്നു. ഓഗസ്റ്റ് 13-നാണ് ഗാന്ധി ഈ നഗരത്തിലെത്തുന്നത്. കല്‍ക്കത്ത നഗരത്തിലെ സൗഹാര്‍ദ്ദം തിരിച്ചുകൊണ്ടുവരാന്‍ തനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയോ എന്നറിയാന്‍ ഗാന്ധി ഓഗസ്റ്റ് 13-ന് ഉച്ചകഴിഞ്ഞ് ബെലിയാഘട്ടയിലെ ഒരു പഴയ കെട്ടിടത്തില്‍ താമസം ആരംഭിച്ചു', ചരിത്രകാരനായ രാമചന്ദ്ര ഗുഹ 'ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി' എന്ന പുസ്തകത്തില്‍ എഴുതുന്നു. എന്നാല്‍ ഗാന്ധിക്ക് ലഭിച്ച സ്വീകരണം ഒട്ടും സുഖകരമായിരുന്നില്ല. അവിടെ തടിച്ചുകൂടിയ ഭൂരിഭാഗം ആളുകളും 'ഡയറക്ട് ആക്ഷന്‍ ഡേ'യില്‍ ബന്ധുക്കളെ നഷ്ടപ്പെട്ടവരായിരുന്നു. ഗാന്ധിയുടെ കാര്‍ കണ്ടപ്പോള്‍ ആളുകള്‍ അദ്ദേഹത്തിന്റെ പേര് വിളിച്ചുകൂവിയെങ്കിലും അത് ആദരവോടെയായിരുന്നില്ല എന്ന് രാമചന്ദ്ര ഗുഹ കുറിക്കുന്നു.
താന്‍ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഒരുപോലെ സേവിക്കാനാണ് വന്നിരിക്കുന്നതെന്ന് ഗാന്ധി ജനക്കൂട്ടത്തോട് പറഞ്ഞു. നൗഖാലിയിലെ മുസ്ലിം നേതാക്കള്‍ ഓഗസ്റ്റ് 15-ന് അവിടെയുള്ള ഒരു ഹിന്ദുവിനും ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞ് നല്‍കിയ ഉറപ്പിന്റെ പശ്ചാത്തലത്തിലാണ് ഗാന്ധി കല്‍ക്കത്തയിലെത്തിയത്. വാഗ്ദാനം ലംഘിച്ചാല്‍ ഗാന്ധി മരണം വരെ നിരാഹാരം ആരംഭിക്കുമെന്ന് അവര്‍ക്കറിയാമായിരുന്നു. കല്‍ക്കത്തയിലെ മുസ്ലീങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം അവിടുത്തെ ഹിന്ദുക്കളും ഏറ്റെടുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.
ഗാന്ധിയുടെ മൂന്ന് ആഹ്വാനങ്ങള്‍
ഓഗസ്റ്റ് 14-ന് വൈകുന്നേരം, പിറ്റേന്നത്തെ ആഘോഷങ്ങള്‍ ഏത് രീതിയിലായിരിക്കണം എന്ന് ചോദിച്ചപ്പോള്‍ 'ചുറ്റുമുള്ള മനുഷ്യര്‍ വിശന്നു മരിക്കുമ്പോള്‍, ഈ നാശത്തിനിടയില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്?' എന്നായിരുന്നു ഗാന്ധിയുടെ മറുപടി. സ്വാതന്ത്ര്യദിന സന്ദേശം ചോദിച്ച 'ഹിന്ദുസ്ഥാന്‍ ടൈംസ്' റിപ്പോര്‍ട്ടറോട് തന്നിലെ ആശയങ്ങള്‍ വറ്റിപ്പോയി എന്നായിരുന്നു ഗാന്ധിയുടെ മറുപടി. അന്ന് വൈകുന്നേരം നടന്ന പ്രാര്‍ത്ഥനായോഗത്തില്‍, ഈ ചരിത്ര നിമിഷത്തിലെ വൈരുദ്ധ്യത്തെക്കുറിച്ച് ഗാന്ധി സംസാരിച്ചു. അദ്ദേഹം മുന്നില്‍ നിന്നു പോരാടി നേടിയ സ്വാതന്ത്ര്യം എത്തിയത് അംഗീകരിക്കാനാവാത്ത വില നല്‍കിയാണ്. കാരണം ഒരു വര്‍ഷം നീണ്ട വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ രാജ്യം വിഭജിക്കപ്പെട്ടിരുന്നു.
