കേരളത്തിന്റെ ചരിത്രബോധവും സംസ്കാരവും സംഘപരിവാറിന്റെ നിലപാടുകളോട് യോജിക്കുന്നതല്ലെന്ന് സംവിധായകൻ ആമിർ പള്ളിക്കൽ. ഏഷ്യയിലെ ആദ്യത്തെ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവലായ, മാഡിസം ഡിജിറ്റൽ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (MDLF) ഒന്നാം പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയിലെ കട്ടും മ്യൂട്ടും വലിയ വാർത്തയാക്കുമ്പോൾ യഥാർത്ഥ സെൻസർഷിപ്പ് സമൂഹത്തിലാണെന്ന് ആമിർ ചൂണ്ടിക്കാട്ടി. സെൻസർ ബോർഡിന്റെ നിയന്ത്രണത്തെക്കുറിച്ച് ചോദ്യമുയർത്തിയാൽ "ഈ രാജ്യം ആരാണ് നിയന്ത്രിക്കുന്നത്" എന്ന ചോദ്യത്തിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആമിർ പള്ളിക്കലിന്റെ വാക്കുകൾ:
"സെൻസർ നടക്കുന്നത് സിനിമയിൽ മാത്രമല്ല. പാട്ടിലും, എഴുത്തിലും, സാധാരണ ജീവിതത്തിലും, എന്തിന് ട്രെയിനിനകത്ത് യാത്ര ചെയ്യുമ്പോൾ പോലും സെൻസറിംഗ് സംഭവിക്കുന്നുണ്ട്. സിനിമയിലെ കട്ടും മ്യൂട്ടും വലിയ വാർത്തയാക്കുമ്പോൾ, യഥാർത്ഥ സെൻസർഷിപ്പ് സംഭവിക്കുന്നത് സമൂഹത്തിലാണ്. സിനിമാക്കാരൻ എന്ന നിലയിൽ സിനിമയെക്കുറിച്ച് മാത്രം സംസാരിക്കേണ്ടതില്ല.
മതങ്ങളെയും മതസ്ഥാപനങ്ങളെയും വിമർശിച്ചിട്ടും എഴുത്തും കവിതയും സിനിമയും ഒരുകാലത്ത് ഇവിടെ നിലനിന്നിരുന്നു. 'നിർമാല്യ'ത്തിലെ പി.ജെ. ആന്റണി വിഗ്രഹത്തിൽ തുപ്പുന്ന രംഗം, ഇന്ത്യയിൽ മറ്റൊരിടത്തും സാധ്യമാകില്ലായിരുന്നു. 'ഫെമിനിച്ചി ഫാത്തിമ' പോലുള്ള സിനിമകളും ഈ റെവല്യൂഷന്റെ ഭാഗമാണ്.
സിനിമ സെൻസർ ചെയ്യപ്പെടുന്നതിനപ്പുറം, അത് മറ്റുള്ളവരിലേക്ക് ഇൻജെക്റ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് നാം മനസിലാക്കണം. സെൻസർ ബോർഡിന്റെ നിയന്ത്രണത്തെക്കുറിച്ച് ചോദ്യമുയർത്തിയാൽ, ഈ രാജ്യം ആരാണ് നിയന്ത്രിക്കുന്നത്- എന്നതിന്റെ ഉത്തരത്തിലേക്ക് എത്തും. അതുകൊണ്ട് തന്നെ പ്രതികരിക്കേണ്ടിടത്ത് ശബ്ദമുയർത്തി പ്രതികരിക്കേണ്ടത് അനിവാര്യമാണ്."
English Summary : Director Aamir Pallikkal said censorship extends beyond cinema into everyday life and society. Speaking at the Madism Digital E-Literature Festival, he questioned institutional control and argued that Kerala’s cultural history does not align with Sangh Parivar ideologies, citing examples from Malayalam cinema to underline artistic resistance.