ഇപ്പോൾ നടക്കുന്ന ദേശീയ സെൻസസിൽ തങ്ങളെ പ്രത്യേക മതവിഭാഗമായി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് രവിദാസിയക്കാർ. തങ്ങൾക്ക് ആരാധനാലയങ്ങള്‍, വേദഗ്രന്ഥം, മതചിഹ്നങ്ങള്‍, ആചാരങ്ങള്‍ എന്നിവയുണ്ടായിട്ടും സെന്‍സസ് രേഖകളില്‍ രവിദാസിയ എന്ന പ്രത്യേക വിഭാഗം രേഖപ്പെടുത്താന്‍ ഇടമില്ലാത്തതാണ് ഇവരുടെ പ്രധാന പ്രശ്‌നം.
പതിനഞ്ചാം നൂറ്റാണ്ടിലെ ഭക്തിപ്രസ്ഥാനത്തിലെ ഏറ്റവും പ്രഭാവലയമുള്ള കവി-സംന്യാസിമാരില്‍ ഒരാളായ ഗുരു രവിദാസിന്റെ തത്വങ്ങള്‍ പിന്തുടരുന്നവരാണു രവിദാസിയകള്‍. ജാതിരഹിതമായ, വിവേചനങ്ങളില്ലാത്ത ഉത്തമ സമൂഹത്തെക്കുറിച്ചുള്ള ഗുരു രവിദാസിന്റെ 'ബേഗംപുര' എന്ന ദര്‍ശനമാണ് ഈ വിഭാഗത്തിന്റെ ആത്മീയ അടിത്തറ. പ്രധാനമായും ദളിത് സമുദായത്തില്‍പ്പെട്ടവരാണ് ഇവര്‍. പഞ്ചാബിലെ ദോബ മേഖലയില്‍, പ്രത്യേകിച്ച് ജലന്ധര്‍, കപുര്‍ത്തല, ഹോഷിയാര്‍പൂര്‍ തുടങ്ങിയ ജില്ലകളില്‍ പന്ത്രണ്ടോളം ലക്ഷം രവിദാസിയകള്‍ അധിവസിക്കുന്നുണ്ട്. ഈ വിഭാഗത്തിന്റെ ഏറ്റവും വലിയ മതസ്ഥാപനമാണ് ഡെറ സച്ച്ഖണ്ഡ് ബല്ലാന്‍.
വര്‍ഷങ്ങളോളം സിഖ് മതവുമായി അടുത്തുനിന്ന രവിദാസിയ വിഭാഗം, 2010-ഓടെയാണ് തങ്ങള്‍ സിഖ് മതത്തില്‍നിന്നു വേറിട്ട, സ്വതന്ത്രമായ ഒരു മതവിഭാഗമാണെന്നു പ്രഖ്യാപിക്കുന്നത്. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് 2009-ല്‍ വിയന്നയില്‍ നടന്ന അപ്രതീക്ഷിത ആക്രമണമാണ്.
ദേര സച്ച്ഖണ്ഡ് ബല്ലാനിലെ ആത്മീയ നേതാവായ സന്ത് നിരഞ്ജന്‍ ദാസിനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ സന്ത് രാമാനന്ദിനും നേരെ നടന്ന ഈ ആക്രമണം സമുദായത്തിനു വലിയൊരു തിരിച്ചറിവായിരുന്നു. ആക്രമണത്തില്‍ സന്ത് രാമാനന്ദ് കൊല്ലപ്പെടുകയും ഇത് പഞ്ചാബിലുടനീളം വലിയ പ്രതിഷേധങ്ങള്‍ക്കു വഴിതെളിക്കുകയും ചെയ്തു. ഈ സംഭവത്തോടെ, തങ്ങളുടെ സ്വന്തമായ ആത്മീയ സ്വത്വം വേര്‍തിരിച്ചെടുക്കേണ്ടത് അനിവാര്യമാണെന്ന ചിന്ത സമുദായത്തില്‍ ശക്തമായി. സിഖ് മതത്തിലെ ഗുരു ഗ്രന്ഥ സാഹിബിനു പകരമായി, ഗുരു രവിദാസിന്റെ 200-ഓളം ഹൈമുകള്‍ അടങ്ങുന്ന 'അമൃത്ബാനി' എന്ന സ്വന്തം വേദഗ്രന്ഥം ഇവര്‍ 2010-ല്‍ ഔദ്യോഗികമായി സ്വീകരിച്ചു.
