മണ്‍സൂണ്‍ മഴയിലുണ്ടായ കുറവും വിപണിയിലെ വിതരണക്ഷാമവും കാരണം രാജ്യത്തുടനീളം അരി വില കുതിച്ചുയരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ ആഭ്യന്തര വിപണിയില്‍ അരി വിലയില്‍ 10 ശതമാനത്തിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയത്. വിളവെടുപ്പ് കാലയളവുകള്‍ തമ്മിലുള്ള ഇടവേളയില്‍ വിത്തിന്റെ ലഭ്യതക്കുറവാണ് വിലവര്‍ധനവിന് പ്രധാന കാരണമായി വ്യാപാരികളും മില്ലുടമകളും ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ, കാലവര്‍ഷത്തിലുണ്ടായ കുറവ് അടുത്ത വിളവെടുപ്പിനെയും ബാധിക്കുമോയെന്ന ആശങ്കയുമുണ്ട്.
സോന മസൂറി, പൊന്നി, മസൂറി തുടങ്ങിയ അരികള്‍ക്കാണ് വില കൂടിയത്. സ്വര്‍ണ അരിയുടെ വില കിലോയ്ക്ക് 30 രൂപയില്‍ നിന്ന് 34 രൂപയായി ഉയര്‍ന്നു. ഏകദേശം 13 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ കുറച്ചു ആഴ്ചകള്‍ക്കിടയില്‍ സംഭവിച്ചിരിക്കുന്നത്. 2025-26 വിളവര്‍ഷത്തില്‍ റെക്കോര്‍ഡ് നെല്ലുല്‍പ്പാദനം ഉണ്ടാകുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രവചനങ്ങള്‍ നിലനില്‍ക്കെയാണ് വിപണിയില്‍ ഈ വിലക്കയറ്റം ഉണ്ടാകുന്നത്. മില്ലുടമകളുടെ കൈവശമുള്ള നെല്ലിന്റെ ലഭ്യതക്കുറവും പുതിയ വിളവ് വിപണിയിലെത്തുന്നതിലെ കാലതമാസവുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരി സംഘടനകള്‍ വ്യക്തമാക്കുന്നു.
സീസണ്‍ മാറ്റവും ഉയര്‍ന്ന തങ്ങുവിലയും
സീസണ്‍ മാറ്റം മൂലമുള്ള വിതരണ തടസ്സവും വിപണിയെ ബാധിച്ചിട്ടുണ്ട്. സെയ്ദ്, റബി വിളകളുടെ വരവ് പൂര്‍ണ്ണമായും അവസാനിക്കുകയും അടുത്ത ഖരീഫ് വിളവ് ഒക്ടോബറിന് ശേഷം മാത്രം പ്രതീക്ഷിക്കുകയും ചെയ്യുന്നതിനാല്‍, നിലവിലെ സ്റ്റോക്കിനെ മാത്രം ആശ്രയിച്ചാണ് വിപണി മുന്നോട്ട് പോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ സാധാരണ നെല്ലിന്റെ കുറഞ്ഞ താങ്ങുവില വര്‍ധിപ്പിച്ചതും വിലക്കയറ്റത്തിന് ആക്കം കൂട്ടി. 2026-27 വര്‍ഷത്തേക്കുള്ള കുറഞ്ഞ താങ്ങുവില ക്വിന്റലിന് 2,369 രൂപയില്‍ നിന്ന് 2,441 രൂപയായി ഉയര്‍ത്തിയിരുന്നു.
മഴയുടെ ലഭ്യതയാണ് വരും ദിവസങ്ങളിലെ വില നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായകമാവുക. കഴിഞ്ഞ വെള്ളിയാഴ്ച വരെയുള്ള കണക്കനുസരിച്ച് മണ്‍സൂണ്‍ മഴയില്‍ 11 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. മഴയിലുണ്ടായ ഈ കുറവ് വിപണിയിലെ ആശങ്ക വര്‍ധിപ്പിച്ചതായി സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, ചോളത്തിന്റെ കൃഷി കുറഞ്ഞതിനാല്‍ എഥനോള്‍ ഉല്‍പ്പാദനത്തിനായി അരി കൂടുതല്‍ ഉപയോഗിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഇതോടൊപ്പം ബസ്മതി അരിയുടെ വിലയും വര്‍ധിച്ചുവരികയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ധാന്യ വിപണി വിവരങ്ങള്‍ അനുസരിച്ച് ജൂണ്‍ 15-ന് ക്വിന്റലിന് 3,977.7 രൂപയായിരുന്ന ധാന്യങ്ങളുടെ ശരാശരി വില ആഗസ്റ്റ് അഞ്ചോടെ 4,302 രൂപയായി ഉയര്‍ന്നിട്ടുണ്ട്.
