Explainer

ഹോര്‍മുസ് കടലിടുക്കില്‍ തര്‍ക്കം രൂക്ഷം: ഗള്‍ഫില്‍ ഇറാന്റെ വ്യാപക ആക്രമണം, തിരിച്ചടിച്ച് അമേരിക്ക, എണ്ണവില കുതിക്കുന്നു

ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, തീരദേശ റഡാര്‍ കേന്ദ്രങ്ങള്‍, മിസൈല്‍ താവളങ്ങള്‍ എന്നിവയാണ് യുഎസ് തകര്‍ത്തത്. ഇറാന്റെ തെക്കന്‍ പ്രവിശ്യയായ ഹോര്‍മുസ്ഗാനിലെ ബന്ദര്‍ അബ്ബാസില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ കേട്ടു

Madism Desk

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് വഴിമാറുന്നു. മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ തങ്ങള്‍ ഡ്രോണ്‍ ആക്രമണം തുടരുമെന്ന് ഇറാന്‍ സൈന്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കുവൈറ്റിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ മാരകമായ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. യുഎസിന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, ബങ്കറുകള്‍, സൈനിക സപ്പോര്‍ട്ട് ഷെല്‍ട്ടറുകള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

ഇറാനിലെ സൈനിക താവളങ്ങള്‍ക്കും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ അമേരിക്ക നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളെ ഇറാന്‍ സൈന്യം ശക്തമായി അപലപിച്ചു. ഇത് ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെ നഗ്‌നമായ ലംഘനമാണെന്നും രാജ്യത്തിന്റെ പരമാധികാരവും അതിര്‍ത്തിയും സംരക്ഷിക്കാന്‍ ഇറാന്‍ സൈന്യം പൂര്‍ണ്ണ സജ്ജമാണെന്നും അവര്‍ വ്യക്തമാക്കി. കുവൈറ്റിലെ അലി അല്‍-സലേം, അഹമ്മദ് അല്‍-ജാബര്‍ എന്നീ വ്യോമതാവളങ്ങള്‍ക്ക് നേരെ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് നേരത്തെ തന്നെ ആക്രമണം നടത്തിയിരുന്നു.

കുവൈറ്റ്, ബഹ്റൈന്‍ വ്യോമതാവളങ്ങള്‍ തകര്‍ത്തതായി ഇറാന്‍

അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ നടത്തുന്ന പ്രത്യാക്രമണത്തിന്റെ മൂന്നാം ഘട്ടമായാണ് കുവൈറ്റിലെ താവളങ്ങള്‍ തകര്‍ത്തതെന്ന് ഐആര്‍ജിസി അവകാശപ്പെട്ടു. അലി അല്‍-സലേം താവളത്തിലെ ഇന്ധന ടാങ്കുകളും പേട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങളും പൂര്‍ണ്ണമായി നശിപ്പിച്ചതായും അഹമ്മദ് അല്‍-ജാബര്‍ താവളത്തിലെ തന്ത്രപ്രധാനമായ റഡാര്‍ സംവിധാനം തകര്‍ത്തതായും അവര്‍ പറഞ്ഞു.

ഇതിനുപുറമെ, ബഹ്റൈനിലെ ഷെയ്ഖ് ഈസ വ്യോമതാവളത്തിന് നേരെയും ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. അവിടെയുണ്ടായിരുന്ന ഹെലികോപ്റ്റര്‍ അറ്റകുറ്റപ്പണി കേന്ദ്രവും യുഎസ് സൈനിക ഡ്രോണ്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററും തകര്‍ത്തതായാണ് വിവരം. ജോര്‍ദാനിലെ പ്രിന്‍സ് ഹസ്സന്‍ വ്യോമതാവളത്തിന് നേരെയും ഇറാന്‍ ആക്രമണം അഴിച്ചുവിട്ടു. തുടര്‍ന്ന് ബഹ്റൈനില്‍ വീണ്ടും അപായ സൈറണുകള്‍ മുഴങ്ങി.

അതേസമയം, തങ്ങളുടെ ആകാശപരിധി ലംഘിച്ചെത്തിയ 'ശത്രുക്കളുടെ ആയുധങ്ങള്‍' വ്യാമ പ്രതിരോധ സംവിധാനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കുവൈറ്റ് സൈനിക ജനറല്‍ സ്റ്റാഫ് അറിയിച്ചു. അനാവശ്യ ഭീതി ഒഴിവാക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കുവൈറ്റ് ഭരണകൂടം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാന്റെ ഉള്‍പ്രദേശങ്ങളില്‍ ബോംബെറിഞ്ഞ് അമേരിക്ക

ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇറാന്റെ തന്ത്രപ്രധാനമായ പത്തിലധികം നഗരങ്ങളില്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വന്‍ വ്യോമാക്രമണം നടത്തി. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തെ തടസ്സപ്പെടുത്താനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് വ്യക്തമാക്കി. അത്യാധുനിക യുദ്ധവിമാനങ്ങള്‍, കപ്പലുകള്‍ എന്നിവയ്ക്ക് പുറമെ ഇതാദ്യമായി വന്‍ വെ ഏരിയല്‍ ഡ്രോണുകളും സീ ഡ്രോണുകളും അമേരിക്ക ഈ ദൗത്യത്തിനായി ഉപയോഗിച്ചു.

ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, തീരദേശ റഡാര്‍ കേന്ദ്രങ്ങള്‍, മിസൈല്‍ താവളങ്ങള്‍ എന്നിവയാണ് യുഎസ് തകര്‍ത്തത്. ഇറാന്റെ തെക്കന്‍ പ്രവിശ്യയായ ഹോര്‍മുസ്ഗാനിലെ ബന്ദര്‍ അബ്ബാസില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ കേട്ടു. ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഏറ്റവും വലിയ ദ്വീപായ ഖേഷ്മിലും ആക്രമണമുണ്ടായി. കൂടാതെ, ഇറാന്റെ ഹെവി വാട്ടര്‍ ആണവ നിലയമുള്ള ഖൊണ്ടാബ് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും യുഎസ് ബോംബാക്രമണം നടത്തി. പ്രവിശ്യാ അധികൃതര്‍ വ്യക്തമാക്കുന്നത് അനുസരിച്ച് മാഷഹറിലെ കാര്‍ഷിക ജല പമ്പിങ് സ്റ്റേഷന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഒരു സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി 'അമേരിക്കന്‍-ഇറാന്‍' ആശയക്കുഴപ്പം

മേഖലയിലെ സമാധാനത്തിനായി പാകിസ്താന്‍, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ നയതന്ത്രതലത്തില്‍ തീവ്രശ്രമം നടത്തുന്നുണ്ടെങ്കിലും അമേരിക്കയും ഇറാനും തമ്മിലുള്ള കടുത്ത ആശയക്കുഴപ്പം ഇതിന് തടസ്സമാകുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഇരുരാജ്യങ്ങളും ഒപ്പുവെച്ച താല്‍ക്കാലിക ധാരണാപത്രം അനുസരിച്ച് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം നിയന്ത്രിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് ഇറാന്‍ കരുതുന്നത്. മുന്‍കൂര്‍ അനുമതിയില്ലാതെ പോകുന്ന കപ്പലുകളെ തടയാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് അവര്‍ വാദിക്കുന്നു. എന്നാല്‍, ഹോര്‍മുസ് കടലിടുക്കില്‍ സ്വതന്ത്രവും തടസ്സമില്ലാത്തതുമായ കപ്പല്‍ ഗതാഗതം ഉറപ്പാക്കണമെന്നും ഇറാന്‍ മാറിനില്‍ക്കണമെന്നുമാണ് അമേരിക്കയുടെ നിലപാട്.

ഒമാന്‍ മുന്നോട്ടുവെച്ച സമാധാന നിര്‍ദേശങ്ങള്‍ അമേരിക്കന്‍ സമ്മര്‍ദ്ദം കാരണം പരാജയപ്പെട്ടതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഇറാനും ഒമാനും വെവ്വേറെ റൂട്ടുകളിലൂടെ കപ്പലുകള്‍ കടത്തിവിടാമെന്ന ഒമാന്റെ ഫോര്‍മുല അമേരിക്ക അട്ടിമറിച്ചതായും അവര്‍ ആരോപിച്ചു. ധാരണകള്‍ ഇറാന്‍ ലംഘിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ തികച്ചും വ്യാജമാണെന്ന് ഇറാന്‍ പ്രതികരിച്ചു.

ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു

മിഡില്‍ ഈസ്റ്റില്‍ യുദ്ധഭീതി ശക്തമായതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്. ബ്രെന്റ് ക്രൂഡ് വില 3.3 ശതമാനം വര്‍ദ്ധിച്ച് ബാരലിന് 78.50 ഡോളറിലെത്തി. യുഎസ് ക്രൂഡ് വില 3.4 ശതമാനം ഉയര്‍ന്ന് 73.83 ഡോളറാവുകയും ചെയ്തു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെടുകയോ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ എണ്ണവില ബാരലിന് 80 ഡോളറിനും മുകളിലേക്ക് പോകുമെന്ന് ഊര്‍ജ്ജ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സൈനിക നീക്കം കൊണ്ട് മാത്രം പരിഹാരമില്ലെന്ന് വിദഗ്ധര്‍

'അമേരിക്കയ്ക്ക് സൈനിക മേധാവിത്വമുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ഇറാന്റെ തീരപ്രദേശങ്ങളില്‍ എത്രയൊക്കെ ബോംബാക്രമണം നടത്തിയാലും അവരുടെ മിസൈല്‍-ഡ്രോണ്‍ ശേഷിയെ പൂര്‍ണമായി ഇല്ലാതാക്കാന്‍ അമേരിക്കയ്ക്ക് കഴിയില്ല', മേഖലയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ നയതന്ത്ര വിദഗ്ധനായ അലന്‍ എയര്‍ പറഞ്ഞത് ഇങ്ങനെയാണ്. ക്വിന്‍സി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ത്രിത പാര്‍സിയും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. സൈനിക നടപടികള്‍ കൊണ്ട് മാത്രം ഇരുവിഭാഗത്തിനും നിലവിലെ യാഥാര്‍ത്ഥ്യങ്ങളെ മാറ്റാന്‍ കഴിയില്ലെന്നും തീവ്രമായ ഈ പോരാട്ടങ്ങള്‍ക്ക് ശേഷം ഒടുവില്‍ ഇരുരാജ്യങ്ങള്‍ക്കും ചര്‍ച്ചകളുടെ മേശപ്പുറത്തേക്ക് തന്നെ തിരിച്ചുവരേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tensions between the United States and Iran have escalated sharply over control of the Strait of Hormuz, with Iran claiming drone and missile strikes on US military facilities in Kuwait, Bahrain and Jordan. Tehran says the attacks were retaliation for continued US strikes on Iranian military and civilian infrastructure. In response, the US launched airstrikes on multiple strategic targets across Iran, including air defence systems, missile bases and coastal radar facilities. The escalating conflict has raised fears of a wider regional war, disrupted diplomatic efforts led by Qatar, Oman and Pakistan, and pushed global oil prices higher amid concerns over shipping through the Strait of Hormuz.