സ്വാതന്ത്ര്യം വലിയൊരു ഉത്തരവാദിത്തമാണ് കൊണ്ടുവരുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കല്‍ക്കത്തയില്‍ സമാധാനവും സാഹോദര്യവും തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍, ഒരുപക്ഷേ ബാക്കി ഇന്ത്യയെ രക്ഷിക്കാന്‍ കഴിഞ്ഞേക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. ആഘോഷങ്ങളില്‍ താന്‍ പങ്കുചേരില്ലെന്ന് അനുയായികളെ ഗാന്ധി നേരത്തെ അറിയിച്ചിരുന്നു. പകരം ഇന്ത്യയുടെ രക്ഷയ്ക്കായി ഉപവാസവും പ്രാര്‍ത്ഥനയും നടത്തിയും ഖാദി നൂല്‍നൂറ്റും സ്വാതന്ത്ര്യദിനം ആചരിക്കാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ പ്രഭാതം
1947 ഓഗസ്റ്റ് 15-ന് ഗാന്ധി 24 മണിക്കൂര്‍ ഉപവാസം അനുഷ്ഠിച്ചു. എങ്കിലും സ്വാതന്ത്ര്യത്തിന്റെ ആ പുലരിയില്‍ ഗാന്ധിക്ക് പ്രത്യാശ നല്‍കുന്ന ചില കാഴ്ചകള്‍ കാണാനായി. ഹിന്ദുക്കള്‍ തെരുവുകള്‍ തോരണങ്ങളും പതാകകളും കൊണ്ട് അലങ്കരിച്ചപ്പോള്‍, മുസ്ലിം വ്യാപാരികളും കുടുംബങ്ങളും ഇന്ത്യയുടെ പതാകകള്‍ വാനിലുയര്‍ത്തി. ഹിന്ദുക്കളും മുസ്ലീങ്ങളും ഒന്നിച്ച് വാഹനങ്ങളില്‍ 'ജയ് ഹിന്ദ്' വിളികളോടെ നഗരത്തിലൂടെ സഞ്ചരിച്ചു. ഈ കാഴ്ചകള്‍ ഗാന്ധിയ്ക്ക് അല്‍പം ആശ്വാസം പകര്‍ന്നുവെന്ന് രാമചന്ദ്ര ഗുഹ കുറിക്കുന്നു.
അന്നു വൈകുന്നേരം ബെലിയാഘട്ടയിലെ രാഷ് ബഗാന്‍ മൈതാനത്ത് നടന്ന പ്രാര്‍ത്ഥനായോഗത്തില്‍ 10,000 നും 30,000 നും ഇടയില്‍ ആളുകള്‍ ഗാന്ധിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ തടിച്ചുകൂടി. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഈ സാഹോദര്യം 'ക്ഷണികമായ ഒന്നല്ല, മറിച്ച് ഹൃദയത്തില്‍ നിന്നുള്ളതാണെന്ന്' വിശ്വസിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇരുസമൂഹങ്ങളും വിദ്വേഷത്തിന്റെ വിഷപാത്രം കുടിച്ചു കഴിഞ്ഞു. അവര്‍ ഒന്നിച്ചതിനാല്‍ സൗഹൃദത്തിന്റെ അമൃത് കൂടുതല്‍ മധുരമുള്ളതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
On August 15, 1947, while Delhi celebrated India’s independence with flag-hoisting ceremonies and public gatherings, Mahatma Gandhi chose to stay away from the celebrations. He was in Calcutta, where communal violence and deep mistrust between Hindus and Muslims continued to threaten the fragile peace. Gandhi had arrived in the city on August 13 with the aim of restoring communal harmony. Rather than celebrating independence, Gandhi observed a 24-hour fast on August 15 and urged people to mark the historic day through fasting, prayer and spinning khadi. He viewed independence as a moment of great responsibility, particularly because it had come alongside Partition and widespread communal violence. However, signs of Hindu-Muslim unity in Calcutta on Independence Day gave him hope. At a prayer meeting attended by thousands, Gandhi expressed his wish that the emerging brotherhood between the two communities would be lasting and genuine.