India

ഇന്ത്യയിൽ അതിസമ്പന്നരുടെ എണ്ണത്തിൽ വൻ കുതിപ്പ്: 100 കോടിക്ക് മുകളിൽ ആസ്തിയുള്ളവർ 300% വർധിച്ചു

അതിസമ്പന്നരുടെ എണ്ണം വർധിക്കുന്നത് രാജ്യത്തെ സാമ്പത്തിക അസമത്വം കൂട്ടുന്നുണ്ടോ എന്ന ആശങ്കകൾക്കിടയിലാണ് സർക്കാരിന്റെ ഈ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.

Madism Desk

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ പ്രതിവർഷം 100 കോടി രൂപയോ അതിനു മുകളിലോ വരുമാനം നേടുന്ന വ്യക്തികളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം. ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം, അതിസമ്പന്നരായ നികുതിദായകരുടെ എണ്ണത്തിൽ നാല് മടങ്ങിലധികം (ഏകദേശം 300 ശതമാനം) വർധനവാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഈ വിവരങ്ങൾ സഭയെ അറിയിച്ചത്.

2021-22 അസസ്മെന്റ് വർഷത്തിൽ വെറും 142 പേർ മാത്രമായിരുന്നു 100 കോടിക്ക് മുകളിൽ വരുമാനം രേഖപ്പെടുത്തിയിരുന്നത്. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ ഈ സംഖ്യ കുത്തനെ ഉയരുന്നതാണ് കണ്ടത്. 2022-23 ൽ ഇത് 301 ആയും 2023-24 ൽ 284 ആയും മാറി. 2024-25 വർഷത്തിൽ 415 പേർ ഈ പട്ടികയിൽ ഇടംപിടിച്ചപ്പോൾ, ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2025-26 ൽ ഇവരുടെ എണ്ണം 576 ആയി കുതിച്ചുയർന്നു.

അതിസമ്പന്നരുടെ എണ്ണം വർധിക്കുന്നത് രാജ്യത്തെ സാമ്പത്തിക അസമത്വം കൂട്ടുന്നുണ്ടോ എന്ന ആശങ്കകൾക്കിടയിലാണ് സർക്കാരിന്റെ ഈ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ, അസമത്വം അളക്കുന്ന ഗിനി കോഫിഫിഷ്യന്റ് സൂചികയിൽ കുറവുണ്ടായതായി സർക്കാർ അവകാശപ്പെടുന്നു. ഗ്രാമീണ മേഖലയിൽ ഈ സൂചിക 2022-23ലെ 0.266ൽ നിന്ന് 2023-24ൽ 0.237 ആയി കുറഞ്ഞു. നഗര മേഖലയിലാകട്ടെ ഇത് 0.314ൽ നിന്ന് 0.284 ആയും കുറഞ്ഞിട്ടുണ്ട്. പൂജ്യം മുതൽ ഒന്ന് വരെയുള്ള ഗിനി സ്കെയിലിൽ പൂജ്യം സമ്പൂർണ്ണ സമത്വത്തെയും ഒന്ന് സമ്പൂർണ്ണ അസമത്വത്തെയുമാണ് സൂചിപ്പിക്കുന്നത്. ഈ സംഖ്യകളിലെ കുറവ് നഗര-ഗ്രാമ സാമ്പത്തിക അന്തരങ്ങൾ കുറയുന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് സർക്കാർ വിലയിരുത്തുന്നു.

സാമ്പത്തിക അസമത്വം പരിഹരിക്കുന്നതിനുള്ള മറ്റ് പ്രധാന സൂചകങ്ങളായി തൊഴിലില്ലായ്മ നിരക്കിലെ കുറവും ദാരിദ്ര്യ നിർമാർജനവും സർക്കാർ എടുത്തുകാണിക്കുന്നുണ്ട്. നീതി ആയോഗിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ രാജ്യത്തെ ദാരിദ്ര്യ നിരക്കിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇതിനുപുറമെ, 15 വയസ്സിന് മുകളിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 2022-ലെ 3.6 ശതമാനത്തിൽ നിന്ന് 2025-ൽ 3.1 ശതമാനമായി കുറഞ്ഞുവെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

നിലവിലെ ആദായനികുതി നിയമപ്രകാരം ശതകോടീശ്വരന്മാർ എന്ന വാക്കിന് ഔദ്യോഗിക നിർവചനം ഇല്ലാത്തതിനാലാണ് 100 കോടി രൂപയോ അതിൽ കൂടുതലോ വാർഷിക വരുമാനമുള്ള വ്യക്തികളുടെ എണ്ണം മാത്രം സർക്കാർ പരിഗണിച്ചിരിക്കുന്നത്. കൂടാതെ, 2016 ഏപ്രിൽ ഒന്നിന് വെൽത്ത് ടാക്സ് ആക്റ്റ് റദ്ദാക്കിയതിനാൽ നികുതിദായകരുടെ മൊത്തത്തിലുള്ള ആസ്തി വിവരങ്ങൾ നിലവിൽ സർക്കാർ സൂക്ഷിക്കുന്നില്ലെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.

രാജ്യത്തെ സാമ്പത്തിക അസമത്വം ഇല്ലാതാക്കി എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം ഉറപ്പാക്കുന്നതിനായി പുരോഗമനപരമായ നികുതി സമ്പ്രദായമാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് ധനമന്ത്രാലയം വിശദീകരിച്ചു. അടിസ്ഥാന സൗകര്യ വികസനം, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള നികുതി ഇളവുകൾ, സ്റ്റാർട്ടപ്പുകൾക്കുള്ള പിന്തുണ എന്നിവ ഇതിന്റെ ഭാഗമാണ്. അതോടൊപ്പം തന്നെ ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം തുടങ്ങിയ സാമൂഹ്യക്ഷേമ പദ്ധതികൾക്ക് സർക്കാർ പ്രത്യേക ഊന്നൽ നൽകുന്നുണ്ടെന്നും സഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.

According to recent government data presented in Parliament, India has witnessed a massive surge in its ultra-rich population, with the number of individuals reporting an annual income of Rs 100 crore or more increasing by nearly 300% over the past five years. The figures show a sharp upward trajectory, rising from 142 taxpayers in the assessment year (AY) 2021-22 to 576 in AY 2025-26.