Entertainment News

'പാവയാകാന്‍ താല്‍പര്യമില്ല', 'കുറ്റാരോപിതരെ തിരികെ എത്തിക്കാന്‍ ശ്രമം', 'അമ്മ' അംഗത്വം ഉപേക്ഷിച്ച് ശ്വേത മേനോന്‍; ഭരണസമിതി ഒന്നടങ്കം രാജിവെച്ചു

പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുകയാണെന്ന് ശ്വേതാ മേനോന്‍ വേദിയില്‍ കയറി അറിയിച്ചു. അധികാരത്തിലെത്തി ഒരുവര്‍ഷം തികയുന്നതിന് മുന്നേയാണ് ഭരണസമിതിയുടെ രാജി.

Entertainment Desk

പിരിമുരുക്കങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ താരസംഘടനയായ അമ്മയുടെ ഭരണസമിതി രാജിവെച്ചു. പ്രസിഡന്റായ ശ്വേത മേനോന്‍ ഉള്‍പ്പെടെ പതിനേഴംഗ ഭരണസമിതി രാജിവെച്ചതായി അറിയിച്ചു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വരവ്- ചെലവ് കണക്കുകളെച്ചൊല്ലിയുള്ള തര്‍ക്കം മൂര്‍ച്ഛിച്ചതോടെയാണ് അമ്മ ഭരണസമിതിയിലെ എല്ലാ അംഗങ്ങളും രാജിവെച്ചത്. പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുകയാണെന്ന് ശ്വേതാ മേനോന്‍ വേദിയില്‍ കയറി അറിയിച്ചു. അധികാരത്തിലെത്തി ഒരുവര്‍ഷം തികയുന്നതിന് മുന്നേയാണ് ഭരണസമിതിയുടെ രാജി.

അതേസമയം, അമ്മയിലെ തന്റെ അംഗത്വം രാജിവെക്കുകയാണെന്നു ശ്വേത മേനോന്‍ അറിയിച്ചു. അമ്മ സംഘടന കുറ്റാരോപിതരായ ആളുകളുടെ കയ്കളിലേയ്ക്ക് എത്താനുള്ള ശ്രമങ്ങള്‍ ആണ് നടക്കുന്നതെന്നും ആരുടേയും പാവയാകാന്‍ താല്‍പ്പര്യമില്ലെന്നും ശ്വേത അറിയിച്ചു. താന്‍ പ്രസിഡന്റ് ആയ സെപ്റ്റംബര്‍ ഒന്നാം തീയതി മുതലുള്ള കണക്കുകള്‍ എല്ലാം ശരിയാണെന്നും ശ്വേത അറിയിച്ചു. നടൻ ബാബുരാജ് അടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് ശ്വേതാ മേനോൻ രാജിവെച്ചിരിക്കുന്നത്. ബാബുരാജിൻ്റെ കാലത്തെ കണക്കുകൾ കൃത്യമല്ലെന്നും അജണ്ടയു​ടെ ഭാഗമായി ചിലർ നീക്കം നടത്തുന്നതായും ശ്വേത ആരോപിച്ചു.

