India

പോക്കറ്റ് നിറയും മുമ്പേ തല നരയ്ക്കുന്ന തലമുറ; 2050ഓടെ 20% ഇന്ത്യക്കാരും അറുപതുകളിൽ!

മെച്ചപ്പെട്ട ആരോഗ്യ പരിപാലനവും ജീവിതസാഹചര്യങ്ങളും മൂലം ഇന്ത്യക്കാരുടെ ശരാശരി ആയുസ് ഗണ്യമായി വർധിച്ചു എന്നാണ് വിലയിരുത്തൽ

Madism Desk

ജനസംഖ്യയുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ഒരു മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യയിൽ. ട്രാൻസ്ഫോം റൂറൽ ഇന്ത്യ പുറത്തുവിട്ട പഠനം അനുസരിച്ച്, ഇന്ത്യ സാമ്പത്തികമായി പുരോഗതി കൈവരിക്കുന്നതിന് മുമ്പ് ജനസംഖ്യാപരമായി പ്രായമാവുകയാണ്.

മെച്ചപ്പെട്ട ആരോഗ്യ പരിപാലനവും ജീവിതസാഹചര്യങ്ങളും മൂലം ഇന്ത്യക്കാരുടെ ശരാശരി ആയുസ് ഗണ്യമായി വർധിച്ചു എന്നാണ് വിലയിരുത്തൽ. ഇതാണ് നിലവിലെ സാഹചര്യത്തിന് കാരണവും.

ഇന്ത്യയിൽ അഞ്ചിലൊരാൾ, അതായത് 347 മില്യൺ ആളുകൾ 2050ഓടെ അറുപതുകളിലെത്തും. പ്രായമായവരിൽ പത്തിൽ ഏഴ് പേരും ഗ്രാമീണ മേഖലയിൽ താമസിക്കുന്നവരുമായിരിക്കും. ഗ്രാമങ്ങളിൽ നിന്ന് യുവാക്കൾ തൊഴിൽ തേടി നഗരങ്ങളിലേക്കോ വിദേശത്തേക്കോ ചേക്കേറുമ്പോൾ, ഗ്രാമീണ മേഖലകളിൽ പ്രായമായവർ മാത്രം അവശേഷിക്കുന്നു.

പാശ്ചാത്യ രാജ്യങ്ങൾ സാമ്പത്തികമായി വികസിച്ച ശേഷമാണ് ജനസംഖ്യാപരമായി പ്രായമായതെങ്കിൽ, ഇന്ത്യ സാമ്പത്തിക വളർച്ചയുടെ ഉന്നതിയിൽ എത്തുന്നതിന് മുൻപ് തന്നെ വയോജനങ്ങളുടെ എണ്ണം വർധിക്കുന്ന അവസ്ഥയിലാണ്. ഇത്, രാജ്യത്തെ ആകെ വരുമാനത്തിന്റെ വലിയൊരു പങ്ക് വയോജന പെൻഷനുകൾക്കും ആരോഗ്യ സുരക്ഷയ്ക്കുമായി മാറ്റിവയ്ക്കാൻ സർക്കാരിനെ നിർബന്ധിതരാക്കുന്നു. ഇന്ത്യയിൽ ഭൂരിഭാഗം പേരും അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരായതിനാൽ സ്ഥിരമായ പെൻഷനോ സമ്പാദ്യമോ ഇല്ലാത്ത അവസ്ഥയിലാണ്.

പ്രധാന വെല്ലുവിളികൾ

ഗ്രാമീണ ആരോഗ്യ സംരക്ഷണം: പ്രായമായവരിൽ 70 ശതമാനത്തോളം പേരും ഗ്രാമങ്ങളിലാണ്. എന്നാൽ ഗ്രാമീണ മേഖലകളിൽ ആവശ്യത്തിന് ജെറിയാട്രിക് കെയർ (വാർദ്ധക്യകാല ചികിത്സാ സൗകര്യങ്ങൾ) ലഭ്യമല്ല.

