കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മാധ്യമങ്ങളിലെ ചര്‍ച്ച സുകുമാരക്കുറുപ്പ് ജീവനോടെ ഉണ്ടെന്നായിരുന്നു. ഒരു കൊലപാതകം നടത്തി, സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് നാടുവിട്ട കുറുപ്പ് വിദേശരാജ്യമായ ബ്രൂണൈയില്‍ സുഖമായി ജീവിക്കുന്നു എന്നായിരുന്നു വാര്‍ത്തകളുടെ സാരം. എന്നാല്‍ വാര്‍ത്തകളിലൂടെ പൂറത്തുവന്ന വിവരങ്ങള്‍ തെറ്റാണെന്ന് പിന്നീട് വ്യക്തമായി. പക്ഷേ ഒരു ചോദ്യം ബാക്കിയായി. ഇന്ത്യയുമായി കുറ്റവാളികളെ കൈമാനുള്ള കരാറുകള്‍ ഇല്ലാത്ത ഒരു രാജ്യത്തേക്ക് കടന്നാല്‍ നിയമത്തിന്റെ പിടിയില്‍ നിന്നും ശാശ്വതമായി രക്ഷപ്പെടാന്‍ കഴിയുമോ? അന്താരാഷ്ട്ര നിയമങ്ങള്‍ എന്താണ് പറയുന്നത്?
കുറ്റവാളികളെ കൈമാറാന്‍ ഔദ്യോഗിക കരാറില്ലാത്ത രാജ്യങ്ങളില്‍ എത്തിപ്പെട്ടാല്‍ രക്ഷപ്പെട്ടു എന്നാണ് പൊതുവെ പലരും കരുതുന്നത്. എന്നാല്‍ ഇതൊരു വലിയ മിഥ്യാധാരണയാണെന്നാണ് നിയമങ്ങള്‍ പറയുന്നത്. രണ്ട് പരമാധികാര രാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള ഔദ്യോഗിക ഉഭയകക്ഷി കരാറുകള്‍ ഇല്ലാത്ത രാജ്യങ്ങളെയാണ് നോണ്‍-എക്‌സ്ട്രാഡിഷന്‍ രാജ്യങ്ങള്‍ എന്ന് വിളിക്കുന്നത്. ഇത്തരമൊരു രാജ്യത്ത് എത്തിയാല്‍ സ്വന്തം രാജ്യത്തെ പോലീസിന് അവിടെ വന്ന് അറസ്റ്റ് ചെയ്യാനോ കൊണ്ടുപോകാനോ കഴിയില്ല എന്നത് സത്യമാണ്. എന്നാല്‍, ഇത് കുറ്റവാളികള്‍ക്കുള്ള സമ്പൂര്‍ണ്ണ നിയമ സുരക്ഷയല്ല.
അന്താരാഷ്ട്ര ക്രിമിനല്‍ പ്രതിരോധ രംഗത്തെ കണക്കുകള്‍ പ്രകാരം, വിദേശത്തേക്ക് കടക്കുന്ന പിടികിട്ടാപ്പുള്ളികളില്‍ 90 ശതമാനവും പിടിയിലാകുന്നത് എക്‌സ്ട്രാഡിഷന്‍ എന്ന ഈ സങ്കീര്‍ണ്ണമായ കോടതി നടപടികളിലൂടെയല്ല, മറിച്ച് ഡീപോര്‍ട്ടേഷന്‍ അഥവാ നാടുകടത്തല്‍ വഴിയാണ്. ഒരു കുറ്റവാളിയെ തിരികെ നാട്ടിലെത്തിക്കാന്‍ രാജ്യങ്ങള്‍ പ്രധാനമായും ഉപയോഗിക്കുന്നത് മൂന്ന് വഴികളാണ്.
ഇമിഗ്രേഷന്‍ നാടുകടത്തല്‍- എക്‌സ്ട്രാഡിഷന്‍ കരാറുകളുടെ ആവശ്യമില്ലാതെ തന്നെ, അനധികൃത താമസമോ വ്യാജ പാസ്പോര്‍ട്ടോ ചൂണ്ടിക്കാട്ടി ഏതൊരു രാജ്യത്തിനും ഒരു വിദേശിയെ സ്വന്തം നാട്ടിലേക്ക് നാടുകടത്താം.
ഇന്റര്‍പോള്‍ റെഡ് നോട്ടീസ് - ഇന്റര്‍പോള്‍ പുറപ്പെടുവിക്കുന്ന റെഡ് നോട്ടീസ് വഴി 196 രാജ്യങ്ങളിലെയും എയര്‍പോര്‍ട്ടുകളിലും അതിര്‍ത്തികളിലും പിടികിട്ടാപ്പുള്ളികളുടെ വിവരങ്ങള്‍ എത്തും. കരാറില്ലാത്ത രാജ്യങ്ങളില്‍ പോലും ഇവര്‍ തടവിലാക്കപ്പെടാം.
നയതന്ത്ര മര്യാദകള്‍ - ഔദ്യോഗിക കരാറുകള്‍ ഇല്ലെങ്കിലും, രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദവും വ്യാപാര-നയതന്ത്ര ബന്ധങ്ങളും നിലനിര്‍ത്താന്‍ കുറ്റവാളികളെ പരസ്പരം കൈമാറാറുണ്ട്.
