MillaF
Health

അമിതവണ്ണത്തിന് അന്ത്യമോ? മെലിഞ്ഞ ശരീരം, പക്ഷേ കയ്‌പേറിയ സത്യങ്ങള്‍: 'റിറ്റട്രുടൈഡ്' ട്രയലിലൂടെ കടന്നുപോയ കേരള ഡോക്ടറുടെ അനുഭവങ്ങള്‍

അമിതവണ്ണത്തെ പരാജയപ്പെടുത്തുന്നതിനിടയില്‍, ചില കയ്‌പേറിയ പാര്‍ശ്വഫലങ്ങളെയും ഡോക്ടര്‍ക്കു നേരിടേണ്ടി വന്നിരുന്നു

Madism Desk

ഭക്ഷണമെന്നതു ശരീരത്തിനാവശ്യം പോഷണം മാത്രമല്ല, മറിച്ച് മടുപ്പിക്കുന്ന ജോലിത്തിരക്കുകള്‍ക്കുശേഷം മനസ്സിനു ലഭിക്കുന്ന ഒരു കുഞ്ഞുസന്തോഷമായിരുന്നു മുപ്പത്തിയൊമ്പതുകാരനും മലയാളി ഡോക്ടറുമായ സുബൈന്‍ നബീന്. മോശം ദിവസങ്ങളെ ഒരു ബിരിയാണിയുടെയോ അല്ലെങ്കില്‍ ഒരു കഷ്ണം പേസ്ട്രിയുടെയോ അകമ്പടിയോടെ സന്തോഷകരമാക്കുകയെന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു.

പക്ഷേ, ഈ ശീലം അദ്ദേഹത്തിന്റെ ശരീരഭാരത്തെ 120 കിലോ എന്ന അപകടകരമായ അവസ്ഥയിലേക്കെത്തിച്ചു. ഒരു ഡോക്ടറായിരുന്നിട്ടും ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ദിവസവും രോഗികളെ ഉപദേശിക്കുന്ന അദ്ദേഹം, സ്വന്തം കാര്യത്തില്‍ നിസ്സഹായനായി മാറി.

മരുന്നും മനക്കരുത്തും ചേര്‍ന്ന പോരാട്ടം

ഭക്ഷണത്തോടുള്ള ഈ വൈകാരികമായ അടുപ്പം ഉപേക്ഷിക്കുകയെന്നതു വലിയൊരു വെല്ലുവിളിയായിരുന്നു. വ്യായാമവും ഭക്ഷണനിയന്ത്രണവും വഴി പത്തു കിലോ കുറച്ചെങ്കിലും ശരീരഭാരം ഒരു പരിധിക്കു താഴേക്കു കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല.

ഒടുവില്‍, അമിതവണ്ണത്തിനുള്ള പ്രതിവിധിയായി വൈദ്യശാസ്ത്രലോകം ഉറ്റുനോക്കുന്ന 'റിറ്റട്രുടൈഡ്' എന്ന പുതിയ മരുന്നിന്റെ ക്ലിനിക്കല്‍ ട്രയലില്‍ അദ്ദേഹം പങ്കാളിയാകാന്‍ തീരുമാനിച്ചു. ഇതൊരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു.

രണ്ട് അക്കങ്ങളിലെത്തിയ വിസ്മയം

റിറ്റട്രുടൈഡ് പരീക്ഷണത്തിനു വിധേയനായതോടെ ഡോക്ടറുടെ ശരീരത്തില്‍ അത്ഭുതകരമായ മാറ്റങ്ങളാണുണ്ടായത്. ആദ്യമായി ഭാരസൂചികയില്‍ രണ്ട് അക്കങ്ങള്‍ തെളിഞ്ഞപ്പോള്‍, അത് വെറും ഭാരക്കുറവായിരുന്നില്ല. മറിച്ച് ആത്മവിശ്വാസത്തിന്റെ വലിയൊരു തിരിച്ചുവരവായിരുന്നു. 120 കിലോയില്‍നിന്ന് 89 കിലോയിലേക്കാണ് അദ്ദേഹം എത്തിയത്.

അപ്പോള്‍ വസ്ത്രങ്ങള്‍ പാകമായി, അരക്കെട്ടിന്റെ അളവ് 44-ല്‍നിന്ന് 36 ഇഞ്ചിലേക്ക് ചുരുങ്ങി. പണ്ടു നേരിടേണ്ടി വന്ന പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിരുന്നുവെങ്കില്‍, ഈ മാറ്റം അദ്ദേഹത്തെ കൂടുതല്‍ ഉന്മേഷവാനാക്കി.

