Entertainment News

പിതാവിന്റെ തല്ലുപേടിച്ച് പേരുമാറ്റിയ നടന്‍; യൂസഫ് ഖാന്‍ എങ്ങനെ ദിലീപ് കുമാറായി?

'ദിലീപ് കുമാര്‍ എന്നത് നല്ലൊരു പേരല്ലേ? നിനക്കായി ഒരു പേര് ചിന്തിച്ചപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വന്നത് അതാണ്. നിനക്ക് എങ്ങനെ തോന്നുന്നു?'

Entertainment Desk

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ നടന്‍ ദിലീപ് കുമാറിനെ, അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളും പങ്കാളിയായ സൈറാ ബാനുവും ഇന്നും സ്‌നേഹത്തോടെ വിളിക്കുന്നത് യഥാര്‍ത്ഥ പേരായ 'യൂസഫ് ഖാന്‍' എന്നാണ്. 1944-ല്‍ അമിയ ചക്രവര്‍ത്തി സംവിധാനം ചെയ്ത 'ജ്വാര്‍ ഭാട്ട' എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച യൂസഫ് ഖാന്‍ അഭിനയ ജീവിതത്തില്‍ ഒരിക്കല്‍ പോലും യഥാര്‍ത്ഥ പേര് ഉപയോഗിച്ചിരുന്നില്ല. യൂസഫ് ഖാന്‍ എന്ന പേരുപേക്ഷിച്ച് 'ദിലീപ് കുമാര്‍' എന്ന സിനിമാപ്പേര് സ്വീകരിച്ചതിന് പിന്നില്‍ രസകരവും കൗതുകകരവുമായ ഒരു കഥയുണ്ട്.

ഉപ്പയുടെ തല്ലുപേടിച്ച് മാറിയ പേര്

1970-ല്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ പേരുമാറ്റത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം ദിലീപ് കുമാര്‍ വെളിപ്പെടുത്തിയത്. 'ഉപ്പയുടെ (ലാ ലാ ഗുലാം സര്‍വാര്‍ അലി ഖാന്‍) കയ്യില്‍ നിന്ന് തല്ലുകിട്ടുമോ എന്ന ഭയം കൊണ്ടാണ് ഞാന്‍ പേരുമാറ്റിയത്. സിനിമകള്‍ക്ക് പൂര്‍ണ്ണമായും എതിരായിരുന്നു എന്റെ ഉപ്പ. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു ലാ ലാ ബഷേഷര്‍ നാഥ്. അദ്ദേഹത്തിന്റെ മകന്‍ പൃഥ്വിരാജ് കപൂര്‍ അക്കാലത്ത് സിനിമകളില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. നിങ്ങളുടെ മകനെ നോക്കൂ, അവന്‍ എന്തൊരു ജോലിയാണ് ചെയ്യുന്നത് എന്ന് പറഞ്ഞ് ഉപ്പ എപ്പോഴും ബഷേഷര്‍ നാഥിനോട് പരാതിപ്പെടുമായിരുന്നു', ദിലീപ് കുമാര്‍ പറഞ്ഞു.

പിന്നീട് 1960-ല്‍ കെ ആസിഫിന്റെ ഇതിഹാസ ചിത്രമായ 'മുഗള്‍ ഇ അസമി' ല്‍ പൃഥ്വിരാജ് കപൂറും ദിലീപ് കുമാറും ഒന്നിച്ചഭിനയിച്ചു. ചിത്രത്തില്‍ അക്ബര്‍ ചക്രവര്‍ത്തിയായി പൃഥ്വിരാജും സലീം രാജകുമാരനായി ദിലീപ് കുമാറുമാണ് വേഷമിട്ടത്. പാകിസ്താനിലെ പെഷവാറിലെ ഒരേ അയല്‍പക്കത്ത് നിന്നുള്ളവരായിരുന്നു ഇരുവരുടെയും കുടുംബങ്ങള്‍. പിന്നീട് അവര്‍ മുംബൈയിലേക്ക് കുടിയേറുകയായിരുന്നു. പൃഥ്വിരാജിന്റെ മൂത്ത മകനും പ്രശസ്ത നടനുമായ രാജ് കപൂര്‍, ദിലീപ് കുമാറിന്റെ കുട്ടിക്കാലത്തെ കളിക്കൂട്ടുകാരനായിരുന്നു.

