സൂപ്പർസ്റ്റാർ വിജയ് നായകനായ 'ജനനായകൻ' റിലീസ് മാറ്റിവെച്ചു. ജനുവരി 9ന് പൊങ്കൽ റിലീസായി എത്താനിരുന്ന ചിത്രമാണ് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് റിലീസ് മാറ്റിയത്. നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. പുതുക്കിയ റിലീസ് തിയതി വൈകാതെ പ്രഖ്യാപിക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കി.
നിലവിൽ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിൽ നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹർജിക്കുമേൽ വാദം കേട്ട കോടതി വിധി പറയുന്നതിനായി ജനുവരി 9ലേക്ക് കേസ് നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് റിലീസ് മാറ്റി വെച്ചത്. ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്നുവെന്നും സൈന്യത്തെ ചിത്രീകരിച്ചത് ശരിയല്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് വൈകിച്ചത്.
ചിത്രത്തിന് ‘UA’ സർട്ടിഫിക്കറ്റ് നൽകാമെന്ന് ഉറപ്പുനൽകിയിട്ടും, പിന്നീട് ഉയർന്ന പരാതിയുടെ പേരിൽ ചിത്രം റിവിഷൻ കമ്മിറ്റിക്ക് വിട്ടതായാണ് നിർമാതാക്കൾ സമർപ്പിച്ച ഹർജിയിൽ പറഞ്ഞിരിക്കുന്നത്. റിവിഷൻ കമ്മറ്റിയിലേക്ക് ചിത്രം അയച്ചത് ചെയർമാന് സ്വമേധയാ അയയ്ക്കാനുള്ള അധികാരമുള്ളതുകൊണ്ടാണെന്നാണ് സെൻസർ ബോർഡിന്റെ വാദം. ഈ കാലതാമസം കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്ന് നിർമാതാക്കൾ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
എച്ച്. വിനോദ് സംവിധാനം ചെയ്‌ത ‘ജനനായകൻ’ വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമാണ്. ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ്ങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. നടൻ വിജയ്‌യെ കൂടാതെ പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോൾ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
English Summary: The release of superstar Vijay’s much-awaited film Jan Nayakan has been postponed.