കരാറുകളില്ലാത്ത രാജ്യങ്ങളെ അവയുടെ രാഷ്ട്രീയ സ്വഭാവമനുസരിച്ച് നാലായി തിരിക്കാം:
ഭൂട്ടാന്‍, വാനുവാട്ടു, ബ്രൂണൈ, മാലിദ്വീപ് എന്നീ രാജ്യങ്ങള്‍ക്ക് പാശ്ചാത്യ രാജ്യങ്ങളുമായി കാര്യമായ കരാറുകളില്ല. വാനുവാട്ടു പോലുള്ള രാജ്യങ്ങള്‍ നിക്ഷേപത്തിലൂടെ പൗരത്വം നല്‍കാറുണ്ടെങ്കിലും കര്‍ശനമായ പശ്ചാത്തല പരിശോധനകള്‍ നിലവിലുണ്ട്.
പലരും സുരക്ഷിതമെന്ന് കരുതുന്ന യുഎഇ, തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ന് പാശ്ചാത്യ-ഏഷ്യന്‍ രാജ്യങ്ങളുമായി ശക്തമായ സുരക്ഷാ സഹകരണത്തിലാണ്. യുഎഇ പോലുള്ള രാജ്യങ്ങളുമായി പലര്‍ക്കും ഔദ്യോഗിക കരാറുകള്‍ ഇല്ലെങ്കിലും അനൗദ്യോഗിക ചാനലുകള്‍ വഴി പിടികിട്ടാപ്പുള്ളികളെ നിരന്തരം കൈമാറുന്നുണ്ട്.
റഷ്യ, ചൈന, ക്യൂബ പോലുള്ള രാജ്യങ്ങള്‍ ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാറില്ലെങ്കിലും, അവിടെയൊരു വിദേശിക്ക് നിയമപരമായി സുരക്ഷിതമായി ജീവിക്കുക എന്നത് അത്യന്തം ദുഷ്‌കരമാണ്.
നാലാമത്തേത് യൂറോപ്യന്‍ രാജ്യങ്ങളാണ്. ഇവിടെ ശക്തമായ മനുഷ്യാവകാശ നിയമങ്ങള്‍ ഉള്ളതിനാല്‍, വധശിക്ഷയോ നീതിരഹിതമായ വിചാരണയോ നേരിടാന്‍ സാധ്യതയുള്ള കേസുകളില്‍ കൈമാറ്റം തടയാന്‍ പ്രതികള്‍ക്ക് സാധിക്കാറുണ്ട്.
എന്നാല്‍ 2026-ല്‍ ലോകം പൂര്‍ണ്ണമായും ഡിജിറ്റലായി. ബയോമെട്രിക് പാസ്പോര്‍ട്ടുകള്‍, എ ഐ വഴി മുഖം തിരിച്ചറിയല്‍, സ്വിഫ്റ്റ് ബാങ്കിങ് നിരീക്ഷണം എന്നിവ നിലനില്‍ക്കുന്ന ഈ കാലത്ത് ഒരു രാജ്യത്തിനും ഒരു കുറ്റവാളിക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കാന്‍ കഴിയില്ല.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക രേഖകള്‍ പ്രകാരം, കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ 48 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് എക്‌സ്ട്രാഡിഷന്‍ കരാറുകളുണ്ട്. കൂടാതെ, 12 രാജ്യങ്ങളുമായി എക്‌സ്ട്രാഡിഷന്‍ ധാരണകളും നിലവിലുണ്ട്.
പലരും കുറ്റവാളികള്‍ക്ക് സുരക്ഷിതമെന്ന് കരുതുന്ന യുഎഇ, തുര്‍ക്കി, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ഔദ്യോഗികമായി തന്നെ കുറ്റവാളി കൈമാറ്റ കരാറുകളുണ്ട്.
അമേരിക്ക, യുകെ, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, സൗദി അറേബ്യ, ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഈ 48 രാജ്യങ്ങളുടെ പട്ടികയിലുണ്ട്.
ഇതിനു പുറമേ സിംഗപ്പൂര്‍, ശ്രീലങ്ക, ന്യൂസിലാന്‍ഡ് തുടങ്ങിയ 12 രാജ്യങ്ങളുമായി എക്‌സ്ട്രാഡിഷന്‍ ധാരണകളും ഇന്ത്യ രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ ഇറ്റലി, ക്രൊയേഷ്യ എന്നിവയുമായുള്ള ധാരണ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് മാത്രമുള്ളതാണ്.
സുകുമാരക്കുറുപ്പ് നാടുവിട്ടെന്ന് പറയുന്ന, 80-കളിലെ ലോകമല്ല ഇന്നുള്ളത്. അന്നൊക്കെ പാസ്പോര്‍ട്ടുകള്‍ കൈകൊണ്ട് എഴുതിയതായിരുന്നു. വിമാനത്താവളങ്ങളില്‍ ഡിജിറ്റല്‍ സംവിധാനങ്ങളോ സിസിടിവിയോ ഉണ്ടായിരുന്നില്ല. അതിനാല്‍ ആള്‍മാറാട്ടം എളുപ്പമായിരുന്നു. അതിര്‍ത്തികള്‍ ചുരുങ്ങുകയും ആഗോള നിരീക്ഷണ സംവിധാനങ്ങളും ഡിജിറ്റല്‍ രേഖകളും ശക്തമാവുകയും ചെയ്ത 2026-ല്‍, ഒരു രാജ്യത്തിനും കുറ്റവാളികള്‍ക്ക് മുന്നില്‍ പൂര്‍ണ്ണ സുരക്ഷിത കവചമൊരുക്കാന്‍ കഴിയില്ല.
The recent claim that fugitive Sukumara Kurup was living in Brunei was later found to be false. However, the episode raises a larger question: Can a fugitive permanently escape justice by hiding in a country that has no extradition treaty with India? The absence of an extradition treaty does not provide complete legal protection. Immigration laws, deportation, international police cooperation, Interpol mechanisms and diplomatic channels can still help authorities locate and return fugitives. The Sukumara Kurup case therefore highlights why a “non-extradition country” is not necessarily a safe haven for criminals.