സെൻസസിൽ പ്രത്യേക വിഭാഗമായി കണക്കാണമെന്ന ആവശ്യത്തിന് താഴെ പറയുന്ന കാരണങ്ങളാണ് രവിദാസിയക്കാർ ഉന്നയിക്കുന്നത്.
1. സ്വത്വം തെളിയിക്കാന്‍: തങ്ങളുടെ കൃത്യമായ ജനസംഖ്യയും ഭൂമിശാസ്ത്രപരമായ സാന്നിധ്യവും ഔദ്യോഗികമായി രേഖപ്പെടുത്തുന്നതിലൂടെ മാത്രമേ സമുദായത്തിന്റെ വികസനത്തിനായി സര്‍ക്കാര്‍ തലത്തില്‍ കൃത്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കൂ.
2. അവകാശങ്ങള്‍: ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍, തങ്ങളുടെ സ്വത്വം ഔദ്യോഗികമായി അംഗീകരിക്കപ്പെടാന്‍ അവര്‍ അര്‍ഹരാണെന്ന് ഇവര്‍ വിശ്വസിക്കുന്നു.
3. രാഷ്ട്രീയ കരുത്ത്: പഞ്ചാബ് ജനസംഖ്യയില്‍ 32 ശതമാനത്തോളം ദളിതരാണ്. ഇതില്‍ രവിദാസിയ വിഭാഗത്തിനു വലിയ രാഷ്ട്രീയ സ്വാധീനമുണ്ട്. സെന്‍സസ് അംഗീകാരം ലഭിച്ചാല്‍ ജനാധിപത്യ പ്രക്രിയയില്‍ സമുദായത്തിനു കൂടുതല്‍ ശബ്ദവും പ്രാതിനിധ്യവും ഉറപ്പാക്കാന്‍ സാധിക്കും.
മതപരമായ ഒരു സ്വത്വമെന്നതു വെറും വിശ്വാസത്തില്‍ മാത്രമല്ല, സാമൂഹികവും രാഷ്ട്രീയവുമായ അംഗീകാരത്തിലും അധിഷ്ഠിതമാണ്. സിഖ് മതത്തില്‍നിന്നു വേറിട്ടൊരു വഴി തിരഞ്ഞെടുക്കുമ്പോള്‍ തന്നെ, സിഖ് മതത്തിന്റെ ചില ആചാരങ്ങള്‍ ഇപ്പോഴും പിന്തുടരുന്നവരും ഈ സമുദായത്തിലുണ്ട്. എങ്കിലും, ഗുരു രവിദാസിനെ 'സത്ഗുരു'വായി കണ്ട് അദ്ദേഹത്തിന്റെ മാത്രം പാത പിന്തുടരുന്ന ഒരു വലിയ വിഭാഗം ഇന്ന് രവിദാസിയ എന്ന സ്വത്വത്തില്‍ ഉറച്ചുനില്‍ക്കുന്നു. പഞ്ചാബിലെ തിരഞ്ഞെടുപ്പുകളില്‍ പോലും നിര്‍ണായക ശക്തിയായി മാറിയ രവിദാസിയ വിഭാഗത്തിന്റെ ഈ ആവശ്യം, വരുംനാളുകളില്‍ ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ മണ്ഡലത്തില്‍ കൂടുതല്‍ ചര്‍ച്ചയാകുമെന്നതില്‍ തര്‍ക്കമില്ല.
The Ravidassia community has demanded to be recognized as a distinct religious group in the ongoing national census. Despite having their own places of worship, holy scriptures, religious symbols, and distinct rituals, the census forms currently lack a dedicated column or category for the Ravidassia faith. The community follows the teachings of Guru Ravidass, one of the most influential poet-saints of the 15th-century Bhakti movement. Primarily consisting of members from the Dalit community, there are around 1.2 million Ravidassias living in Punjab's Doaba region, concentrated heavily in the Jalandhar, Kapurthala, and Hoshiarpur districts.