Environment

മത്തി മറക്കില്ല മലയാളികളെ, ലഭ്യത 13 ശതമാനം കൂടി; പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന നിരക്ക്

മത്തിയാണ് കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് ഏറ്റവുമധികം പിടിച്ച മത്സ്യം, 1.68 ലക്ഷം ടണ്‍

Madism Desk

സംസ്ഥാനത്ത് ചെറിയ ഇടവേളയ്ക്കുശേഷം മത്തി ലഭ്യത വര്‍ധിച്ചു. 13 ശതമാനമാണ് കൂടിയത്. 2013നു ശേഷമുള്ള ഏറ്റവും വലിയ ലഭ്യതയാണിത്. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് ഏറ്റവുമധികം പിടിച്ച മത്സ്യവും മത്തിയാണ്, 1.68 ലക്ഷം ടണ്‍. തൊട്ടു മുന്‍വര്‍ഷം 1.49 ലക്ഷം ടണ്ണായിരുന്നു ലഭ്യത. കിളിമീന്‍, കണവ, കൂന്തല്‍, നീരാളി ഇനങ്ങളുടെ ലഭ്യതയിലും വര്‍ധനവുണ്ടായി. എന്നാല്‍, തിരിയാന്‍, ചെമ്മീന്‍, പാമ്പാട എന്നിവ കുറഞ്ഞു.

സംസ്ഥാനത്തെ കഴിഞ്ഞവര്‍ഷത്തെ ആകെ സമുദ്രമത്സ്യ ലഭ്യത 6.24 ലക്ഷം ടണ്ണാണ്. മത്തി കഴിഞ്ഞാല്‍, അയല (62,269 ടണ്‍), കൊഴുവ (43,917 ടണ്‍), കിളിമീന്‍ (43,184 ടണ്‍), ചെമ്മീന്‍ (40,443 ടണ്‍) എന്നിവയാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യയിനങ്ങള്‍.

അനുകൂലമായ പാരിസ്ഥിതിക ഘടകങ്ങളാണ് മത്തിപോലുള്ള ചെറിയ മീനുകള്‍ക്ക് ഗുണകരമായതെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം ( സിഎംഎഫ്ആര്‍ഐ) ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. നിയന്ത്രിത രീതിയിലുള്ള മത്സ്യബന്ധനവും സഹായകരമായെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മീന്‍ ലഭിച്ചത്. കൊല്ലം, കോഴിക്കോട് ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ശക്തമായ മഴയും ചരക്കു കപ്പല്‍ അപകടവും കാരണം മേയ്, ജൂണ്‍ മാസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ മത്സ്യബന്ധന ദിവസത്തില്‍ കുറവുണ്ടായി. ഹാര്‍ബറുകളില്‍ കൊല്ലം ജില്ലയിലെ നീണ്ടകരയാണ് മുന്നില്‍. എറണാകുളം ജില്ലയിലെ മുനമ്പം രണ്ടാമതാണ്.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ തീരങ്ങളില്‍നിന്ന് ആകെ പിടിച്ചത് 35.7 ലക്ഷം ടണ്‍ മത്സ്യമാണ്. മുന്‍ വര്‍ഷത്തെക്കാള്‍ മൂന്ന് ശതമാനത്തിന്റെ വര്‍ധന. തമിഴ്നാടാണ് ഏറ്റവുമധികം മത്സ്യം പിടിച്ചത്, 6.85 ലക്ഷം ടണ്‍. പ്രതികൂല കാലാവസ്ഥയും മത്സ്യബന്ധന നിരോധന കാലയളവ് നീട്ടിയതിനാലും ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് ശതമാനം വര്‍ധനവോടെ കേരളം മൂന്നാം സ്ഥാനം നിലനിര്‍ത്തി.

രാജ്യത്താകെ അയലയാണ് ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യം (2.70 ലക്ഷം ടണ്‍). സമുദ്ര മത്സ്യോല്‍പാദനത്തില്‍ കര്‍ണാടകയില്‍ 44 ശതമാനവും മഹാരാഷ്ട്രയില്‍ 18 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തി.

സമുദ്രമത്സ്യ മേഖലയില്‍നിന്നുള്ള വരുമാനത്തിലും വര്‍ധനയുണ്ടായി. രാജ്യത്താകെ ലാന്‍ഡിങ് സെന്ററുകളില്‍ 69,254 കോടി രൂപയും (10.45 ശതമാനം വര്‍ധനവ്) ചില്ലറ വിപണിയില്‍ 97,702 കോടി രൂപയും (8.43 ശതമാനം വര്‍ധനവ്) വിറ്റുവരവുണ്ടായി. സെംസ്ഥാനത്ത് ലാന്‍ഡിങ് സെന്ററുകളിലെ മൂല്യം 12,665 കോടി രൂപയും (17.8 ശതമാനം വര്‍ധനവ്), ചില്ലറ വിപണിയിലേത് 16,681 (11.1 ശതമാനം വര്‍ധനവ്) കോടി രൂപയുമാണ്. വിപണന കാര്യക്ഷമതയില്‍ കേരളം രാജ്യത്ത് ഒന്നാമതാണ് (72.83 ശതമാനം).

English summary: Sardine availability in Kerala rose by 13%, reaching its highest level since 2013, with mackerel remaining the most caught fish last year. The state’s total marine fish catch increased to 6.24 lakh tonnes, maintaining Kerala’s third position nationally. Favorable environmental conditions and regulated fishing helped boost small fish populations like sardine and mackerel, along with a notable rise in revenue and market efficiency in the fisheries sector.