Business

ഇന്ധനവില കുതിച്ചുയരുന്നു, തകർന്നടിഞ്ഞ് സ്വർണ്ണം; നിങ്ങളുടെ നിക്ഷേപം സുരക്ഷിതമോയെന്ന് അറിയാം

നിലവിലെ വിപണിയുടെ ചാഞ്ചാട്ടം താത്കാലികമാണ്, നിക്ഷേപകർ വ്യാപകമായി സ്വർണ്ണം വിറ്റഴിക്കുന്നത് വിപരീതഫലം ചെയ്തേക്കും!

Madism Desk

പശ്ചിമേഷ്യൻ സംഘർഷങ്ങൾ പുരോ​ഗമിക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണയിൽ ഇന്ധനവില കുതിച്ചുയരുന്നു. ഔൺസിന് 4,526 ഡോളർ നിലവാരത്തിൽ നിന്ന് 4,480ലേക്ക് രാജ്യാന്തര സ്വർണ്ണവില കുപ്പുകുത്തി. മൂല്യമാറ്റം സംസ്ഥാനത്തെ വിലയിലും ഇടിവുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സ്വർണവില ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,500 രൂപയിലെത്തി. പവന് 600 രൂപയാണ് കുറഞ്ഞ് 1,08,000 രൂപയിലാണ് നിലവിൽ കേരളത്തിൽ വ്യാപാരം പുരോ​ഗമിക്കുന്നത്. നേരത്തെ കേന്ദ്രം ഇന്ധന നികുതി തീരുവ കുറച്ചത് ഇന്ത്യയിലെ ചില്ലറ വിൽപ്പന മേഖലയിൽ പെട്രോൾ, ഡീസൽ വില വർധനവ് താത്കാലികമായി തടഞ്ഞിരുന്നു. എന്നാൽ പശ്ചിമേഷ്യൻ പ്രതിസന്ധി തുടർന്നാൽ‍ വില വർധിപ്പിക്കുകയല്ലാതെ മറ്റു മാർ​ഗങ്ങളില്ലാതെയാവുമെന്നാണ് വിദ​ഗ്ദ്ധരുടെ വിലയിരുത്തൽ.

ബ്രെന്റ് ക്രൂഡ് വില വീണ്ടും ബാരലിന് 115 ഡോളർ ഭേദിച്ചതാണ് നിലവിൽ വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമായിരിക്കുന്നത്. യുഎസ് ക്രൂഡ് വില ബാരലിന് 100 ഡോളറും കടന്നതോടെ പ്രതിസന്ധി അതിരൂക്ഷമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റങ്ങൾ ആ​ഗോളതലത്തിൽ അതിരൂക്ഷമായ പണപ്പെരുപ്പത്തിന് കാരണമാകും. സ്വർണ്ണം പോലുള്ള ലോഹ നിക്ഷേപങ്ങളും ഈ ഘട്ടത്തിൽ തകർന്നടിയാനാണ് സാധ്യത. ലോക രാജ്യങ്ങളിലെല്ലാം പണപ്പെരുപ്പം മൂലമുണ്ടാകുന്ന വിലക്കയറ്റം പ്രതിസന്ധി സൃഷ്ടിച്ചേക്കും. ഇന്ത്യയിലെ ഓഹരി വിപണിയിലും കാര്യമായ പ്രതിഫലനങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ഡെറിവേറ്റീവ് വിപണിയായ ഗിഫ്റ്റ് നിഫ്റ്റി രാവിലെ 350 പോയിന്റ് വരെ ഇടിഞ്ഞിരുന്നു, ഈ ദിനത്തിൽ ബാക്കിയുള്ള മണിക്കൂറുകളിലും തകർച്ച തുടരുമെന്ന സൂചനയാണ് ഇത് നൽകുന്നത്. ഏഷ്യയിലെ പൊതു ഓഹരി വിപണികളിലും കാര്യമായ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. നിലവിൽ ഈ തകർച്ച ഇന്ത്യയെ കാര്യമായി ബാധിക്കുമെന്ന ആശങ്കയും കനക്കുകയാണ്. ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 5 ശതമാനത്തിലധികം ഇടിഞ്ഞിട്ടുണ്ട്. ജാപ്പനീസ് നിക്കേയ് 3.97 ശതമാനം, ടോപിക്സ് 3.9 ശതമാനം, ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 1.46 ശതമാനം യഥാക്രമം ഇടിവ് നേരിട്ടിരുന്നു. ചൈനയിൽ ഷാങ്ഹായ് 0.68 ശതമാനം ഇടിഞ്ഞത് വിപണി നിരീക്ഷകർ അപ്രതീക്ഷിതമെന്നാണ് വിലയിരുത്തിയത്. ഹോങ്കോങ്ങിന്റെ ഹാങ്സെങും ഈ ഘട്ടത്തിൽ നഷ്ടത്തിലാണ്.

സ്വർണ്ണം മൂല്യം ഇടിയുന്നത് കേരളത്തിലെ നിക്ഷേപകരെ വലിയ തരത്തിൽ ആശങ്കയിലാക്കുന്നുണ്ട്. എന്നാൽ ഈ ആശങ്ക വേണ്ടതില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. നിലവിൽ പശ്ചിമേഷ്യൻ സംഘർഷമാണ് ആ​ഗോള വിപണിയിലെ ഇന്ധനവില കുത്തനെ ഉയർത്തുന്നത്. സംഘർഷത്തിൽ കാര്യമായ അയവുണ്ടാകുന്നതോടെ റിസർവ്വ് ബാങ്ക് ഉൾപ്പെടെയുള്ള ഏജൻസികൾ വൻതോതിൽ സ്വർണ്ണം വാങ്ങുമെന്നും ഇത് വിപണി മൂല്യം വർധിപ്പിക്കുമെന്നുമാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

English Summary: Rising crude oil prices amid the West Asia conflict have triggered market volatility, with fuel prices surging while gold prices decline. Experts say inflation fears and global uncertainty are driving investor concerns.