Hajj 2026 image credit: facebook
Global Malayali

ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ അയോഗ്യരാക്കി സൗദി ഹജ്ജ് മന്ത്രാലയം

മുൻ കാലങ്ങളിലും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഹജ്ജ് കർമത്തിന് നിയന്ത്രണങ്ങൾ ഉണ്ടായിരിന്നു. എന്നാൽ വ്യക്തമായ നിർദ്ദേശങ്ങൾ മന്ത്രാലയം മുന്നോട്ടു വെക്കുന്നത് ആദ്യമായാണ്

Madism Desk

റിയാദ്: ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് ഹജ്ജ് യാത്രക്കുള്ള അനുമതി നൽകില്ലെന്നറിയിച്ച് സൗദി അറേബ്യന്‍ ഹജ്ജ് മന്ത്രാലയം. നിലവിൽ ആറ് വിഭാഗങ്ങളിലെ ആളുകള്‍ക്കാണ് മന്ത്രാലയം അനുമതി നിഷേധിച്ചിരിക്കുന്നത്. ഗുരുതരമായ രോഗമോ മാനസിക ബുദ്ധിമുട്ടുകളോ നേരിടുന്നവർ, മറവിരോഗം ബാധിച്ചവർ, പകരുന്ന രോഗങ്ങൾ ഉള്ളവർ, ഗുരുതരാവസ്ഥയിലുള്ള അർബുദ രോഗികൾ തുടങ്ങിയവരാണ് അയോഗ്യരാകുക.

മുൻ കാലങ്ങളിലും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഹജ്ജ് കർമത്തിന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വ്യക്തമായ നിർദ്ദേശങ്ങൾ മന്ത്രാലയം മുന്നോട്ടു വെക്കുന്നത് ആദ്യമായാണ്. പുതിയ വ്യവസ്ഥകൾ പ്രകാരം ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികൾ, ഗുരുതര ഹൃദ്രോഗമുള്ളവർ, ശ്വാസകോശ രോഗികൾ, കരൾ രോഗമുള്ളവർ, കീമോതെറാപ്പി ചെയ്യുന്നവരോ, പ്രതിരോധശേഷിയെ ബാധിക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നവർക്കും നിയന്ത്രണങ്ങൾ ബാധകമാകും. കൂടാതെ 28 ആഴ്ച പൂർത്തിയാക്കിയ ഗർഭിണികളും ഹജ്ജ് കർമം നിർവഹിക്കുന്നതിൽ നിന്ന് അയോഗ്യരാകും.

2026ലെ ഹജ്ജ് തീർത്ഥാടകർക്കായി വിപുലമായ ഒരുക്കങ്ങളാണ് സൗദി ഭരണകൂടം ഒരുക്കുന്നത്. ഇന്ത്യയിൽ നിന്ന് ഏകദേശം 175025 തീർത്ഥാടകരാണ് ഹജ്ജ് കർമം നിർവഹിക്കാൻ സാധിക്കുന്നത്. ജിദ്ദ സൂപ്പർഡോമിൽ നടന്ന ഹജ്ജ് സമ്മേളത്തിൽ ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവാണ് സൗദിയുമായി കരാർ ഒപ്പുവെച്ചത്. 2025ൽ ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിക്കാതിരുന്നവർക്ക് ഇത്തവണ പ്രത്യേക പരിഗണന സർക്കാർ നൽകിയിരുന്നു.

English Summary: The Saudi Ministry of Hajj has announced that pilgrims with serious health conditions will be deemed ineligible for the Hajj pilgrimage.