Entertainment Special

128 പെൺകുട്ടികളുടെ ജീവിതം മാറ്റിയ നായകൻ; ചരിമായ തമാംഗ് അനുഭവിച്ചറിഞ്ഞ ഹീറോയിസം

128 നേപ്പാളി പെൺകുട്ടികളുടെ ജീവിതം സുരക്ഷിതമാക്കിയ സുനിൽ ഷെട്ടിയുടെ മനുഷ്യസ്‌നേഹ കഥ വൈറലാകുന്നു.

Entertainment Desk

2013 ലെ രമൺ മാക്സെ പുരസ്‌കാരം നേടിയ ചരിമായ തമാംഗ് എന്ന സാമൂഹ്യ പ്രവർത്തക പറഞ്ഞ കഥയിലെ സൂപ്പർ ഹീറോയെ കുറിച്ചാണ് സമൂഹ മാധ്യമങ്ങളിലാകെ ചർച്ച. 1996 ഫെബ്രുവരി 5ന് മുംബൈയിലെ കാമാത്തിപുരയിൽ നടന്ന പോലീസ് റെയ്‌ഡിൽ 456 പെൺകുട്ടികളെ അനാശാസ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെടുത്തുകയുണ്ടായി. ആ പെൺകുട്ടികളിൽ 128ഓളം വരുന്നവർ നേപ്പാളി സ്വദേശികളായിരുന്നു. എന്നാൽ പൗരത്വം തെളിയിക്കാനുള്ള രേഖകളുടെ അപര്യാപ്തത മൂലം നേപ്പാൾ സർക്കാർ ആ പെൺകുട്ടികളെ സ്വീകരിക്കാൻ തയ്യാറായില്ല. സ്വന്തം രാജ്യമോ ആളുകളോ ഇല്ലാതെ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട 128 പെൺകുട്ടികൾ ഇന്ത്യയിൽ പെട്ടുപോകുന്നു. നിസ്സഹായരായ ആ പെൺകുട്ടികളുടെ മുൻപിലേക്ക് ദൈവത്തിന്റെ പ്രതിരൂപമെന്ന പോലെ സുനിൽ ഷെട്ടിയെന്ന ബോളിവുഡ് നടൻ പ്രത്യക്ഷപ്പെട്ടു.

സുനിൽ ഷെട്ടിയുടെ മാതാവ് വിപ്ല കൗധരിയുടെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരുന്ന 'വിപ്ല ഫൗണ്ടേഷൻ' വഴി 128 പെൺകുട്ടികളെയും പുതിയൊരു ജീവിതത്തിലേക്ക് അദ്ദേഹം കൈപിടിച്ചുയർത്തുകയായിരുന്നു. യാത്ര ചെലവിനുള്ള പണമടക്കം സുരക്ഷ, നിയമപരമായ അനുമതികളും പരിരക്ഷയും എന്നിങ്ങനെ എല്ലാ കാര്യങ്ങളും അദ്ദേഹം നേരിട്ട് തന്നെ ഏകോപിപ്പിച്ചു. ഓരോ പെൺകുട്ടിയും ജീവനോടെ സുരക്ഷിതമായി തന്നെ നേപ്പാളിൽ എത്തിയെന്ന് അദ്ദേഹം ഉറപ്പു വരുത്തി. താൻ ചെയ്ത ഒരു വലിയ പ്രവർത്തിയിലൂടെ ലഭിക്കാനിടയുള്ള പ്രസിദ്ധിയിൽ ആകൃഷ്ടനല്ലാത്ത സുനിൽ ഇതേകുറിച്ച് ഇന്നുവരെ തന്റെ അഭിമുഖങ്ങളിലോ മറ്റു പൊതുവിടങ്ങളിലോ പങ്കുവെച്ചിട്ടില്ല. അത്തരമൊരു തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചതിന് പിന്നിലെ മറ്റൊരു വലിയ കാര്യം ആ പെൺകുട്ടികളുടെ ജീവിതവും സ്വകാര്യതയും തന്നെയായിരുന്നു. പൊതുമധ്യത്തിൽ ക്രൂശിക്കപ്പെടാനും ചർച്ച ചെയ്യപ്പെടാനും ഇടവരുത്താതെ വളരെ സുരക്ഷിതമായ ജീവിതം അവർക്ക് ലഭിക്കുന്നതിന് നീണ്ട ഇരുപത് വർഷത്തോളം സുനിൽ ഷെട്ടി ഇത് മറ്റാരോടും പങ്കുവെച്ചിട്ടില്ല.

ഇന്ന് ലോകം ഈ കഥകൾ അറിയുന്നതിന് പിന്നിൽ ചരിമായ തമാംഗ് എന്ന സാമൂഹ്യ പ്രവർത്തകയാണ്. അന്ന് കാമാത്തിപുരയിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടികളിൽ ഒരാളാണ് ചരിമായ തമാംഗ്. രമൺ മാക്സെ പുരസ്‌കാരത്തിന് അർഹയായതിന് ശേഷം ഒരു ഡോക്യൂമെന്ററിയിലൂടെയാണ് ചരിമായ തന്റെ ജീവിത കഥയും രക്ഷക വേഷത്തിലെത്തിയ സുനിൽ ഷെട്ടിയെ കുറിച്ചും ലോകത്തോട് വിളിച്ചു പറഞ്ഞത്. വെള്ളിത്തിരയിലെ ആക്ഷനും കട്ടിനുമിടയിൽ മാത്രമല്ല സുനിൽ നായകവേഷം സ്വീകരിച്ചത്. മറിച്ച് ജീവിതത്തിലും അദ്ദേഹം സൂപ്പർഹീറോ ആയി മാറുകയായിരുന്നു.

ഇന്ത്യയിലെ ധാരാളം സിനിമ താരങ്ങൾ പല തരത്തിലെ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തുന്നുന്നുവെങ്കിലും അവരിൽ നിന്നുമെല്ലാം വ്യത്യസ്തനാവുകയാണ് സുനിൽ ഷെട്ടി എന്ന നടൻ. താൻ ചെയ്യുന്ന പ്രവർത്തനങ്ങളിലൂടെ ലഭിക്കാൻ സാധ്യതയുള്ള പ്രസിദ്ധികളെല്ലാം തന്നെ തന്റെ കരിയറിയും, പ്രശസ്തിക്കും ഗുണം ചെയ്യുമെന്ന തിരിച്ചറിവുണ്ടായിരു ന്നിട്ടും 128 പെൺകുട്ടികളുടെയും സ്വകാര്യതയെയും വ്യക്തിത്വത്തെയും മാനിച്ച് അദ്ദേഹം സ്വീകരിച്ച നിലപാടിന് കയ്യടിക്കുകയാണ് സമൂഹ മാധ്യമങ്ങൾ.

English Summary: Actor Suniel Shetty is being praised on social media after social activist Charimaya Tamang revealed his silent humanitarian effort in helping rescue and rehabilitate 128 Nepali girls rescued from Mumbai’s Kamathipura in 1996. Through the Vibhala Foundation led by his mother, Suniel Shetty reportedly ensured their safe return and rehabilitation while protecting their privacy for nearly two decades.