Entertainment News

നോളന്റെ 'ഹെലൻ ഓഫ് ട്രോയ്'; വിമർശകരെപോലും കയ്യടിപ്പിച്ച ലുപിത ന്യൂംഗോ

കറുത്ത വർഗ്ഗക്കാരിയായതുകൊണ്ട് ഹെലൻ ഓഫ് ട്രോയ് ആകാൻ കഴിയില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ലുപിത ന്യൂംഗോയുടെ പുതിയ വേഷമെന്ന് സിനിമാ ലോകം

Entertainment Desk

ഒരു കറുത്ത വർഗ്ഗക്കാരിക്ക് എങ്ങനെ ഗ്രീക്ക് പുരാണത്തിലെ ഏറ്റവും സുന്ദരിയായ 'ഹെലൻ ഓഫ് ട്രോയ്' ആകാൻ കഴിയും? ക്രിസ്റ്റഫർ നോളന്റെ കാസ്റ്റിങ് പാടേ പരാജയമാണ്! – ഇതായിരുന്നു പ്രഖ്യാപന സമയത്ത് സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രധാന വിമർശനം. എന്നാൽ, തനിക്കെതിരെ ഉയർന്ന വംശീയ അധിക്ഷേപങ്ങൾക്കും കടുത്ത വിമർശനങ്ങൾക്കും സ്വന്തം അഭിനയ പ്രതിഭ കൊണ്ട് മറുപടി നൽകിയിരിക്കുകയാണ് ഓസ്കാർ ജേതാവായ ലുപിത ന്യൂംഗോ. ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രമായ 'ദി ഒഡീസി'യിലെ പ്രകടനത്തിലൂടെ വിമർശകരെക്കൊണ്ട് കൈയടിപ്പിക്കുകയാണ് ഈ കെനിയൻ-മെക്സിക്കൻ നടി

തിയേറ്ററുകളെ വിസ്മയിപ്പിച്ച് 'ദി ഒഡീസി'യും ലുപിതയും

സിനിമയുടെ ആദ്യ റിവ്യൂകൾ പുറത്തുവന്നതോടെ മാധ്യമങ്ങളും സിനിമാ നിരൂപകരും ലുപിതയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ്. കഥാപാത്രത്തിന് അവർ നൽകിയ ആഴവും തീവ്രതയും എടുത്തുപറയേണ്ടതാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ലുപിതയുടെ അഭിനയം അത്രമേൽ ജീവസ്സുറ്റതാണെന്ന് പ്രമുഖ സിനിമാ വെബ്‌സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ വ്യാഴാഴ്ച ന്യൂയോർക്കിൽ നടന്ന സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുത്ത ലുപിത തികഞ്ഞ ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയുമാണ് കാണപ്പെട്ടത്. അന്താരാഷ്ട്ര പത്രമായ 'ദി ഇൻഡിപെൻഡന്റ്' ഈ സിനിമയ്ക്ക് 5 സ്റ്റാർ റേറ്റിംഗ് ആണ് നൽകിയിരിക്കുന്നത്. നോളന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി 'ദി ഒഡീസി' മാറുമെന്നാണ് സൂചന

വംശീയ അധിക്ഷേപങ്ങളും സോഷ്യൽ മീഡിയ വിവാദങ്ങളും

ഗ്രീക്ക് പുരാണ പശ്ചാത്തലത്തിലുള്ള കഥയിൽ ആഫ്രിക്കൻ വംശജയായ ഒരു നടിയെ പ്രധാന വേഷത്തിൽ കാസ്റ്റ് ചെയ്തതായിരുന്നു പലർക്കും ദഹിക്കാതിരുന്നത്. പ്രമുഖ വ്യവസായി ഇലോൺ മസ്ക്, യാഥാസ്ഥിതിക രാഷ്ട്രീയ നിരീക്ഷകൻ മാറ്റ് വാൽഷ് തുടങ്ങിയ പ്രമുഖർ ലുപിതയെ കാസ്റ്റ് ചെയ്തതിനെതിരെ പരസ്യമായി രംഗത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ വംശീയ അധിക്ഷേപങ്ങൾ നടന്നു. ഒരു കറുത്ത വർഗ്ഗക്കാരി ഈ വേഷം ചെയ്യുന്നത് ചരിത്രത്തെ വളച്ചൊടിക്കലാണെന്ന രീതിയിലായിരുന്നു സൈബർ ആക്രമണങ്ങൾ

