India

2020-2024 വരെ റോഡിലെ കുഴിയിൽ വീണ് മരിച്ചത് 9,438 പേർ; ഉത്തർ പ്രദേശിൽ മാത്രം 5,127 പേർ

ആന്ധ്രാ പ്രദേശ്, ബിഹാർ, ഗോവ, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും പൂജ്യം റോഡപകടങ്ങളും, പരിക്കുകളും, മരണങ്ങളുമാണ്, റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Madism Desk

2020 മുതൽ 2024 വരെയുള്ള അഞ്ച് വർഷത്തിനിടെ റോഡിലെ കുഴികളിൽ വീണ് മരിച്ചവരുടെ കണക്കുകൾ പുറത്ത് വിട്ട് റോഡ് ഗതാഗത മന്ത്രാലയം. അഞ്ച് വർഷത്തിനിടെ കൊല്ലപ്പെട്ടത് 9,438 പേരാണ്. ഇതിൽ പകുതിയിലധികം മരണങ്ങളും (5127) ഉത്തർപ്രദേശിൽ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആന്ധ്രാ പ്രദേശ്, ബിഹാർ, ഗോവ, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും പൂജ്യം റോഡപകടങ്ങളും, പരിക്കുകളും, മരണങ്ങളുമാണ്, റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ റോഡ് അപകടങ്ങളുടെ ഡാറ്റ പൊലീസ് രേഖപ്പെടുത്തുന്നതിൽ വീഴ്ച്ചയുണ്ടെന്ന് ​ഗൗരവമായ വിമർശനമുണ്ട്

മൊത്തം മരണങ്ങളുടെ എണ്ണം 2020ൽ 1,555 ആയിരുന്നു. 2024ൽ അത് 2,385 ആയി വർധിച്ചു. ഏകദേശം 53 ശതമാനത്തിൻ്റെ വർധനവാണത്. ഡാറ്റ പ്രകാരം, ഉത്തർ പ്രദേശിന് ശേഷം, മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ (969) ഉണ്ടായത്. തൊട്ടു പിന്നാലെ, തമിഴ്‌നാട് (612), ഒഡീഷ (425), പഞ്ചാബ് (414), അസം (395) എന്നീ സംസ്ഥാനങ്ങളാണുള്ളത്. കേന്ദ്രഭരണ പ്രദേശങ്ങളിൽ, ഡൽഹിയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ (50) റിപ്പോർട്ട് ചെയ്തത്.

2025ലെ റോഡപകട ഡാറ്റ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. വലിയ റോഡ് ശൃംഖലയുള്ള ആന്ധ്രാ പ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ ഇത്തരം റോഡുകളിൽ കുഴികൾ മൂലം ഒരു അപകടവും ഉണ്ടായിട്ടില്ല എന്നത് അത്ഭുതകരമാണ്.

English Summary: From 2020 to 2024, potholes caused 9,438 deaths in India, with Uttar Pradesh alone reporting 5,127 fatalities.