Entertainment News

'താരപദവിയുടെ അഹങ്കാരം തകര്‍ക്കും'; ആമിര്‍ ഖാന് ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ വധഭീഷണി

'അദ്ദേഹത്തിനും കൂട്ടാളികള്‍ക്കും മുന്നറിയിപ്പ് നല്‍കുകയാണ്, അവരുടെ പ്രവൃത്തികളുടെ അനന്തരഫലം ഉടന്‍ അനുഭവിക്കും. അവരെ എവിടെ വെച്ച് കണ്ടുമുട്ടിയാലും ഭാവിയില്‍ ഓര്‍ത്തു വെക്കാവുന്ന തരത്തിലുള്ള ഒരു പാഠം ഞങ്ങള്‍ പഠിപ്പിക്കും'

Entertainment Desk

വിവാഹത്തിന്റെ പേരിലുള്ള വിവാദങ്ങള്‍ വിട്ടൊഴിയാതെ ബോളിവുഡ് താരം ആമിര്‍ ഖാന്‍. ആക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ വധഭീഷണിയും നേരിടേണ്ടി വന്നിരിക്കുകയാണ് താരത്തിന്. രാജ്യത്ത് 'ലവ് ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നത് ആമിര്‍ ഖാനാണെന്നും ഇത് ഇന്ത്യന്‍ സംസ്‌കാരത്തിന് വിരുദ്ധമാണെന്നും ആരോപിച്ച് അധോലോക ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘമാണ് വധ ഭീഷണി മുഴക്കിയിരിക്കുന്നത്.

ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അര്‍സൂ ബിഷ്ണോയി, ടൈസണ്‍ ബിഷ്ണോയി എന്നറിയപ്പെടുന്ന മറ്റൊരാള്‍ എന്നിവര്‍ ചേര്‍ന്ന് പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് ആമിര്‍ ഖാന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം അര്‍സൂ ബിഷ്ണോയിയുടേതെന്ന് സംശയിക്കുന്ന ഒരു ഓഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. 'ലവ് ജിഹാദ്' പോലെയുള്ള പ്രവൃത്തികള്‍ തങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നാണ് സംഘം നടന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

'നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരത്തിന് വിരുദ്ധമായി 'ലവ് ജിഹാദ്' പ്രചരിപ്പിക്കുന്ന ആമിര്‍ ഖാനെപ്പോലുള്ളവര്‍ക്ക് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുകയാണ്. ഇത്തരം പ്രവൃത്തികള്‍ ഞങ്ങള്‍ ഒരിക്കലും സഹിക്കില്ല. അദ്ദേഹത്തിനും കൂട്ടാളികള്‍ക്കും മുന്നറിയിപ്പ് നല്‍കുകയാണ്, അവരുടെ പ്രവൃത്തികളുടെ അനന്തരഫലം ഉടന്‍ അനുഭവിക്കും. അവരെ എവിടെ വെച്ച് കണ്ടുമുട്ടിയാലും ഭാവിയില്‍ ഓര്‍ത്തു വെക്കാവുന്ന തരത്തിലുള്ള ഒരു പാഠം ഞങ്ങള്‍ പഠിപ്പിക്കും', ഓഡിയോയില്‍ പറയുന്നു.

'ഞങ്ങളുടെ കാഴ്ചപ്പാടില്‍ ഇത് സനാതന ധര്‍മ്മത്തിനും രാജ്യത്തിനും എതിരാണ്. താരപദവിയുടെ അഹങ്കാരത്തില്‍ ഇതൊക്കെ ചെയ്യുന്നവരുടെ അഹങ്കാരം ഞങ്ങള്‍ തകര്‍ക്കും. ഇതോടൊപ്പം, രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ നിരപരാധിയായ പെണ്‍കുട്ടിക്ക് നേരെയുണ്ടായ ക്രൂരമായ സംഭവത്തില്‍ ഭരണകൂടം മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയത്. എന്നാല്‍ ചില രാഷ്ട്രീയക്കാര്‍ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുണ്ട്. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെട്ട പ്രതികളുമായി ബന്ധമുള്ള എല്ലാവരും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും', അര്‍സൂ ബിഷ്ണോയി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഭീഷണി മുഴക്കി.

നേരത്തെയും ആമിര്‍ ഖാനെതിരെ 'ലവ് ജിഹാദ്' ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 'ലവ് ജിഹാദിന്റെ ബ്രാന്‍ഡ് അംബാസഡര്‍' എന്നായിരുന്നു ആരോപണങ്ങള്‍. തന്റെ കുടുംബം എപ്പോഴും ഇതരമത ബന്ധങ്ങളെ ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആരോപണങ്ങളോട് പ്രതികരിച്ച് താരം വ്യക്തമാക്കിയിരുന്നു. തന്റെ കുടുംബത്തില്‍ നടന്ന വിവാഹങ്ങളിലൊന്നും മതംമാറ്റം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. തന്റെ കുടുംബത്തിലെ പലരും ഹിന്ദുക്കളുമായും ക്രിസ്ത്യാനികളുമായും സിവില്‍ നിയമപ്രകാരമാണ് വിവാഹം കഴിച്ചതെന്നും അവിടെ മതത്തിനോ മതംമാറ്റത്തിനോ യാതൊരു സ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജൂലൈ അഞ്ചിനാണ് താരം ദീര്‍ഘകാല സുഹൃത്തായ ഗൗരി സ്പ്രാറ്റിനെ വിവാഹം കഴിച്ചത്. ആമിര്‍ ഖാന്‍ മുന്‍പ് റീന ദത്തയെയും കിരണ്‍ റാവുവിനെയും വിവാഹം കഴിച്ചിരുന്നു. ആദ്യ ഭാര്യ റീനയില്‍ ജുനൈദ് ഖാന്‍, ഇറ ഖാന്‍ എന്നീ രണ്ട് മക്കളും കിരണ്‍ റാവുവിലുള്ള വിവാഹത്തില്‍ ആസാദ് റാവു ഖാന്‍ എന്ന മകനുമുണ്ട്. നിലവില്‍ തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള വധഭീഷണികളോട് ആമിര്‍ ഖാന്‍ പ്രതികരിച്ചിട്ടില്ല.

Bollywood actor Aamir Khan has reportedly received death threats allegedly linked to the Lawrence Bishnoi gang over accusations that he promotes "love jihad." Social media posts attributed to Arsh Dalla Bishnoi and Tyson Bishnoi, along with an alleged audio message, warned the actor of serious consequences. The gang claimed Aamir's actions were against Indian culture and Sanatan Dharma. Aamir has not responded to the latest threats. He has previously rejected similar allegations, stating that his family respects interfaith marriages and has never encouraged religious conversion.