നിത്യോപയോഗ സാധനങ്ങള്‍ക്കും പൊള്ളുന്ന വില
അരിക്ക് പുറമെ ഒരു സാധാരണ കുടുംബത്തിന്റെ ഭക്ഷണച്ചെലവിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ക്രിസില്‍ ഇന്റലിജന്‍സിന്റെ ആഗസ്റ്റ് ഏഴിലെ 'റൊട്ടി റൈസ് റേറ്റ്' റിപ്പോര്‍ട്ട് പ്രകാരം, ജൂലൈ മാസത്തില്‍ സസ്യാഹാര താലിയുടെ ചെലവ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാല് ശതമാനവും മാംസാഹാര താലിയുടേത് ഒമ്പത് ശതമാനവും വര്‍ധിച്ചു. സവാള വിലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മഹാരാഷ്ട്രയിലുണ്ടായ അസാധാരണ മഴയിലും ആലിപ്പഴ വീഴ്ചയിലും റബി വിളകളും സംഭരിച്ചുവെച്ച സവാളയും നശിപ്പിച്ചതാണ് സവാള വില ഉയരാന്‍ കാരണം. ഭക്ഷ്യ എണ്ണ വിലയില്‍ 11 ശതമാനവും എല്‍.പി.ജി സിലിണ്ടര്‍ വിലയില്‍ 10 ശതമാനവും വര്‍ധന രേഖപ്പെടുത്തി. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ കാരണം വിതരണത്തിലുണ്ടായ തടസ്സങ്ങളുമാണ് ഇതിന് വഴിതെളിച്ചത്.
മറ്റ് സാധനങ്ങളുടെ ഉയര്‍ന്ന വില കാരണം ഉപഭോക്താക്കള്‍ക്കുണ്ടായ ചെലവുഭാരം ഒരു പരിധി വരെ കുറച്ചത് ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയുടെ വിലയിലുണ്ടായ കുറവാണ്. ഉരുളക്കിഴങ്ങ് വില 12 ശതമാനവും തക്കാളി വില രണ്ട് ശതമാനവുമാണ് ഇടിഞ്ഞത്. ഉല്‍പ്പാദനം വര്‍ധിച്ചതാണ് ഉരുളക്കിഴങ്ങ് വില കുറയാന്‍ കാരണം. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ഉയര്‍ന്ന ചൂട് കാരണം തക്കാളി വിപണിയിലെത്താന്‍ വൈകിയെങ്കിലും ജൂലൈ മാസത്തോടെ വലിയ തോതില്‍ വിപണിയിലെത്തിയതാണ് വില കുറയാന്‍ ഇടയാക്കിയത്. കോഴി ഇറച്ചി വിലയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം വര്‍ധനവുണ്ടായതാണ് മാംസാഹാര താലിയുടെ ചെലവ് കുത്തനെ കൂട്ടിയത്. കോഴിത്തീറ്റയുടെ ഉയര്‍ന്ന വിലയാണ് ഇതിന് കാരണം. ജൂണിനെ അപേക്ഷിച്ച് ജൂലൈയില്‍ സസ്യാഹാര താലിയുടെ ചെലവില്‍ രണ്ട് ശതമാനം വര്‍ധനവുണ്ടായപ്പോള്‍ മാംസാഹാര താലി നിരക്കില്‍ മാറ്റമൊന്നുമുണ്ടായില്ല.
Rice prices across India have risen by more than 10% in recent weeks, driven by supply shortages, seasonal gaps between harvests and concerns over below-normal monsoon rainfall. Prices of varieties such as Sona Masuri, Ponni and Masuri have increased, with Swarna rice rising from ₹30 to ₹34 per kg. Traders and millers attribute the increase to declining stocks and delays in the arrival of the next kharif crop, which is expected only after October. The government’s higher minimum support price for paddy has also added to price pressures. Meanwhile, rising onion, edible oil, LPG and chicken prices have increased household food expenses, although lower potato and tomato prices have provided some relief.