വിമർശനങ്ങൾക്ക് ലുപിതയുടെ മാസ് മറുപടി

തനിക്കെതിരെ ഉയർന്ന സൈബർ ആക്രമണങ്ങളെയെല്ലാം വളരെ പക്വതയോടെയാണ് ലുപിത നേരിട്ടത്. ഈ വിമർശനങ്ങൾക്കൊന്നും മറുപടി നൽകി സമയം കളയാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ വ്യക്തമാക്കി. പ്രമുഖ ഫാഷൻ മാഗസിനായ 'എൽ'-ന് നൽകിയ അഭിമുഖത്തിൽ ലുപിത തന്റെ നിലപാട് വ്യക്തമാക്കി

ക്രിസ് ഈ കഥയിലൂടെ എന്താണോ ഉദ്ദേശിച്ചത്, അതിനെ ഞാൻ പൂർണ്ണമായി പിന്തുണയ്ക്കുന്നു. ഇന്നത്തെ ലോകത്തിന്റെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഞങ്ങളുടെ സിനിമയിലെ അഭിനേതാക്കൾ. ഞാൻ ഇതിനൊരു പ്രതിരോധം തീർക്കാൻ സമയം കളയുന്നില്ല. ഞാൻ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും വിമർശനങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും

സംവിധായകൻ ക്രിസ്റ്റഫർ നോളനും കാസ്റ്റിങ് തീരുമാനത്തെ പൂർണ്ണമായി ന്യായീകരിച്ചു. ചരിത്രപരമോ പുരാണപരമോ ആയ കഥകൾ ചെയ്യുമ്പോൾ, ആളുകൾ സാധാരണ പ്രതീക്ഷിക്കുന്ന കാര്യങ്ങൾ അതേപടി പകർത്തുന്നതിനേക്കാൾ, ആ കഥയ്ക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച വ്യാഖ്യാനം എന്താണെന്നാണ് താൻ നോക്കാറുള്ളതെന്ന് നോളൻ പറഞ്ഞു. തന്റെ 2014-ലെ സൂപ്പർഹിറ്റ് സയൻസ് ഫിക്ഷൻ ചിത്രമായ 'ഇന്റർസ്റ്റെല്ലാർ' മാതൃകയാക്കി, ചിന്തോദ്ദീപകമായ ഒരു പുതിയ ലോകം സൃഷ്ടിക്കുകയാണ് താൻ ഇതിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

നോളന്റെ കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ്

നോളൻ സംവിധാനം ചെയ്യുന്ന 13-ാമത്തെ ചിത്രമാണ് 'ദി ഒഡീസി'. അദ്ദേഹത്തിന്റെ മുൻകാല ഹിറ്റ് ചിത്രങ്ങളെപ്പോലും പിന്നിലാക്കിക്കൊണ്ട്, കരിയറിലെ തന്നെ ഏറ്റവും ഉയർന്ന റേറ്റിംഗ് നേടുന്ന ചിത്രങ്ങളിലൊന്നായി ഇത് മാറിക്കഴിഞ്ഞു. പ്രമുഖ വെബ്‌സൈറ്റായ റോട്ടൻ ടൊമാറ്റോസിൽ 60-ലധികം റിവ്യൂകളിൽ നിന്നായി 96 ശതമാനം റേറ്റിങാണ് ചിത്രം നിലവിൽ സ്വന്തമാക്കിയിരിക്കുന്നത്. തുടക്കത്തിൽ ലുപിതയുടെ കാസ്റ്റിങ്ങിനെതിരെ സംസാരിച്ചവർ പോലും ഇപ്പോൾ തിരുത്തിപ്പറയേണ്ടി വരുന്ന കാഴ്ചയാണ് സിനിമാ ലോകത്ത് കാണുന്നത്.

Lupita Nyong'o has earned widespread praise for her portrayal of Helen of Troy in Christopher Nolan's The Odyssey, silencing early criticism over her casting. The film has received outstanding early reviews and is being hailed as one of Nolan's finest works.