‘ഞാനും എന്റെ കമ്മിറ്റിയും രാജിവെച്ചു. ഞാൻ വ്യക്തിപരമായി അമ്മയുടെ അംഗത്വവും രാജിവെച്ചു. പണ്ട് തൊട്ട് സ്ത്രീകൾ പറഞ്ഞത് പോലെ കുറ്റാരോപിതരുടെ കൈകളിലേക്ക് ‘അമ്മ’ പോകാനുള്ള ശ്രമം നടത്തുന്നതായി ഇന്ന് എനിക്കും തോന്നി. മിക്ക ആളുകളെയും രജിസ്ട്രേഷന്‍ കൗണ്ടറില്‍ നിന്നും മാറ്റികൊണ്ടുപോയി അവിശ്വാസപ്രമേയത്തിൽ ഒപ്പുവെപ്പിച്ചു. അജണ്ടവെച്ച് ഞങ്ങളെ പുറത്താക്കാൻ നോക്കി. എനിക്ക് വ്യക്തിത്വമുണ്ട്, പറയാനുള്ള കാര്യം ഞാൻ തുറന്ന് പറയും. അന്ന് അമ്മയിലെ സ്റ്റാഫിനെ പുറത്താക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തപ്പോൾ ഒരു മെയിൽ പോലും നൽകാതെ ട്രെഷറര്‍ ഓടിപ്പോയി. മെയ് ഒന്നാം തീയതിയാണ് അദ്ദേഹം പോയത്. അതിനാൽ കണക്കുകൾ തീർക്കാൻ ബുദ്ധിമുട്ടുണ്ടായി. ഞങ്ങൾ ചുമതലയേറ്റ സെപ്റ്റംബർ ഒന്നാം തീയതി തൊട്ടുള്ള എല്ലാ കണക്കും ക്ലിയറാണ്. എന്നാൽ, തൊട്ടുമുമ്പുള്ള ബാബുരാജേട്ടൻ ചെയ്ത കമ്മിറ്റിയുടെ ഒരുപാട് കുഴപ്പങ്ങളുണ്ട്. ഇതുവ​രെ ഞാൻ പുറത്ത് പറഞ്ഞിട്ടില്ല. ഇന്ന് ഞാൻ അംഗത്വം രാജിവെച്ചതിന്റെ ആശ്വാസം ഉണ്ട്. ഇതിൽ പാവയാകാതെ ഈ സംഘടന ഓടിക്കാൻ പറ്റില്ല. ഞാൻ പാവയല്ല’, ശ്വേത മേനോന്‍ പറഞ്ഞു.

'അമ്മ' സംഘടനയുടെ ആദ്യ വനിതാപ്രസിഡന്റാണ് ശ്വേത മേനോൻ. പദവിയിലെത്തി ഒരു വർഷം തികയും മുൻപെയാണ് ആഭ്യന്തരകലഹത്തെ തുടർന്ന് രാജിവെക്കേണ്ടി വന്നത്. വാർഷിക റിപ്പോർട്ടിലെ കണക്കുകളിൽ പിഴവുകളും അവ്യക്തതയും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു, രഞ്ജി പണിക്കർ എന്നിവർ രംഗത്തെത്തുകയായിരുന്നു. ഇതോടെ റിപ്പോർട്ട് പാസാക്കാൻ കഴിഞ്ഞില്ല. കൂടാതെ, ബൈലോ പ്രകാരം യോഗത്തിന് 25 ദിവസം മുൻപ് റിപ്പോർട്ട് തയ്യാറാക്കി അംഗങ്ങൾക്ക് നൽകേണ്ടതായിരുന്നു. ഇത് പാലിക്കാതെ യോഗം വിളിച്ചുചേർത്തത് നിയമവിരുദ്ധമാണെന്ന വാദവും ഉയർന്നു.

ട്രഷറർ സ്ഥാനത്ത് ആളില്ലാത്തതാണ് കണക്കുകളിലെ പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു ശ്വേതമേനോന്‍ നല്‍കിയ വിശദീകരണം. തനിക്ക് 45 ദിവസത്തെ സമയം അനുവദിച്ചാൽ ഈ കണക്കുകൾ കൃത്യമാക്കി അവതരിപ്പിക്കാൻ കഴിയുമെന്നും അതിനുള്ള അനുമതി ജനറൽ ബോഡി നൽകിയാൽ മതിയെന്നും ശ്വേത മേനോൻ ആവശ്യപ്പെട്ടു. എന്നാൽ റിപ്പോർട്ടിൽ ഗുരുതരമായ പിഴവുകളുണ്ടെന്നും ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നുമുള്ള കർശന നിലപാടിൽ താരങ്ങൾ ഉറച്ചുനിന്നു. പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി വരുന്നത് വരെ സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് അഡ്ഹോക് കമ്മിറ്റി ആയിരിക്കും. ഗണേഷ് കുമാര്‍ ആയിരിക്കും അഡ്ഹോക് കമ്മിറ്റിയുടെ ചുമതല വഹിക്കുക എന്നാണ് നിലവിലെ സൂചനകള്‍.

In a dramatic turn of events, the entire executive committee of AMMA (Association of Malayalam Movie Artists), including President Shwetha Menon, resigned following intense disputes over the organization's financial accounts during its annual General Body meeting. The controversy erupted after members raised objections to the income and expenditure statements, leading to a heated confrontation within the association.