Entertainment News

'അഭിനയത്തിലും എഴുത്തിലും മനുഷ്യർ തന്നെ വേണം'; എഐ സൃഷ്ടികൾക്ക് നോ പറഞ്ഞ് ഓസ്കർ അക്കാദമി

എഐ താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഓസ്കർ അക്കാദമി

Entertainment Desk

ചലച്ചിത്ര ലോകത്തിലെ ഏറ്റവും വലിയ ബഹുമതിയായ ഓസ്കർ പുരസ്കാരങ്ങൾ സംബന്ധിച്ച് നിർണായക മാറ്റങ്ങളുമായി അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്. എഐ സാങ്കേതികവിദ്യ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ, അവാർഡുകൾക്ക് അർഹത നേടാൻ അഭിനയം, എഴുത്ത് തുടങ്ങിയ പ്രധാന സൃഷ്ടിപരമായ ഘടകങ്ങൾ മനുഷ്യർ തന്നെ നിർവഹിക്കേണ്ടതാണെന്ന് അക്കാദമി വ്യക്തമാക്കി. എഐ സൃഷ്ടികൾക്ക് നേരിട്ട് അംഗീകാരം ലഭിക്കില്ലെന്നതും പുതിയ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു.

2027 മാർച്ചിൽ നടക്കാനിരിക്കുന്ന അടുത്ത ഓസ്കർ ചടങ്ങിനായുള്ള എൻട്രികൾക്ക് ഈ വ്യവസ്ഥകൾ ബാധകമാകുമെന്ന് അക്കാദമി അറിയിച്ചു. ചെലവ് കുറയ്ക്കുന്നതിനായി സിനിമാ സ്റ്റുഡിയോകൾ ഉൾപ്പെടെയുള്ള മേഖലകളിൽ തൊഴിലാളികൾക്ക് പകരം എഐ ഉപയോഗിക്കുമെന്ന ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് ഈ നിർദേശം.

സിനിമ, ടെലിവിഷൻ മേഖലകളിൽ എഐയുടെ ഇടപെടൽ വ്യാപകമാകുന്നതോടെ ഇതിനോടനുബന്ധിച്ച ആശങ്കകളും വർധിച്ചുവരികയാണ്. കഴിഞ്ഞ വർഷം സിനിമയിൽ എഐ ഉപയോഗിച്ചുള്ള നടന്റെ അവതരണം ശ്രദ്ധ നേടിയതും ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പുതിയ നിയമങ്ങൾ പ്രകാരം, സിനിമ നിർമാണത്തിൽ എഐ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് അനുവദനീയമാണ്. എന്നാൽ, എഐയെ അടിസ്ഥാനമാക്കിയുള്ള അഭിനേതാക്കൾക്ക് ഓസ്കർ നാമനിർദ്ദേശത്തിനോ പുരസ്കാരത്തിനോ അർഹതയുണ്ടാകില്ല.

തിരക്കഥകൾ ഉൾപ്പെടെയുള്ള സൃഷ്ടികൾ പരിഗണിക്കപ്പെടാൻ അവ മനുഷ്യർ തയ്യാറാക്കിയതാണെന്നുറപ്പാക്കേണ്ടതുണ്ടെന്നും അക്കാദമി വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണങ്ങൾക്കായി ആവശ്യമായ കൂടുതൽ വിവരങ്ങൾ നിർമ്മാതാക്കളിൽനിന്നും അണിയറ പ്രവർത്തകരിൽനിന്നും അക്കാദമി ആവശ്യപ്പെടാനുമാകും.

പുതിയ മാർഗനിർദേശങ്ങളിൽ മറ്റൊരു മാറ്റമായി, ഒരു രാജ്യത്തിന് ഇനി ഒന്നിലധികം എൻട്രികൾ സമർപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. കൂടാതെ, ഗ്രാമി അവാർഡ്സ്, കാൻ ഫിലിം ഫെസ്റ്റിവൽ പോലുള്ള അന്താരാഷ്ട്ര തലത്തിൽ പ്രധാന അംഗീകാരങ്ങൾ നേടിയ ചിത്രങ്ങൾക്ക് നേരിട്ട് സ്വയം നാമനിർദ്ദേശം ചെയ്യാനും അവസരം നൽകുന്നുവെന്ന് അക്കാദമി അറിയിച്ചു.

English Summary: The Oscars Academy has updated its rules, stating AI-generated performances and writing will not be eligible for awards, reinforcing that human creativity remains essential in filmmaking