കണ്ണാടിക്കു മുന്നിലെ കയ്‌പേറിയ യാഥാര്‍ത്ഥ്യങ്ങള്‍

എന്നാല്‍, ഭാരം കുറയുന്നത് എല്ലായ്‌പ്പോഴും ആഘോഷിക്കപ്പെടേണ്ട ഒന്നല്ലെന്ന് ആ ഡോക്ടര്‍ തിരിച്ചറിഞ്ഞു. ശരീരഭാരം പെട്ടെന്നു കുറഞ്ഞപ്പോള്‍ പേശികളുടെ ബലക്ഷയം അദ്ദേഹത്തെ അലട്ടി. കണ്ണാടിയില്‍ നോക്കുമ്പോള്‍ കാണുന്ന തളര്‍ന്ന തോളുകളും കൈകളും അദ്ദേഹത്തെ ആശങ്കപ്പെടുത്തി. ഇതൊരു ഒറ്റപ്പെട്ട അനുഭവമായിരുന്നില്ല.

കൊച്ചിയിലെ ഡയബറ്റിസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ മറ്റ് രോഗികളും ഇതേ അവസ്ഥയിലൂടെ കടന്നുപോയി. 'നിങ്ങള്‍ അസുഖക്കാരനാണോ? എന്താ ഇത്ര വേഗം മെലിഞ്ഞത്?' തുടങ്ങിയ ചോദ്യങ്ങള്‍ പലരെയും സാമൂഹിക ജീവിതത്തില്‍ നിന്നും പിന്തിരിപ്പിച്ചു.

പാര്‍ശ്വഫലങ്ങളുടെ പരീക്ഷണങ്ങള്‍

അമിതവണ്ണത്തെ പരാജയപ്പെടുത്തുന്നതിനിടയില്‍, ചില കയ്‌പേറിയ പാര്‍ശ്വഫലങ്ങളെയും ഡോക്ടര്‍ക്കു നേരിടേണ്ടി വന്നു. ഓരോ മരുന്ന് കുത്തിവയ്പിനുശേഷമുള്ള വയറിളക്കവും വായിലെ വിചിത്രമായ രുചിയും അദ്ദേഹത്തിന്റെ പ്രവൃത്തിദിനങ്ങളെ ബാധിച്ചു. ഇതിലുപരി, 'ഡിസ്തേഷ്യ' എന്ന അസ്വസ്ഥത മറ്റൊരു വലിയ വെല്ലുവിളിയായിരുന്നു. ശരീരത്തിലെ കൊഴുപ്പ് വേഗത്തില്‍ കുറയുന്നതു ഞരമ്പുകളിലെ സംവേദനക്ഷമതയെ ബാധിച്ചപ്പോള്‍, വസ്ത്രം ധരിക്കുമ്പോള്‍ പോലും ശരീരത്തില്‍ വല്ലാത്തൊരു തരിപ്പ് അനുഭവപ്പെട്ടു.

പുതിയ പാഠങ്ങള്‍, പുതിയ പ്രതീക്ഷകള്‍

ട്രയല്‍ കാലം അവസാനിച്ചതോടെ അദ്ദേഹം മറ്റു മരുന്നുകളിലേക്കു മാറിക്കഴിഞ്ഞു. എങ്കിലും, ജനിതകപരമായ കാരണങ്ങളാല്‍ താന്‍ ഒരു നീണ്ട ചികിത്സാ യാത്രയിലാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു. ഒരു കാര്യം ഡോക്ടര്‍ ഉറപ്പിച്ചു പറയുന്നു- മരുന്നുകള്‍ എത്രത്തോളം ശക്തമാണെങ്കിലും അത് ഒരു സഹായം മാത്രമാണ്.

ശരിയായ വ്യായാമം, ഭക്ഷണക്രമം, ഉറക്കം, ജീവിതശൈലിയിലെ വിട്ടുവീഴ്ചയില്ലാത്ത മാറ്റങ്ങള്‍ എന്നിവയില്ലാതെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഈ അത്ഭുത മരുന്നുകള്‍ക്കുപോലും പൂര്‍ണഫലം നല്‍കാന്‍ കഴിയില്ല. അമിതവണ്ണത്തിനു മരുന്ന് അന്ത്യം കുറിക്കുമായിരിക്കാം. പക്ഷേ ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള വഴി സ്വയം തുറക്കേണ്ടതാണെന്ന വലിയ തിരിച്ചറിവാണ് ഈ കേരള ഡോക്ടറുടെ അനുഭവപാഠം.

For 39-year-old Malayali doctor Subain Nabeen, food was not just nourishment required for the body, but a tiny pocket of joy for the mind after exhausting and tedious work schedules. It was his habit to turn bad days into happy ones with the company of a biryani or a piece of pastry. However, this habit eventually pushed his body weight to a dangerous level of 120 kg. Despite being a doctor who advised patients daily about lifestyle diseases, he found himself helpless when it came to his own life