ഇഎംഐ പോലെ പ്രതിഫലം വാങ്ങുന്ന സിനിമകൾ ചെയ്ത് മതിയായെന്ന് നടന്‍ ശ്രീനാഥ് ഭാസി. പലരും സിനിമ ചെയ്യുമ്പോൾ അടുപ്പമുള്ളതിന്റെ പേരിൽ പോയി അഭിനയിക്കേണ്ടി വരുന്നതൊക്കെ കുറയ്ക്കുകയാണെന്നും താരം പറഞ്ഞു. 'കറക്കം' എന്ന പുതിയ ചിത്രം ബന്ധപ്പെട്ട് മൈൽ സ്റ്റോൺ മേക്കേഴ്‌സ് നടത്തിയ 'ശ്രീനാഥ് ഭാസി-എക്സ്ക്ലൂസീവ് ഫാൻസ് മീറ്റിലാണ്' അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍
ശ്രീനാഥ് ഭാസിയുടെ പ്രതികരണം:
EMI പടങ്ങൾ ചെയ്ത് മതിയായി. ചിലപ്പോൾ നമ്മൾക്ക് കിട്ടുന്നത് നല്ല കലക്കൻ സിനിമയായിരിക്കും, പക്ഷെ അതിനനുസരിച്ച് പ്രതിഫലം ഉണ്ടായെന്ന് വരില്ല. അത്തരം സമയങ്ങളിലൊക്കെ ആയിരിക്കും വളരെ മോശം ആണെങ്കിലും നല്ല പ്രതിഫലം തരാൻ തയ്യാറാകുന്ന തരത്തിലെ സിനിമകൾ വരുന്നത്. അതൊക്കെ ചെയ്യേണ്ടി വരും. ഇപ്പോൾ ഞാൻ ഇത്തരം പല സാഹചര്യങ്ങളിലും പെടാതിരിക്കാൻ ശ്രമിക്കാറുണ്ട്. അതായത്, എപ്പോഴും എല്ലായിടത്തുമുള്ള നമ്മളുടെ ലഭ്യത കുറച്ചുകൊണ്ടിരിക്കുകയാണ്. അടുപ്പമുള്ളതിന്റെ പേരിൽ ആര് സിനിമ ചെയ്താലും കൂടെ കൂടുന്ന തരത്തിലെ പ്രവണതകൾ കുറച്ചു.
മലയാളത്തിലെ ആദ്യത്തെ മ്യൂസിക്കൽ ഹൊറർ ചിത്രമാണ് ശ്രീനാഥ് ഭാസി നായകനാവുന്ന 'കറക്കം'. ഭൂതം, ഭാവി, വാർത്തമാനം എന്നിങ്ങനെ അവതരിപ്പിക്കുന്ന 'ഡാൻസിങ് ഗോസ്റ്റ്സ്' പ്രമേയം മലയാളത്തിൽ ആദ്യമായാണ് അവതരിപ്പിക്കുന്നതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
ശ്രീനാഥ് ഭാസി, ഫെമിന ജോർജ്, മിഥൂട്ടി, സിദ്ധാർഥ് ഭരതൻ, ബിജുക്കുട്ടൻ തുടങ്ങി മികച്ച താരനിരയാണ് ചിത്രത്തിലെത്തുന്നത്. സുഭാഷ് ലളിത സുബ്രമണ്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് പല ഹിറ്റ് തെന്നിന്ത്യൻ ഗാനങ്ങളുടെ സൃഷ്ടാവായ സാം സി.എസ് ആണ്.
English Summary: Sreenath Bhasi revealed that he is trying to avoid doing films merely for financial reasons or personal relationships. Speaking at the fan meet of his upcoming musical horror film Karakkam, the actor said he has started becoming more selective about projects and availability.