ചെയ്യുന്ന എല്ലാ സിനിമകളും വലിയ ഹിറ്റുകളാകണമെന്ന അമിത പ്രതീക്ഷയൊന്നും തനിക്കില്ലെന്ന് തുറന്നുപറഞ്ഞ് നടനും സംവിധായകനുമായ പൃഥ്വിരാജ്. തന്റെ കരിയറിൽ വിജയങ്ങൾക്കൊപ്പം തന്നെ നിരവധി പരാജയങ്ങളും ഉണ്ടായിട്ടുണ്ടെന്നും പ്രേക്ഷകരെ മുൻകൂട്ടി പ്രവചിച്ചുകൊണ്ട് സിനിമ ചെയ്യുക അസാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മനോരമ ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പൃഥ്വിരാജ് സിനിമകളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും ഒപ്പം മകൾ അലംകൃതയെ ഇതുവരെ തന്റെ സിനിമകൾ കാണിക്കാതിരുന്നതിന്റെ കാരണവും പങ്കുവെച്ചത്.
തന്റെ സിനിമകളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ള ആളാണ് പൃഥ്വിരാജ്. ചെയ്യുന്ന എല്ലാ സിനിമകളും വലിയ വിജയങ്ങളല്ലെന്നും പലതും പരാജയപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മടികൂടാതെ സമ്മതിക്കുന്നു. പ്രേക്ഷകരെ കൃത്യമായി മനസ്സിലാക്കി സിനിമ ചെയ്യാൻ ആർക്കും സാധിക്കില്ലെന്നാണ് പൃഥ്വിരാജിന്റെ പക്ഷം.
അങ്ങനെ സാധിക്കുമായിരുന്നെങ്കിൽ പരാജയമേ ഇല്ലാത്ത സംവിധായകരും നടന്മാരും ഇവിടെ ഉണ്ടാകുമായിരുന്നു. കേൾക്കുമ്പോൾ ഇഷ്ടം തോന്നുന്ന കഥകൾ ചെയ്യുക, അത് പരമാവധി നന്നാക്കാൻ ശ്രമിക്കുക, അത് പ്രേക്ഷകർക്ക് ഇഷ്ടമാകണം എന്ന് പ്രാർഥിക്കുക, അത്രമാത്രം.
മലയാളത്തിലെ 'ന്യൂജൻ' സിനിമകളുടെ തുടക്കമായി കണക്കാക്കപ്പെടുന്ന 'ട്രാഫിക്' റിലീസ് ചെയ്യുന്നതിന് മുൻപ് ഇറങ്ങിയ 'സിറ്റി ഓഫ് ഗോഡ്' എന്ന ചിത്രം തിയറ്ററുകളിൽ പരാജയമായിരുന്നെങ്കിലും തന്റെ മികച്ച സിനിമകളിൽ ഒന്നായാണ് അതിനെ കാണുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. പ്രേക്ഷകരെ മനസ്സിലാക്കാൻ ശ്രമിച്ച് സിനിമ ചെയ്താൽ വലിയ തിരിച്ചടി കിട്ടുമെന്നും ചില സിനിമകൾ അണിയറപ്രവർത്തകർ പോലും പ്രതീക്ഷിക്കാതെ വലിയ വിജയമാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊഴികെ മറ്റെല്ലാത്തിലും മകൾ അലംകൃത അഭിപ്രായം പറയാറുണ്ടെങ്കിലും ഇതുവരെ തന്റെ സിനിമകളൊന്നും കണ്ടിട്ടില്ലെന്ന രസകരമായ വിവരവും പൃഥ്വിരാജ് പങ്കുവെച്ചു. താൻ ചെയ്യുന്ന സിനിമകളിൽ ഭൂരിഭാഗവും കുറച്ചുകൂടി മുതിർന്ന പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്നവയാണ്. അതുകൊണ്ടുതന്നെ, സ്ക്രീനിൽ കാണുന്നത് അച്ഛന്റെ അഭിനയമാണെന്നും യഥാർത്ഥ ജീവിതത്തിലെ അച്ഛനല്ലെന്നും വേർതിരിച്ചറിയാനുള്ള വിവേചന ബുദ്ധി അവൾക്ക് ഉണ്ടാകട്ടെ എന്ന് കരുതിയാണ് ഇത്രയും കാലം സിനിമകൾ കാണിക്കാതിരുന്നത്. ഇപ്പോൾ മകൾക്ക് 11 വയസ്സായെന്നും സിനിമകൾ കണ്ട് മനസ്സിലാക്കാനുള്ള പ്രായവും ബുദ്ധിയുമായി എന്നും പൃഥ്വിരാജ് പറയുന്നു. ഉടൻ തന്നെ അവൾ തന്റെ സിനിമകൾ കണ്ടുതുടങ്ങുമെന്നാണ് താരം പ്രതീക്ഷിക്കുന്നത്. തന്റെ നല്ല സിനിമകളെ അഭിനന്ദിക്കാനും മോശം സിനിമകളെ കളിയാക്കാനും മകൾ ഒപ്പമുണ്ടാകണമെന്ന് താൻ ആഗ്രഹിക്കുന്നുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
മകൾ വളരുന്നതിനനുസരിച്ച് ഒരു അച്ഛൻ എന്ന നിലയിൽ താൻ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പൃഥ്വിരാജ് അഭിമുഖത്തിൽ പറഞ്ഞു. ഏതൊരു പുരുഷനും പെൺകുഞ്ഞിന്റെ അച്ഛനാകാൻ ആഗ്രഹിക്കുമ്പോൾ മനസ്സിൽ കൊണ്ടുനടക്കുന്ന റൊമാന്റിസൈസ്ഡ് ഫാദർഹുഡിന്റെ ഘട്ടമാണ് ഇനി തുടങ്ങാൻ പോകുന്നത്. ഇനിമുതൽ വീട്ടിൽ അമ്മയല്ല, മറിച്ച് അച്ഛനായിരിക്കും 'കൂൾ' എന്നാണ് താരം ചിരിയോടെ പറയുന്നത്. മകളുടെ കാര്യത്തിൽ താൻ ഈ ഘട്ടം ഏറെ ആസ്വദിക്കുന്നുണ്ടെന്നും, എന്നാൽ മകളെ വളർത്തുന്നതിൽ ഏറ്റവും കഠിനാധ്വാനം ചെയ്യുന്നത് സുപ്രിയയാണെന്നും അവരുടെ ജോലി 'താങ്ക്‌ലെസ്' ആണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
Actor-director Prithviraj Sukumaran says he does not expect every film to become a blockbuster and accepts that failures are a natural part of cinema. He also revealed that his daughter has not watched most of his films yet, as he wanted her to be mature enough to distinguish between his on-screen characters and his real-life personality.