'സിനിമയില്‍ എത്തിയപ്പോള്‍ ഉപ്പയുടെ ദേഷ്യത്തെക്കുറിച്ചാണ് ഞാന്‍ ആദ്യം ചിന്തിച്ചത്. പത്താന്‍ പരമ്പരയില്‍പ്പെട്ട ആളായതുകൊണ്ടുതന്നെ ഉപ്പ ഭയങ്കര ദേഷ്യക്കാരനായിരുന്നു. വിവരമറിഞ്ഞാല്‍ അദ്ദേഹം കോപാകുലനാകുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് അന്ന് ചില പേരുകള്‍ നിര്‍ദേശിക്കപ്പെട്ടപ്പോള്‍ 'യൂസഫ് ഖാന്‍' ഒഴികെ ഏത് പേരും മതിയെന്ന് ഞാന്‍ പറഞ്ഞു. രണ്ടു മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഒരു പരസ്യത്തില്‍ എന്റെ പേര് കണ്ടപ്പോഴാണ് ദിലീപ് കുമാര്‍ എന്ന പേരാണ് എനിക്ക് നല്‍കിയതെന്ന് ഞാന്‍ അറിയുന്നത്,' ചിരിയോടെ ദിലീപ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ദിലീപ് കുമാര്‍ എന്ന് പേരിട്ടത് ആര്?

2014-ല്‍ പുറത്തിറങ്ങിയ 'ദി സബ്സ്റ്റന്‍സ് ആന്‍ഡ് ദി ഷാഡോ' എന്ന തന്റെ ജീവചരിത്രത്തില്‍, ഈ പേര് നിര്‍ദേശിച്ചത് പ്രശസ്ത സിനിമാ നിര്‍മ്മാണ കമ്പനിയായ 'ബോംബെ ടാക്കീസി'ന്റെ ഉടമയും നടിയുമായ ദേവികാ റാണിയാണെന്ന് ദിലീപ് കുമാര്‍ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രമായ 'ജ്വാര്‍ ഭാട്ട' നിര്‍മ്മിച്ചത് ബോംബെ ടാക്കീസ് ആയിരുന്നു. ഒരു റൊമാന്റിക് നായകനായി ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള നടന് 'ദിലീപ് കുമാര്‍' എന്ന പേരാണ് കൂടുതല്‍ അനുയോജ്യമെന്ന് ദേവികാ റാണി കരുതുകയായിരുന്നു.

'അവര്‍ വളരെ സ്വാഭാവികമായി എന്നോട് പറഞ്ഞു, യൂസഫ്, നിന്റെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് ഞാന്‍ ആലോചിക്കുകയായിരുന്നു. സ്‌ക്രീനില്‍ നിനക്കായി ഒരു പുതിയ പേര് നല്‍കുന്നത് നന്നായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. പ്രേക്ഷകര്‍ക്ക് നിന്നോട് എളുപ്പത്തില്‍ അടുപ്പം തോന്നാനും സ്‌ക്രീനില്‍ നീ നേടിയെടുക്കാന്‍ പോകുന്ന റൊമാന്റിക് പരിവേഷത്തിന് ചേരുന്നതുമായ ഒരു പേര്. ദിലീപ് കുമാര്‍ എന്നത് നല്ലൊരു പേരല്ലേ? നിനക്കായി ഒരു പേര് ചിന്തിച്ചപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വന്നത് അതാണ്. നിനക്ക് എങ്ങനെ തോന്നുന്നു?'', ദിലീപ് കുമാര്‍ പറഞ്ഞു.

ദേവികാ റാണിയുടെ ആ നിര്‍ദേശം ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറി. പിന്നീട് ദിലീപ് കുമാര്‍ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ ഇതിഹാസങ്ങളില്‍ ഒരാളായി വളര്‍ന്നു. പദ്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച ഈ മഹാനടന്‍ തന്റെ 98-ാം വയസ്സിലാണ് ലോകത്തോട് വിടപറഞ്ഞത്.

Legendary Indian actor Dilip Kumar, born Yusuf Khan, adopted his iconic screen name out of fear that his father would disapprove of his decision to join the film industry. In a 1970 BBC interview, Dilip Kumar revealed that his father strongly opposed cinema and he wanted to keep his acting career a secret. He therefore agreed to use any name except Yusuf Khan. In his autobiography The Substance and the Shadow, Dilip Kumar wrote that Devika Rani, the owner of Bombay Talkies, suggested the name "Dilip Kumar" before his debut in the 1944 film Jwar Bhata.