അന്യഭാഷാ സിനിമകളിൽ സജീവമാകാത്തതിന്റെ കാരണം വ്യക്തമാക്കി നടൻ ആസിഫ് അലി. മറ്റു ഭാഷകളിൽ അഭിനയിക്കാൻ പേടിയാണെന്നും അത് മടിയല്ലെന്നും മറ്റു ഭാഷകളിൽ ശ്രമിക്കാതിരുന്നത് തന്റെ തെറ്റാണെന്നും ആസിഫ് അലി. മലയാളത്തിലാണ് ഏറ്റവും നല്ല സിനിമകൾ ഉണ്ടാകുന്നതെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അതിനാൽ വേറൊരു ഇൻഡസ്ട്രിയിൽ പോയി മറ്റൊരു സിനിമ ചെയ്യേണ്ട കാര്യമില്ലന്നും കൈരളിക്ക് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്നു ആസിഫ് അലി.
പല സമയത്തും മറ്റു സിനിമകളിൽ അഭിനയിക്കുന്നതിനെക്കുറിച്ച് പലരും സംസാരിക്കാറുണ്ട്. കഥ കേൾക്കാനുള്ള റെഫറൻസുകൾ വരാറുള്ളതിനൊപ്പം കാസ്റ്റിങ് ഘട്ടം വരെ കാര്യങ്ങൾ എത്താറുമുണ്ടെന്നും നടൻ വ്യക്തമാക്കി. സംസാരിക്കുമ്പോൾ സ്വന്തം ഭാഷയിൽ ലഭിക്കുന്ന എളുപ്പമാണ് തനിക്ക് പ്രധാനം. ഡയലോഗ് ഓർത്തുവെച്ച് സംസാരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും പറ്റില്ലെന്നും അഭിനയത്തിന്റെ ഇടയിൽ ഡയലോഗുകൾ ഫ്രീയായി ലഭിക്കണമെന്നും ആസിഫ് അലി പറയുന്നു. എന്തായിരുന്നു ആ ഡയലോഗ് എന്ന് ആലോചിച്ചു നിൽക്കുന്ന ഒരു മുഖം തനിക്ക് വേണ്ടെന്ന പേടിയാണ് ഇതിന് പിന്നിലുള്ളതെന്നും അദ്ദേഹം പങ്കുവെച്ചു.
ഈ വിഷയത്തിൽ നടൻ ഫഹദ് ഫാസിലുമായി നടത്തുന്ന സംഭാഷണങ്ങളെക്കുറിച്ചും ആസിഫ് അലി ഓർത്തെടുത്തു. പലരും മറ്റു ഭാഷകളിൽ പോയി ഒരുപാട് സിനിമകൾ ചെയ്യുന്നുണ്ട്. ഫഹദുമായി സംസാരിക്കുമ്പോൾ തന്റെ ഈ പേടിയെക്കുറിച്ച് പറയാറുണ്ട്. അപ്പോൾ നീ എന്താണ് അങ്ങനെ ചോദിക്കുന്നത് എന്നായിരിക്കും ഫഹദിന്റെ പ്രതികരണം. തനിക്ക് ഇങ്ങനെയൊരു പേടിയുണ്ടെന്ന് പറയുമ്പോൾ, അങ്ങനെയൊരു പേടിയെപ്പറ്റി ചിന്തിച്ചിട്ടേയില്ല എന്നാണ് ഫഹദ് മറുപടി നൽകുന്നത്. ചിന്തിച്ചതുകൊണ്ടായിരിക്കും തനിക്ക് ആ പേടി വന്നതെന്നും ആസിഫ് കൂട്ടിച്ചേർത്തു.
Asif Ali says he is afraid to act in other language industries, not because of laziness but because he feels more comfortable performing in Malayalam. The actor admits that not exploring other industries was his own mistake and explains his concerns about delivering dialogues in unfamiliar languages.