ന്യൂഡൽഹി: ആഭ്യന്തര വിമാന ടിക്കറ്റുകളുടെ നിരക്ക് നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ഇതോടെ വിമാന കമ്പനികൾക്ക് സ്വതന്ത്രമായി നിരക്കുകൾ നിശ്ചയിക്കാൻ സാധിക്കും. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇൻഡിഗോ വിമാന സർവീസ് മുന്നറിപ്പില്ലാതെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിനെതിരെ കേന്ദ്രം ഇടപ്പെട്ടത്. ഇതോടെ വൺവേ ഇക്കോണമി ടിക്കറ്റിന് ദൂരത്തെ അടിസ്ഥാനമാക്കി ഏകദേശം 18000 രൂപ പരിധിയായി നിശ്ചയിക്കുന്നത്. നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതോടെ ടിക്കറ്റ് നിരക്ക് ക്രമാധീതമായി ഉയരും.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഏവിയേഷൻ ടർബൈൻ ഇന്ധനവില കൂടിയതോടെ വിമാന സർവീസുകൾ നിയന്ത്രിത നിരക്കിൽ തുടരനാവില്ലെന്നാണ് കമ്പനികളുടെ നിലപാട്. നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ ഗുരുതര സാമ്പത്തിക നഷ്ടത്തിലേക്കെത്തുമെന്നും വിമാന കമ്പനികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടർച്ചയായ നിരക്ക് നിയന്ത്രണവും, ഇന്ധനച്ചെലവും സർവീസുകളെ ബാധിക്കുന്നുണ്ടെന്ന് വ്യവസായ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് കേന്ദ്രത്തെ അറിയിച്ചിയിരുന്നു. പിന്നാലെയാണ് നിരക്ക് നിയന്ത്രണം നീക്കുന്നതായി വ്യോമയാന മന്ത്രാലയം അറിയിച്ചത്.
കേന്ദ്രം ടിക്കറ്റ് നിരക്ക് നിയന്ത്രണങ്ങൾ നീക്കുന്നതോടെ യാത്രക്കാരുടെ ആവശ്യവും, വിപണിയും അനുസരിച്ച് ടിക്കറ്റ് നിരക്കുകൾ തീരുമാനിക്കുമെന്നാണ് റിപ്പോർട്ട്. പീക്ക് ഡിമാൻഡ്, അടിയന്തര സാഹചര്യങ്ങൾ എന്നിവ കണക്കിലെടുത്ത് അമിതമായ നിരക്കുകൾ ഗൗരവമായി കാണുമെന്നും, പൊതുതാൽപ്പര്യം മുൻനിർത്തി ആവശ്യമെങ്കിൽ വീണ്ടും പരിധി ഏർപ്പെടുത്തുമെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
English Summary: The Indian government has removed fare caps on domestic flight tickets, allowing airlines to set prices freely based on demand and market conditions