സിനിമയെ വിമർശിച്ചതിന്റെ പേരിൽ വധഭീഷണി വരെ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സിനിമാ നിരൂപകൻ അശ്വന്ത് കോക്ക്. സമീപകാലത്ത് പബ്ലിഷ് ചെയ്ത ഒരു റിവ്യൂ അശ്വന്ത് സ്വന്തം യുട്യൂബ് ചാനലില്‍ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. റിവ്യു ഡിലീറ്റ് ചെയ്തില്ലെങ്കിൽ, കൊല്ലുമെന്ന് ഒരാൾ ഭീഷണി മുഴക്കിയെന്നും, മോശം ഭാഷയില്‍ ഫോണിലൂടെ നിരന്തരം സംസാരിച്ചെന്നുമാണ് അശ്വന്ത് കോക്ക് പറഞ്ഞത്. അന്ന് താൻ മാനസികമായി വല്ലാതെ തളർന്നു പോയി, എന്നാൽ പിന്നീട് അതൊരു ട്രാപ്പ് ആണെന്ന് മനസിലായി എന്നും മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അശ്വന്ത് കോക്ക് പറഞ്ഞു
അശ്വന്ത് കോക്കിന്റെ വാക്കുകൾ:
“അയാള്‍ എനിക്കുനേരെ വധഭീഷണി ഉയര്‍ത്തി. ആ സമയത്ത് ഞാന്‍ ഒരു ഡിപ്രസീവ് അവസ്ഥയില്‍ ആയിരുന്നു. ഒറ്റപ്പെടലിലും മാനസികമായി ദൗര്‍ബല്യത്തിലും ആയിരുന്നു. അഞ്ചാറ് ആളുകളുമായി കോഴിക്കോടേക്ക് വരികയാണെന്ന് അയാള്‍ പറഞ്ഞു. കൊച്ചിയില്‍ നിന്നാണ് വിളിച്ചത്. ഡിലീറ്റ് ചെയ്യാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. അയാള്‍ നല്ല തെറിയാണ് പറയുന്നത്. ഞാന്‍ തിരിച്ചൊന്നും പറഞ്ഞില്ല. രാത്രി അയാള്‍ വീണ്ടും വിളിച്ചു. എന്‍റെ മെന്‍റല്‍ കണ്ടീഷന്‍ മോശമായിരുന്നതുകൊണ്ട് എനിക്ക് ആ സമയത്ത് മാനസികമായി പ്രഷര്‍ എടുക്കാൻ കഴിയില്ലായിരുന്നു. എനിക്ക് മൂന്ന് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് റിവ്യൂ ഡിലീറ്റ് ചെയ്യാതെ നിയമപരമായി പോവുക. കോള്‍ റെക്കോര്‍ഡ് ഉണ്ടല്ലോ. പക്ഷേ ആ വഴി സ്വീകരിച്ചാല്‍ പിന്നെ അതിന്‍റെ പിറകെ പോകണം. രണ്ടാമത് ഇയാളുടെ വെല്ലുവിളി സ്വീകരിക്കാം. മൂന്നാമത്തെ ഓപ്ഷന്‍ ഈ ശല്യം ഒഴിവാക്കുക. റിവ്യൂ ഡിലീറ്റ് ചെയ്ത് ഒഴിവാക്കി കളയുക.
പക്ഷേ അന്ന് എന്‍റെ കണക്കുകൂട്ടലുകൾ തെറ്റി. ഞാന്‍ കരുതി വീഡിയോ ഡിലീറ്റ് ചെയ്താല്‍ ആരും ശ്രദ്ധിക്കില്ല എന്ന്. പക്ഷേ അത് ഡിലീറ്റ് ചെയ്ത് മിനിറ്റുകള്‍ക്കുളില്‍ ഫേസ്ബുക്കിലെ ഒരു സിനിമാഗ്രൂപ്പില്‍ ഇതേകുറിച്ച് പോസ്റ്റ് വന്നു. അതും അവരുടെ കളിയാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. പിന്നീട് നിരന്തരം പോസ്റ്റുകള്‍ വരാന്‍ തുടങ്ങി. അയാള്‍ നേരെ എന്‍റെ വീട്ടിലേക്ക് വന്ന്, എന്നെ ഗണ്‍ പോയിന്‍റില്‍ നിര്‍ത്തിയെന്നും, തലയ്ക്ക് തോക്ക് വച്ചിട്ട് റിവ്യൂ ഡിലീറ്റ് ചെയ്യിപ്പിച്ചു എന്നൊക്കെയാണ് സിനിമക്കാര്‍ പറഞ്ഞുനടക്കുന്നത്. എന്നാൽ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഡിലീറ്റ് ചെയ്തതില്‍ എനിക്ക് പിന്നീട് കുറ്റബോധം തോന്നിയിരുന്നു."
English Summary: Film reviewer Ashwanth Kok revealed that he received death threats for criticizing a movie.