സ്ത്രീകളുടെ അവസ്ഥ (Feminization of Ageing): പുരുഷന്മാരേക്കാൾ സ്ത്രീകളാണ് കൂടുതൽ കാലം ജീവിക്കുന്നതെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും സാമ്പത്തികമായി മറ്റുള്ളവരെ ആശ്രയിക്കുന്നവരോ വിധവകളോ ആണ്, ഇത് അവരുടെ അരക്ഷിതാവസ്ഥ വർദ്ധിപ്പിക്കുന്നു.

കെയർടേക്കർമാരുടെ കുറവ്: കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്ന് അണുകുടുംബങ്ങളിലേക്കുള്ള മാറ്റം പ്രായമായവരെ ഒറ്റപ്പെടലിലേക്കും പരിചരണമില്ലായ്മയിലേക്കും നയിക്കുന്നു.

നയപരമായ ആവശ്യങ്ങൾ

സാമൂഹിക സുരക്ഷാ പെൻഷനുകൾ: അസംഘടിത മേഖലയിലുള്ളവർക്കായി പെൻഷൻ പദ്ധതികൾ വിപുലീകരിക്കുകയും തുക കാലാനുസൃതമായി വർദ്ധിപ്പിക്കുകയും ചെയ്യുക.

ആരോഗ്യ ഇൻഷുറൻസ്: ആയുഷ്മാൻ ഭാരത് പോലുള്ള പദ്ധതികൾ വഴി മുതിർന്ന പൗരന്മാർക്ക് മുൻഗണന നൽകി സമഗ്രമായ ചികിത്സാ പരിരക്ഷ ഉറപ്പാക്കുക.

സിൽവർ ഇക്കണോമി (Silver Economy):

പ്രായമായവരുടെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്താൻ കഴിയുന്ന തരത്തിലുള്ള തൊഴിൽ സാധ്യതകളും അവർക്കനുയോജ്യമായ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുക.

കെയർ ഇൻഫ്രാസ്ട്രക്ചർ: പഞ്ചായത്ത് തലത്തിൽ വയോജന സംരക്ഷണ കേന്ദ്രങ്ങളും കമ്മ്യൂണിറ്റി കെയർ സംവിധാനങ്ങളും ശക്തിപ്പെടുത്തുക.

ഇന്ത്യയുടെ പരമ്പരാഗതമായ കുടുംബാധിഷ്ഠിത പരിപാലന മാതൃക, വലിയ വെല്ലുവിളി നേരിടുന്നതായാണ് പഠനറിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. പരമ്പരാഗതമായി മുതിർന്നവർക്ക് നൽകിയിരുന്ന സംരക്ഷണവും കരുതലും അണുകുടുംബങ്ങളുടെ വർധനവോടെ കുറഞ്ഞു വന്നു. സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയോടൊപ്പം കുടുംബങ്ങളിൽ നിന്നുള്ള ഒറ്റപ്പെടൽ കാരണം ഗ്രാമീണ മേഖലകളിലെ വയോജനങ്ങളിൽ വിഷാദരോഗവും മറ്റ് മാനസിക പ്രയാസങ്ങളും വർദ്ധിക്കുന്നതായും പഠനം ചൂണ്ടിക്കാണിക്കുന്നു.

One in five Indians—around 347 million people—will be over the age of 60 by 2050. Seven out of ten elderly people are expected to live in rural areas. As younger generations migrate to cities or abroad in search of jobs, older adults are increasingly being left behind in villages. Improved healthcare and living conditions have significantly increased life expectancy in India, contributing to this demographic shift.

Unlike Western countries, which became ageing societies after achieving economic prosperity, India is witnessing a rapid rise in its elderly population before reaching the peak of its economic growth. This trend is forcing the government to allocate a larger share of national income toward old-age pensions and healthcare. The challenge is compounded by the fact that a majority of Indians work in the informal sector, leaving many without stable pensions or adequate savings for retirement.